സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
സേനാധിപനിൽനിന്നു സിംഹാസനത്തിലേക്കുള്ള ആരോഹണം സുഗമമായിക്കഴിഞ്ഞു. അടങ്ങിയിരിക്കില്ലെന്നു പ്രഖ്യാപിച്ച അഴഗിരി പണിതുടങ്ങുന്ന തീയതി കുറിച്ചിട്ടുണ്ട്. എന്നാൽ, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ലെന്ന കരളുറപ്പോടെയാണു ഡിഎംകെയുടെ മൂന്നാമത് അധ്യക്ഷനായി എം.കെ. സ്റ്റാലിൻ ചുമതലയേറ്റിരിക്കുന്നത്. ദ്രാവിഡരാഷ്ട്രീയം നിർണായക വഴിത്തിരിവിൽ എത്തിനിൽക്കുമ്പോഴാണ് സ്റ്റാലിന്റെ കിരീടധാരണം.
കരുണാനിധിയും ജയലളിതയും ഇല്ലാത്ത തമിഴകത്തു ജനപിന്തുണയിൽ സ്റ്റാലിൻ മറ്റുള്ളവരെക്കാൾ ഏറെ മുന്നിലാണ്. അര നൂറ്റാണ്ടിന്റെ അനുഭവപാഠവും കലൈഞ്ജരുടെ അനുഗ്രഹാശിസുകളും കൂട്ടിനുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകളുമാണ് സ്റ്റാലിൻ ആദ്യം നേരിടേണ്ട വെല്ലുവിളി.
സംസ്ഥാനത്തു ഭരണത്തിലിരിക്കുന്ന എഡിഎംകെയേയും കേന്ദ്രത്തിലെ ബിജെപിയേയും ഒന്നിച്ചെതിർക്കുമെന്ന നയപ്രഖ്യാപനത്തോടെയാണ് സ്റ്റാലിൻ അധികാരമേറ്റിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. എഡിഎംകെയുടെ നിലവിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. ഭരണം അട്ടിമറിച്ച് പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ തക്കംപാർത്തിരിക്കുകയാണു ദിനകരൻ. പാർട്ടിയേയും എംഎൽഎമാരേയും വരുതിയിലാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭരണരംഗവും കുത്തഴിഞ്ഞുകിടക്കുന്നു. കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ കാര്യത്തിൽ വലിയ പിടിപ്പുകേട് കാട്ടുകയും ചെയ്തു. പിതാവിന്റെ മൃതദേഹത്തിനുമുന്നിൽ ശാന്തനായിനിന്നു കൃത്യതയോടെ കരുക്കൾ നീക്കിയ സ്റ്റാലിൻ നേടിയ വിജയം അദ്ദേഹത്തിനു ദീർഘകാലത്തേക്കു മുതൽക്കൂട്ടാണ്.
അര നൂറ്റാണ്ടിന്റെ അനുഭവം
സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന തമിഴകത്ത് അര നൂറ്റാണ്ട് പയറ്റിത്തെളിഞ്ഞാണു സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായിരിക്കുന്നത്. 1967ലെ തെരഞ്ഞെടുപ്പിൽ പതിന്നാലാമത്തെ വയസിൽ കൂട്ടുകാരെ സംഘടിപ്പിച്ച് പ്രചാരണത്തിനിറങ്ങാൻ വിദ്യാർഥിയായ സ്റ്റാലിൻ കാട്ടിയ ഉത്സാഹമാണ് കരുണാനിധിക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയപ്പെട്ടവനാക്കിയത്. 1968ൽ ഗോപാലപുരത്ത് ഡിഎംകെയുടെ യുവജനവിഭാഗം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുകയും ചെയ്തു.
