ബ്രസൽസ്: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയ പരിധി ജൂലൈ വരെ നീട്ടി വയ്ക്കാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധമായേക്കുമെന്ന് സൂചന. മുൻ ധാരണനുസരിച്ച് ഈ വർഷം മാർച്ച് 29നാണ് ബ്രെക്സിറ്റ് പൂർത്തിയാകേണ്ടത്.
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ നീക്കങ്ങളാണ് സമയം നീട്ടിക്കിട്ടുന്നതിലേക്ക് സാധ്യത തുറന്നിടുന്നത്.
ഇത്രയും സാവകാശം കിട്ടിയാൽ കരാറിൽ കൂടുതൽ ഇളവുകൾ നേടിയെടുത്ത് സ്വന്തം പാർട്ടിയിലെ എംപിമാരെയങ്കിലും അനുനയിപ്പിച്ച് കരാർ പാസാക്കിയെടുക്കാമെന്നാണ് തെരേസയുടെ പ്രതീക്ഷ. എന്നാൽ, ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ കരാർ നിരാകരിക്കപ്പെടുകയാണെങ്കിൽ തെരേസയുടെ രാജിക്കു വരെ സമ്മർദം ശക്തമാകാനാണ് സാധ്യത.
ബ്രിട്ടീഷ് സർക്കാർ ഒൗദ്യോഗികമായി തന്നെ സമയം നീട്ടാൻ അഭ്യർഥിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. എന്നാൽ, ഇതിനോടും എംപിമാരുടെ പൊതു പിന്തുണ തെരേസയ്ക്കു ലഭിക്കുമോ എന്ന് ഉറപ്പില്ല. കൂടുതൽ മികച്ച കരാർ സാധ്യമായാൽ ജൂലൈക്കു ശേഷവും സമയം നീട്ടാൻ യൂറോപ്യൻ യൂണിയൻ ഇപ്പോൾ തയാറാണെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് നീട്ടി വയ്ക്കാൻ യൂറോപ്യൻ യൂണിയൻ തയാറായേക്കും
11:50 PM Jan 15, 2019 | Deepika.com