ജർമനിയെ പിടിച്ചുലച്ച് ’ഫ്രാൻസ്’ കൊടുങ്കാറ്റ്

11:04 PM Mar 14, 2019 | Deepika.com
ബർലിൻ: കഴിഞ്ഞ വാരാന്ത്യത്തിലും പിന്നീടും ജർമനിയെ പ്രകന്പനം കൊള്ളിച്ച എബർഹാർഡ് കൊടുങ്കാറ്റിനു പിന്നാലെ, ഫ്രാൻസ് എന്നു പേരിട്ട പുതിയ കാറ്റ് രാജ്യത്താകമാനം സ്ഥിതിഗതികൾ വഷളാക്കുന്നു. എബർഹാർഡിനെക്കാളധികം കാലാവസ്ഥാ പ്രശ്നങ്ങളും യാത്രാ തടസങ്ങളും സൃഷ്ടിച്ചാണ് ഫ്രാൻസിന്‍റെ താണ്ഡവം.

മണിക്കൂറിൽ നൂറു കിലോമീറ്റർ വരെയാണ് ഫ്രാൻസിന്‍റെ വേഗം. ഏതാനും ദിവസം കൂടി രാജ്യത്താകമാനം കാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനൊപ്പം ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം.

നോർത്തെ ഹെസെ, നോർത്ത് റൈൻ വെസ്റ്റ് ഫാലിയ, ലോവർ സാക്സണി, ഷ്വെൽസ്വിഗ് ഹോൾസ്റ്റീൻ എന്നിവിടങ്ങളിൽ റെയിൽ ഗതാഗതം തടസപ്പെടുമെന്ന് ജർമൻ റെയിൽവേ പ്രഖ്യാപിച്ചു കഴിഞ്ഞു.

നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ കാറ്റ് 85 കിലോമീറ്റർ വരെയാണ് വേഗമാർജിച്ചത്. മലനിരകളിൽ ഇത് നൂറ് കിലോമീറ്റർ വരെയെത്തി.

തണുപ്പിന് അൽപ്പം കാഠിന്യം കുറഞ്ഞുവെങ്കിലും കാറ്റും മഴയും ജനജീവിതത്തെ തടസപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യംവരെ സുഖകരമല്ലാത്ത കാലാവസ്ഥയാണ് പ്രവചിയ്ക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