പാർട്ടി അധ്യക്ഷൻ അണ്ണാദുരൈയെയാണു സ്റ്റാലിൻ ഉദ്ഘാടനത്തിനു ക്ഷണിച്ചത്. എന്നാൽ, അസുഖബാധിതനായിരുന്നതിനാൽ അദ്ദേഹം പങ്കെടുത്തില്ല. നീയും നിന്റെ പിതാവിനെപ്പോലെ കടുത്ത നിർബന്ധക്കാരനാണല്ലോയെന്ന് അണ്ണാദുരൈ പ്രതികരിക്കുകയും ചെയ്തു. ഒടുവിൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി കെ. അമ്പഴകനായിരുന്നു യുവജനവിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
പിന്നീട് 1973ൽ 20-ാം വയസിൽ സ്റ്റാലിൻ ഡിഎംകെയുടെ ജനറൽ കമ്മിറ്റിയിൽ അംഗമായി. അടിയന്തരാവസ്ഥയിൽ മിസാ തടവുകാരനായി ജയിലിൽ അടയ്ക്കപ്പെട്ടതോടെ സ്റ്റാലിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1984ൽ കന്നിയങ്കത്തിൽ തൗസൻഡ് ലൈറ്റ് മണ്ഡലത്തിൽ എഡിഎംകെയിലെ കെ.എ. കൃഷ്ണസ്വാമിയോടു പരാജയപ്പെട്ടു. 1989ലെ അടുത്ത തെരഞ്ഞെടുപ്പിൽ അവിടെനിന്ന് വിജയിച്ചു. 1991ൽ പരാജയപ്പെട്ട സ്റ്റാലിൻ പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ തൗസൻഡ് ലൈറ്റ് മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചു. 2011, 2016 തെരഞ്ഞെടുപ്പുകളിൽ കൊളത്തൂർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്.
അതിനിടെ 1996ൽ ചെന്നൈ മേയറായി നേരിട്ടു തെരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു. 2006ൽ കരുണാനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. തദ്ദേശസ്വയംഭരണ വകുപ്പാണു നൽകിയത്. 2009ൽ ഉപമുഖ്യമന്ത്രിയാക്കി. പാർട്ടിയിലും അദ്ദേഹം പടിപടിയായാണ് ഉയർന്നത്. 2003ൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ സ്റ്റാലിൻ 2010ൽ ട്രഷററായി. 2015ൽ വീണ്ടും ട്രഷററായി. പ്രായാധിക്യത്താൽ കരുണാനിധി സജീവരാഷ്ട്രീയത്തിൽനിന്ന് മാറിനിന്നതിനെത്തുടർന്ന് 2017 മുതൽ ഡിഎംകെയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായി.
വെല്ലുവിളികൾ നിരവധി
കലൈഞ്ജർ കരുണാനിധിയുടെ ഭരണപാടവമോ ജനകീയബന്ധമോ താരപരിവേഷമോ അത്രകണ്ട് അവകാശപ്പെടാനില്ലാത്ത എം.കെ. സ്റ്റാലിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ നിരവധിയാണ്. അത് കുടുംബത്തിനുള്ളിൽനിന്നുതന്നെ തുടങ്ങുകയും ചെയ്യുന്നു. കരുണാനിധിയുടെ യഥാർഥ അവകാശി താനാണെന്നു തെളിയിക്കുമെന്ന അഴഗിരിയുടെ വെല്ലുവിളി ഇപ്പോൾത്തന്നെയുണ്ട്.
പാർട്ടിവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ 2014ൽ കരുണാനിധി അഴഗിരിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണ്. തന്റെ മരണംവരെ തിരിച്ചെടുക്കാൻ കരുണാനിധി കൂട്ടാക്കിയുമില്ല. തന്നെ തിരിച്ചെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അഴഗിരിയുടെ ഭീഷണി. ശക്തി തെളിയിക്കാൻ സെപ്റ്റംബർ അഞ്ചിന് ചെന്നൈയിൽ റാലി നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. മധുര മേഖലയിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് സ്റ്റാലിനെ വരുതിയിലാക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, സ്റ്റാലിൻ പാർട്ടി അധ്യക്ഷനായതോടെ അഴഗിരിയുടെ അനുയായികൾ കൂറുമാറിത്തുടങ്ങിയെന്നാണു മധുരയിൽനിന്നുള്ള റിപ്പോർട്ടുകൾ.
