ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ ഭേദഗതി ചെയ്തിട്ടും ബ്രിട്ടീഷ് പാർലമെന്റ് നിരാകരിച്ചു. ആദ്യ കരാർ തള്ളിയതിനെത്തുടർന്നാണ് ഭേദഗതികളോടെ വീണ്ടും അവതരിപ്പിച്ചത്. 242 വോട്ടിനെതിരെ 392 വോട്ടുകൾക്കാണ് പ്രധാനമന്ത്രി തെരേസ മേയുടെ കരാർ ജനപ്രതിനിധിസഭ തള്ളിയത്.
ജനുവരിയിൽ 230 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംപിമാർ കരാർ പരാജയപ്പെടുത്തിയത്. അതിനുശേഷം മാറ്റങ്ങൾ വരുത്തി ഒരിക്കൽക്കൂടി കരാർ അവതരിപ്പിക്കാനുള്ള അവസരം മേയ് സർക്കാരിന് ലഭിക്കുകയായിരുന്നു. ബ്രെക്സിറ്റ് പ്രഖ്യാപിച്ചതു മുതൽ മേയ് സർക്കാർ യൂറോപ്യൻ യൂണിയനുമായി (ഇയു) നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണ് കരാർ.
കരാർ പാസാവുകയായിരുന്നെങ്കിൽ 29ന് തന്നെ ബ്രിട്ടൻ സാങ്കേതികമായി യൂറോപ്യൻ യൂണിയൻ വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരാമായിരുന്നു. ബ്രിട്ടനും ഇയുവിനുമിടയിൽ സ്ഥിരം വ്യാപാര ഉടന്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യുമായിരുന്നു. കരാർ തള്ളിയതോടെ ഈ സാഹചര്യം ഇല്ലാതായി.
ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയ സാഹചര്യത്തിൽ, കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാമോ എന്ന കാര്യത്തിൽ എംപിമാരുടെ ഹിതമറിയാൻ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുന്നു.
കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടുന്നതെങ്കിൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തിൽ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും.
പുതിയ ഉടന്പടിയും പാർലമെന്റ് തള്ളിയ സാഹചര്യത്തിൽ ഇന്ന് ’നോ ഡീൽ’ ബ്രെക്സിറ്റിനായുള്ള (കരാറില്ലാത്ത വേർപിരിയൽ) ഹിതമറിയാൻ പാർലമെന്റിൽ വോട്ടെടുപ്പു നടത്തും. ഭൂരിപക്ഷം എംപിമാരും ഇതിനെ പിന്താങ്ങിയാൽ മുൻ നിശ്ചയപ്രകാരം 29 ന് ഉടന്പടി കൂടാതെ തന്നെ ബ്രിട്ടണ് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകും. എന്നാൽ നോ ഡീൽ എന്ന പ്രക്രിയിലേയ്ക്ക് ബ്രെക്സിറ്റ് കാര്യങ്ങൾ നീങ്ങും. യൂറോപ്യൻ യൂണിയൻ ഉടന്പടി പ്രകാരം ആർട്ടിക്കൾ 50 അനുസരിച്ച് യൂണിയനിൽ നിന്നും പിന്മാറുന്നത്.
ഇയുവിലെ 27 അംഗരാജ്യങ്ങളും ഐകകണ്ഠ്യേന പിന്തുണച്ചാൽ മാത്രമേ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള സമയം നീട്ടുന്നതിന് അവസരം ലഭിയ്ക്കു. എന്നാൽ ഇതിനോട് നേരത്തെതന്നെ തെരേസ മേയ് യോജിപ്പില്ലെന്ന് പ്രകടിപ്പിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് കരാർ വീണ്ടും ബ്രിട്ടീഷ് പാർലമെന്റ് തള്ളി
11:22 PM Mar 13, 2019 | Deepika.com