ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ബ്രിട്ടീഷ് എംപിമാർ ഇതു യാഥാർഥ്യമാക്കാൻ ഉൗർജിത ശ്രമവുമായി വീണ്ടും രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച പിൻമാറ്റ കരാർ രണ്ടാം വട്ടവും ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെടുകയും, ബ്രെക്സിറ്റ് നീട്ടി വയ്ക്കാനുള്ള പ്രമേയം വൻ ഭൂരിപക്ഷത്തിൽ പാസാകുകയും ചെയ്ത സാഹചര്യത്തിലാണ് വർധിത വീര്യത്തോടെയും ആത്മവിശ്വാസത്തോടെയും യൂറോപ്യൻ അനുകൂലികൾ രംഗത്തിറങ്ങുന്നത്.
വർഷങ്ങളോളം ബ്രെക്സിറ്റ് നീട്ടി വയ്ക്കാവുന്ന വിധത്തിൽ ഒരു പ്രമേയത്തിൽ കൂടി ഇനി വോട്ടെടുപ്പ് നടക്കുന്നു. ബ്രെക്സിറ്റ് ആവശ്യമാണോ എന്ന കാര്യത്തിൽ രണ്ടാമതൊരു ജനഹിത പരിശോധന നടത്താനുള്ള നിർദേശവും പാർലമെന്റിനു മുന്നിൽ വരും. ഇതു രണ്ടും പാസായാൽ ബ്രെക്സിറ്റ് വിരുദ്ധരുടെ വലിയ വിജയമായി വിലയിരുത്തപ്പെടും.
അതേസമയം, രണ്ടാംവട്ടം ജനഹിത പരിശോധന നടത്താനുള്ള സാധ്യത തന്നെ ഇല്ലാതാക്കുന്ന പ്രമേയം ബ്രെക്സിറ്റ് അനുകൂലികൾ കൊണ്ടുവന്നത് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള രോഷം അവർ മറച്ചുവയ്ക്കുന്നതുമില്ല.
അതേസമയം, ബ്രിട്ടീഷ് പാർലമെന്റിന്റെ തീരുമാനം എന്തു തന്നെയായാലും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇതു നടപ്പാകൂ. ബ്രെക്സിറ്റ് സംബന്ധിച്ച പുനർവിചിന്തനത്തിന് ബ്രിട്ടന് സമയം അനുവദിക്കുന്നതിന് ദീർഘകാലത്തേക്ക് ബ്രെക്സിറ്റ് നീട്ടി വയ്ക്കുന്നതിനോടു താൻ യോജിക്കുന്നു എന്ന് യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അംഗ രാജ്യങ്ങൾക്കു മുന്നിൽ അഭ്യർഥനയായി അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഈ മാസം 21 നു ചേരുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം ബ്രെക്സിറ്റിന്റെ കാര്യത്തിൽ നിർണായകമാകുമെന്നും പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ്: ഉൗർജിത ശ്രമവുമായി യൂറോപ്യൻ അനുകൂലികൾ രംഗത്ത്
10:49 PM Mar 15, 2019 | Deepika.com