കനിമൊഴിയുടെ പിന്തുണ സ്റ്റാലിനെ കുടുംബത്തിൽ കൂടുതൽ കരുത്തനാക്കിയിട്ടുണ്ട്. കുടുംബത്തിൽനിന്നു രാഷ്ട്രീയത്തിലേക്കിറങ്ങാൻ കാത്തുനിൽക്കുന്ന പുതുതലമുറയാണ് സ്റ്റാലിന്റെ മറ്റൊരു വെല്ലുവിളി. മകൻ ഉദയാനിധി സ്റ്റാലിൻ, അഴഗിരിയുടെ മകൻ ദുരൈ ദയാനിധിയും മകൾ കായൽവിഴിയും, മറ്റൊരു സഹോദരൻ മുത്തുവിന്റെ മകൻ അറിവുനിധി എന്നിവരെല്ലാം തയാറായി നിൽക്കുകയാണ്. ഇവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളുമെന്നതിനെ ആശ്രയിച്ചിരിക്കും കുടുംബത്തിൽനിന്നുള്ള കൂടുതൽ പിന്തുണ.
തമിഴകത്തു രാഷ്ട്രീയ ശൂന്യതയെന്നു പ്രവചിച്ചു കളത്തിലിറങ്ങാൻ കച്ചകെട്ടിയിരിക്കുന്ന രജനീകാന്തും സ്റ്റാലിനു വെല്ലുവിളിയാണ്. ബിജെപിയുടെ കൂടെക്കൂടി രജനി എത്തിയാൽ സ്റ്റാലിനു കൂടുതൽ വിയർക്കേണ്ടി വരും. ഇതുമുന്നിൽക്കണ്ടാണ് അധികാരമേറ്റപ്പോൾത്തന്നെ ബിജെപിയെ വിമർശിക്കാൻ സ്റ്റാലിൻ തയാറായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ തന്ത്രങ്ങളും പയറ്റുമെന്നുറപ്പാണ്. അതിനെ എങ്ങനെ മറികടക്കുമെന്നതു സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയെ ആശ്രയിച്ചിരിക്കും.
രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരും എഡിഎംകെ നേതാവ് എ.കെ. ബോസിന്റെ മരണംമൂലം ഒഴിഞ്ഞുകിടക്കുന്ന തിരുപാരൻകുന്ദ്രനുമാണിവ. ഇതിൽ തിരുവാരൂരിൽ വിജയം സുനിശ്ചിതമാണെങ്കിലും ആരെ സ്ഥാനാർഥിയാക്കുമെന്നതു പ്രധാനമാണ്. തിരുപാരൻകുന്ദ്രനിൽ വിജയിക്കുക എന്നതും സ്റ്റാലിന്റെ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിയാതെപോയതിനു സ്റ്റാലിനെ രഹസ്യമായി കുറ്റപ്പെടുത്തുന്നവർ പാർട്ടിയിൽ ഉണ്ട്.
എന്തായാലും തമിഴ്നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കരുത്തുകാട്ടുമെന്നുതന്നെയാണ് ഒട്ടുമിക്ക നിരീക്ഷകരും കരുതുന്നത്. ദേശീയപാർട്ടികൾക്കു കടന്നുകയറാൻ ആരൊക്കെ പാലമിട്ടുകൊടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരുംകാല തമിഴ് രാഷ്ട്രീയം.
അയ്യാദുരൈയിൽനിന്ന് സ്റ്റാലിനിലേക്ക്
1953 മാർച്ച് ഒന്നിന് കരുണാനിധിക്കു രണ്ടാമത്തെ ഭാര്യ ദയാലുഅമ്മാളിൽ പിറന്ന രണ്ടാമത്തെ മകന് അയ്യാദുരൈ എന്നാണ് ആദ്യം പേരിട്ടത്. അയ്യാ എന്നു വിളിക്കപ്പെടുന്ന പെരിയാർ ഇ.വി. രാമസ്വാമിയുടേയും അണ്ണാദുരൈയുടേയും സ്മരണ നിലനിർത്താനാണ് കരുണാനിധി മകന് അയ്യാദുരൈ എന്നു പേരിട്ടത്. കുട്ടി ജനിച്ച് നാലാം നാൾ 1953 മാർച്ച് അഞ്ചിനു റഷ്യൻ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ അന്തരിച്ചു. കമ്യൂണിസ്റ്റ് റഷ്യയേയും ജോസഫ് സ്റ്റാലിനേയും ഏറെ ആദരിച്ചിരുന്ന കരുണാനിധി ജോസഫ് സ്റ്റാലിന്റെ അനുശോചന യോഗത്തിൽ തന്റെ മകന്റെ പേര് സ്റ്റാലിൻ എന്നു മാറ്റുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകൻ ഒരു വിപ്ലവകാരിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.
