ബ്രസൽസ്: ബ്രിട്ടനിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ പാർലമെന്റ് പ്രതീക്ഷിച്ചതു പോലെ വോട്ടിനിട്ടു തള്ളി. ബില്ലിനെ എതിർക്കുന്നവരുടെ എണ്ണമാണ് പ്രതീക്ഷകൾക്കപ്പുറം പോയത്. 432 പേർ ബ്രെക്സിറ്റ് കരാറിനെ തള്ളി വോട്ട് ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.
കരാറിനെ എതിർക്കുന്ന മുഖ്യപ്രതിപക്ഷമായ ലേബർപാർട്ടി തെരേസ മേ രാജിവച്ചു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ മൂന്നു ദിവസത്തിനുള്ളിൽ വീണ്ടും പ്രധാനമന്ത്രി സഭയെ അഭിമുഖീകരിക്കണം.
കരാർ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനന്തര നടപടികളെക്കുറിച്ച് പ്രധാനമന്ത്രി തെരേസ മേ നേരത്തെ തന്നെ ആലോചന തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ തന്റെ കരാർ നിരസിക്കപ്പെട്ടാൽ ബ്രെക്സിറ്റ് ഇല്ലാതാവുകയോ കരാറില്ലാതെ നടപ്പാക്കുകയെ ചെയ്യേണ്ടി വരുമെന്ന് മേ മുന്നറിയിപ്പ് നൽകിയിരുന്നു.
പാർലമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു. കരാർ തള്ളിയതിൽ നിരാശയുണ്ടെന്നായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ ബ്രെക്സിറ്റ് പിൻമാറ്റ കരാർ പരാജയപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്കൊപ്പം ആശങ്ക യൂറോപ്യൻ യൂണിയൻ പൗരൻമാർക്കും കൂടിയാണ്. കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടനിലേക്കുള്ള വിസയില്ലാത്ത യാത്രാ സൗകര്യമൊക്കെ റദ്ദാക്കപ്പെടാനാണ് സാധ്യത. ജോലിക്കോ വ്യവസായത്തിനോ ഒക്കെ ബ്രിട്ടനെ ആശ്രയിക്കുന്ന ഇതര യൂറോപ്യൻമാർക്ക് ഇത് ആശങ്കയ്ക്കു വക നൽകുന്നു.
നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന ക്യാന്പയിനുകൾക്ക് ഇതിനകം തുടക്കം കുറിച്ചു. കരാർ പാർലമെന്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് സൂചന.
ഇതര രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാർ റെസിഡൻസ് പെർമിറ്റിനും മറ്റു ശ്രമം തുടങ്ങിക്കഴിഞ്ഞു. ചിലരെങ്കിലും ബ്രിട്ടീഷ് പൗരത്വത്തിനു പുറമേയോ അതുപേക്ഷിച്ചോ മറ്റു പൗരത്വം സ്വീകരിക്കാനും തയാറാണ്.
എന്നാൽ, പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യൻ യൂണിയനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചിട്ടും പ്രതിപക്ഷം അടങ്ങുന്നില്ല എന്നതും ശ്രദ്ധേയം.
സർക്കാരിനെതിരെ ബുധനാഴ്ച വെകുന്നേരം ഏഴിന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷമായ ലേബർ പാർട്ടി പ്രഖ്യാപിയ്ക്കുകയും ചെയ്തു.
അവിശ്വാസപ്രമേയത്തെക്കുറിച്ചുള്ള സംവാദം പാർലമെന്റിൽ ആരംഭിച്ചപ്പോൾ തന്നെ കോർബിൻ ആവശ്യപ്പെട്ടത് സർക്കാർ രാജി വയ്ക്കണംന്ധ എന്നായിരുന്നു. വിശ്വാസവോട്ടിനെ അനുകൂലിയ്ക്കാൻ കോർബിനൊപ്പം എസ്.എൻ.പി, ലിബറൽസ്, ഗ്രീൻ പാർട്ടിക്കാരുമുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ്: ബ്രിട്ടന് മരവിപ്പ് ; അവിശ്വാസം ബുധനാഴ്ച, യൂറോപ്പിന് ആശങ്ക
11:54 PM Jan 16, 2019 | Deepika.com