പാരീസ്: കരാറില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള പദ്ധതി ഫ്രാൻസ് തയാറാക്കി. ഇനി കരാറോടെ ബ്രെക്സിറ്റ് എന്ന സാഹചര്യത്തിനു സാധ്യത വളരെ വളരെ കുറവാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഇങ്ങനെയൊരു സാഹചര്യത്തിൽ നിരവധി നിയമ നിർമാണങ്ങൾ ആവശ്യമായി വരും. എയർപോർട്ടുകളിലും തുറമുഖങ്ങളിലും മില്യൻ കണക്കിന് യൂറോയുടെ നിക്ഷേപവും ആവശ്യമായി വരുമെന്നും എഡ്വേർഡ ഫിലിപ് പറഞ്ഞു.
കരാറില്ലാത്ത ബ്രെക്സിറ്റിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ ഏകോപനം ചെയ്യാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി യൂണിയനിൽ തുടരുന്ന 27 രാജ്യങ്ങളും സന്ദർശിക്കും. യുകെയുമായി അടുത്ത ബന്ധം പുലർത്തുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെല്ലാം ഇത്തരം തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റ് നിരാകരിച്ച ശേഷം ബ്രിട്ടീഷ് പ്രധാനമ്ത്രി തെരേസ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മിൽ മെസേജുകൾ അയച്ചിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ഫിലിപ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാൻ ഫ്രാൻസിന്റെ തയാറെടുപ്പ്
11:15 PM Jan 18, 2019 | Deepika.com