സേനാധിപനിൽനിന്നു സിംഹാസനത്തിലേക്കുള്ള ആരോഹണം സുഗമമായിക്കഴിഞ്ഞു. അടങ്ങിയിരിക്കില്ലെന്നു പ്രഖ്യാപിച്ച അഴഗിരി പണിതുടങ്ങുന്ന തീയതി കുറിച്ചിട്ടുണ്ട്. എന്നാൽ, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ലെന്ന കരളുറപ്പോടെയാണു ഡിഎംകെയുടെ മൂന്നാമത് അധ്യക്ഷനായി എം.കെ. സ്റ്റാലിൻ ചുമതലയേറ്റിരിക്കുന്നത്. ദ്രാവിഡരാഷ്ട്രീയം നിർണായക വഴിത്തിരിവിൽ എത്തിനിൽക്കുമ്പോഴാണ് സ്റ്റാലിന്റെ കിരീടധാരണം.
കരുണാനിധിയും ജയലളിതയും ഇല്ലാത്ത തമിഴകത്തു ജനപിന്തുണയിൽ സ്റ്റാലിൻ മറ്റുള്ളവരെക്കാൾ ഏറെ മുന്നിലാണ്. അര നൂറ്റാണ്ടിന്റെ അനുഭവപാഠവും കലൈഞ്ജരുടെ അനുഗ്രഹാശിസുകളും കൂട്ടിനുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകളുമാണ് സ്റ്റാലിൻ ആദ്യം നേരിടേണ്ട വെല്ലുവിളി.
സംസ്ഥാനത്തു ഭരണത്തിലിരിക്കുന്ന എഡിഎംകെയേയും കേന്ദ്രത്തിലെ ബിജെപിയേയും ഒന്നിച്ചെതിർക്കുമെന്ന നയപ്രഖ്യാപനത്തോടെയാണ് സ്റ്റാലിൻ അധികാരമേറ്റിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. എഡിഎംകെയുടെ നിലവിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. ഭരണം അട്ടിമറിച്ച് പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ തക്കംപാർത്തിരിക്കുകയാണു ദിനകരൻ. പാർട്ടിയേയും എംഎൽഎമാരേയും വരുതിയിലാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭരണരംഗവും കുത്തഴിഞ്ഞുകിടക്കുന്നു. കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ കാര്യത്തിൽ വലിയ പിടിപ്പുകേട് കാട്ടുകയും ചെയ്തു. പിതാവിന്റെ മൃതദേഹത്തിനുമുന്നിൽ ശാന്തനായിനിന്നു കൃത്യതയോടെ കരുക്കൾ നീക്കിയ സ്റ്റാലിൻ നേടിയ വിജയം അദ്ദേഹത്തിനു ദീർഘകാലത്തേക്കു മുതൽക്കൂട്ടാണ്.
അര നൂറ്റാണ്ടിന്റെ അനുഭവം
സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന തമിഴകത്ത് അര നൂറ്റാണ്ട് പയറ്റിത്തെളിഞ്ഞാണു സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായിരിക്കുന്നത്. 1967ലെ തെരഞ്ഞെടുപ്പിൽ പതിന്നാലാമത്തെ വയസിൽ കൂട്ടുകാരെ സംഘടിപ്പിച്ച് പ്രചാരണത്തിനിറങ്ങാൻ വിദ്യാർഥിയായ സ്റ്റാലിൻ കാട്ടിയ ഉത്സാഹമാണ് കരുണാനിധിക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയപ്പെട്ടവനാക്കിയത്. 1968ൽ ഗോപാലപുരത്ത് ഡിഎംകെയുടെ യുവജനവിഭാഗം സ്ഥാപിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുകയും ചെയ്തു.
