ലണ്ടൻ: അപകടകരമായതോ കാഴ്ചക്കാർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നതോ ആയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിന് യുട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നു. ചലഞ്ച്, പ്രാങ്ക് വിഡിയോകൾക്കും നിയന്ത്രണം ബാധകമായിരിക്കും. ചലഞ്ചുകൾ എന്ന പേരിലുള്ള തമാശകളിൽ പലതും മരണത്തിലും ഗുരുതരമായ പരുക്കുകളിലുമാണ് ചെന്നെത്തുന്നതെന്ന നിരീക്ഷണത്തെത്തുടർന്നാണ് ഇങ്ങനെയൊരു നടപടി.
എന്നാൽ, ഗുരുതര സ്വഭാവമുള്ള പ്രാങ്ക് വീഡിയോകൾ നിരോധിക്കാനുള്ള നീക്കം ശ്രമകരമാണ്. കാരണം വിഡിയോകൾ അപകടകരമായത് അല്ലാത്തത് ഏതാണെന്ന് നിർണയിക്കാനുള്ള മാനദണ്ഡം എങ്ങനെയായിരിക്കണം എന്നതിൽ വ്യക്തതയില്ല. അപകടകരമായ ഉള്ളടക്കങ്ങളുള്ള വിഡിയോകൾ യൂട്യൂബിൽ ഇപ്പോഴുമുണ്ടെന്നും ഇവ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രദമല്ലെന്ന വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.
അപകട സാധ്യതയുള്ളതും പരുക്കേൽക്കാനിടയുള്ളതുമായ പ്രവൃത്തികൾ ചിത്രീകരിക്കുന്ന വിഡിയോകളാണ് യൂട്യൂബ് വിലക്കുക. വിഡിയോയിൽ അപകടം ചിത്രീകരിക്കണമെന്നില്ല. ആ പ്രവൃത്തിയിലൂടെ ഏതെങ്കിലും വിധത്തിൽ അപകടം ഉണ്ടാകാനിടയുണ്ടെന്ന് തോന്നിയാൽ മാത്രം മതി അത്തരം വിഡിയോകൾ നീക്കം ചെയ്യപ്പെടാൻ. കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങി ഇത്തരത്തിലുള്ള വിഡിയോകളും അനുവദിക്കില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ യൂട്യൂബിൽ ചലഞ്ച് വീഡിയോകൾക്കു നിയന്ത്രണം
10:55 PM Jan 17, 2019 | Deepika.com