ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്ക് പാർട്ടിക്കുള്ളിൽനിന്ന് സമ്മർദമേറുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ആ സ്ഥാനത്തു തുടരാൻ യോഗ്യയല്ലെന്നാണ് വലിയൊരു വിഭാഗം എംപിമാരുടെയും പാർട്ടി അനുയായികളുടെയും അഭിപ്രായം. മേയ് രാജിവച്ചാൽ ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിംഗ്ടന്റെ നേതൃത്വത്തിൽ കാവൽ മന്ത്രിസഭ രൂപവൽകരിക്കാനാണ് എംപിമാർ ലക്ഷ്യമിടുന്നത്.
ഇതോടെ ബ്രെക്സിറ്റ് കരാറിന്റെ ഭാവിയെ ചൊല്ലിയും ആശങ്കയുയർന്നു. മൂന്നാംതവണ നടക്കുന്ന വോട്ടെടുപ്പിൽ കരാർ പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു മേയ്. ബ്രെക്സിറ്റ് വിഷയത്തിൽ എതിരാളികളുടെ എണ്ണം അടിക്കടി വർധിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് നീട്ടിവയ്ക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് മറ്റൊരു ഹിതപരിശോധന പരിഗണനയിലുണ്ടെന്നു ബ്രിട്ടീഷ് ചാൻസലർ ഫിലിപ് ഹാമണ്ട് പറഞ്ഞു.
പുതിയ ഹിതപരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷത്തോളം ആളുകൾ ലണ്ടനിലെ തെരുവിലിറങ്ങിയിരുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ, സ്കോട്ടിഷ് നേതാവ് നികോള സ്റ്റർജൻ, ലേബർ പാർട്ടി നേതാക്കളായ ടോം വാട്സൻ, കണ്സർവേറ്റിവ് ഉപപ്രധാനമന്ത്രി ലോർഡ് ഹെസൽറ്റെൻ എന്നിവരാണ് റാലിക്ക് നേതൃത്വം നൽകിയത്. വീണ്ടമൊരു ഹിതപരിശോധന ആലോചനയിൽ പോലുമില്ലെന്നാണ് നേരത്തേ മേയ് അറിയിച്ചിരുന്നത്.
ബ്രെക്സിറ്റ് പൂർത്തിയാക്കാൻ ഈ മാസം 29ന് അവസാനിക്കുന്ന കരാർ പരിധിയിൽ യൂറോപ്യൻ യൂണിയൻ ബ്രിട്ടന് ഇളവു നൽകിയിരുന്നു. ഇതുപ്രകാരം അടുത്താഴ്ച നടക്കുന്ന വോട്ടെടുപ്പിൽ പുതിയ ബ്രെക്സിറ്റ് കരാറിന് പാർലമെൻറിന്റെ അംഗീകാരം ലഭിച്ചാൽ മേയ് 22നകവും അല്ലാത്തപക്ഷം ഏപ്രിൽ 12നകവും യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് നിർദേശം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തെരേസ മേയുടെ രാജിക്ക് സമ്മർദ്ദമേറുന്നു
11:39 PM Mar 25, 2019 | Deepika.com