പാർട്ടി അധ്യക്ഷൻ അണ്ണാദുരൈയെയാണു സ്റ്റാലിൻ ഉദ്ഘാടനത്തിനു ക്ഷണിച്ചത്. എന്നാൽ, അസുഖബാധിതനായിരുന്നതിനാൽ അദ്ദേഹം പങ്കെടുത്തില്ല. നീയും നിന്റെ പിതാവിനെപ്പോലെ കടുത്ത നിർബന്ധക്കാരനാണല്ലോയെന്ന് അണ്ണാദുരൈ പ്രതികരിക്കുകയും ചെയ്തു. ഒടുവിൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി കെ. അമ്പഴകനായിരുന്നു യുവജനവിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
പിന്നീട് 1973ൽ 20-ാം വയസിൽ സ്റ്റാലിൻ ഡിഎംകെയുടെ ജനറൽ കമ്മിറ്റിയിൽ അംഗമായി. അടിയന്തരാവസ്ഥയിൽ മിസാ തടവുകാരനായി ജയിലിൽ അടയ്ക്കപ്പെട്ടതോടെ സ്റ്റാലിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1984ൽ കന്നിയങ്കത്തിൽ തൗസൻഡ് ലൈറ്റ് മണ്ഡലത്തിൽ എഡിഎംകെയിലെ കെ.എ. കൃഷ്ണസ്വാമിയോടു പരാജയപ്പെട്ടു. 1989ലെ അടുത്ത തെരഞ്ഞെടുപ്പിൽ അവിടെനിന്ന് വിജയിച്ചു. 1991ൽ പരാജയപ്പെട്ട സ്റ്റാലിൻ പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ തൗസൻഡ് ലൈറ്റ് മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചു. 2011, 2016 തെരഞ്ഞെടുപ്പുകളിൽ കൊളത്തൂർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്.
അതിനിടെ 1996ൽ ചെന്നൈ മേയറായി നേരിട്ടു തെരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു. 2006ൽ കരുണാനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. തദ്ദേശസ്വയംഭരണ വകുപ്പാണു നൽകിയത്. 2009ൽ ഉപമുഖ്യമന്ത്രിയാക്കി. പാർട്ടിയിലും അദ്ദേഹം പടിപടിയായാണ് ഉയർന്നത്. 2003ൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ സ്റ്റാലിൻ 2010ൽ ട്രഷററായി. 2015ൽ വീണ്ടും ട്രഷററായി. പ്രായാധിക്യത്താൽ കരുണാനിധി സജീവരാഷ്ട്രീയത്തിൽനിന്ന് മാറിനിന്നതിനെത്തുടർന്ന് 2017 മുതൽ ഡിഎംകെയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായി.
വെല്ലുവിളികൾ നിരവധി
കലൈഞ്ജർ കരുണാനിധിയുടെ ഭരണപാടവമോ ജനകീയബന്ധമോ താരപരിവേഷമോ അത്രകണ്ട് അവകാശപ്പെടാനില്ലാത്ത എം.കെ. സ്റ്റാലിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ നിരവധിയാണ്. അത് കുടുംബത്തിനുള്ളിൽനിന്നുതന്നെ തുടങ്ങുകയും ചെയ്യുന്നു. കരുണാനിധിയുടെ യഥാർഥ അവകാശി താനാണെന്നു തെളിയിക്കുമെന്ന അഴഗിരിയുടെ വെല്ലുവിളി ഇപ്പോൾത്തന്നെയുണ്ട്.
