ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയതിനെത്തുടർന്ന്, കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള പ്രമേയം രണ്ടുവട്ടം വോട്ടിനിട്ട് തള്ളി. പുതിയ സാഹചര്യത്തിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കുകയാണ് ബ്രിട്ടനു മുന്നിൽ തൽകാലം ഏക മാർഗം.
അതേസമയം, ബ്രെക്സിറ്റ് നീട്ടി വയ്ക്കാൻ യൂറോപ്യൻ യൂണിയൻ അനുവദിക്കുന്നില്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റുമായി മുന്നോട്ടു പോകുക മാത്രമായിരിക്കും നിയമപ്രകാരമുള്ള ഏക മാർഗമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നറിയിപ്പ് നൽകി.
കരാറില്ലാത്ത ബ്രെക്സിറ്റ് 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തള്ളിയത്. എങ്കിൽപ്പോലും കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാകില്ലെന്ന് ഉറപ്പു നൽകാൻ ബ്രിട്ടീഷ് സർക്കാരിന് ഇപ്പോഴും സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കേണ്ടി വരുകയോ, ബ്രെക്സിറ്റ് ആവശ്യമാണോ എന്ന കാര്യത്തിൽ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചും തെരേസ മേയ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ടാമത് ഹിത പരിശോധന നടത്തുന്നത് ജനങ്ങൾക്ക് പാർലമെന്റിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന വാദഗതി ശക്തമാണ്. ജനഹിത പരിശോധനയിലെ തീരുമാനം നടപ്പാക്കാൻ സാധിക്കാതിരിക്കുന്നത് സർക്കാരിന്റെ പരാജയമായും വിലയിരുത്തപ്പെടും.
രണ്ടുവട്ടം പരാജയപ്പെട്ട തന്റെ പിൻമാറ്റ കരാർ ഒരുവട്ടം കൂടി പാർലമെന്റിൽ അവതരിപ്പിക്കാനും തെരേസ മേയ് ശ്രമിക്കുന്നുണ്ട്. കരാറില്ലാത്ത ബ്രെക്സിറ്റ് വേണ്ടെന്നു പാർലമെന്റ് തീരുമാനിച്ച സാഹചര്യത്തിൽ തന്റെ കരാർ അംഗീകരിക്കാൻ എംപിമാരെ നിർബന്ധിതരാക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
കരാറില്ലാത്ത ബ്രെക്സിറ്റായാലും ഇറക്കുമതി തീരുവ കൂടില്ല
ബ്രെക്സിറ്റ് നടപ്പാകുന്നത് കരാറില്ലാതെയായാൽ പോലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭൂരിപക്ഷം വസ്തുക്കൾക്കും തീരുവ ബാധകമാക്കില്ലെന്ന് ബ്രിട്ടന്റെ ഉറപ്പ്.
നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നു വാങ്ങുന്ന വസ്തുക്കളിൽ 87 ശതമാനവും സീറോ താരിഫ് സ്കീമിൽപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കാർഷിക മേഖലയെ സംരക്ഷിക്കാൻ വ്യവസ്ഥകളുണ്ടാകും. ഇതു പ്രകാരം ബീഫ്, ലാംബ്, കോഴി, പാലുൽപന്നങ്ങൾ എന്നിവയ്ക്കാണ് സംരക്ഷണം ലഭിക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാറില്ലാത്ത ബ്രെക്സിറ്റ് നിർദേശവും ബ്രിട്ടീഷ് എംപിമാർ തള്ളി
10:55 PM Mar 14, 2019 | Deepika.com