പാർട്ടിവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ 2014ൽ കരുണാനിധി അഴഗിരിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണ്. തന്റെ മരണംവരെ തിരിച്ചെടുക്കാൻ കരുണാനിധി കൂട്ടാക്കിയുമില്ല. തന്നെ തിരിച്ചെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അഴഗിരിയുടെ ഭീഷണി. ശക്തി തെളിയിക്കാൻ സെപ്റ്റംബർ അഞ്ചിന് ചെന്നൈയിൽ റാലി നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. മധുര മേഖലയിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് സ്റ്റാലിനെ വരുതിയിലാക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, സ്റ്റാലിൻ പാർട്ടി അധ്യക്ഷനായതോടെ അഴഗിരിയുടെ അനുയായികൾ കൂറുമാറിത്തുടങ്ങിയെന്നാണു മധുരയിൽനിന്നുള്ള റിപ്പോർട്ടുകൾ.
കനിമൊഴിയുടെ പിന്തുണ സ്റ്റാലിനെ കുടുംബത്തിൽ കൂടുതൽ കരുത്തനാക്കിയിട്ടുണ്ട്. കുടുംബത്തിൽനിന്നു രാഷ്ട്രീയത്തിലേക്കിറങ്ങാൻ കാത്തുനിൽക്കുന്ന പുതുതലമുറയാണ് സ്റ്റാലിന്റെ മറ്റൊരു വെല്ലുവിളി. മകൻ ഉദയാനിധി സ്റ്റാലിൻ, അഴഗിരിയുടെ മകൻ ദുരൈ ദയാനിധിയും മകൾ കായൽവിഴിയും, മറ്റൊരു സഹോദരൻ മുത്തുവിന്റെ മകൻ അറിവുനിധി എന്നിവരെല്ലാം തയാറായി നിൽക്കുകയാണ്. ഇവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളുമെന്നതിനെ ആശ്രയിച്ചിരിക്കും കുടുംബത്തിൽനിന്നുള്ള കൂടുതൽ പിന്തുണ.
തമിഴകത്തു രാഷ്ട്രീയ ശൂന്യതയെന്നു പ്രവചിച്ചു കളത്തിലിറങ്ങാൻ കച്ചകെട്ടിയിരിക്കുന്ന രജനീകാന്തും സ്റ്റാലിനു വെല്ലുവിളിയാണ്. ബിജെപിയുടെ കൂടെക്കൂടി രജനി എത്തിയാൽ സ്റ്റാലിനു കൂടുതൽ വിയർക്കേണ്ടി വരും. ഇതുമുന്നിൽക്കണ്ടാണ് അധികാരമേറ്റപ്പോൾത്തന്നെ ബിജെപിയെ വിമർശിക്കാൻ സ്റ്റാലിൻ തയാറായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ തന്ത്രങ്ങളും പയറ്റുമെന്നുറപ്പാണ്. അതിനെ എങ്ങനെ മറികടക്കുമെന്നതു സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയെ ആശ്രയിച്ചിരിക്കും.
രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരും എഡിഎംകെ നേതാവ് എ.കെ. ബോസിന്റെ മരണംമൂലം ഒഴിഞ്ഞുകിടക്കുന്ന തിരുപാരൻകുന്ദ്രനുമാണിവ. ഇതിൽ തിരുവാരൂരിൽ വിജയം സുനിശ്ചിതമാണെങ്കിലും ആരെ സ്ഥാനാർഥിയാക്കുമെന്നതു പ്രധാനമാണ്. തിരുപാരൻകുന്ദ്രനിൽ വിജയിക്കുക എന്നതും സ്റ്റാലിന്റെ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിയാതെപോയതിനു സ്റ്റാലിനെ രഹസ്യമായി കുറ്റപ്പെടുത്തുന്നവർ പാർട്ടിയിൽ ഉണ്ട്.
എന്തായാലും തമിഴ്നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കരുത്തുകാട്ടുമെന്നുതന്നെയാണ് ഒട്ടുമിക്ക നിരീക്ഷകരും കരുതുന്നത്. ദേശീയപാർട്ടികൾക്കു കടന്നുകയറാൻ ആരൊക്കെ പാലമിട്ടുകൊടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരുംകാല തമിഴ് രാഷ്ട്രീയം.
അയ്യാദുരൈയിൽനിന്ന് സ്റ്റാലിനിലേക്ക്
1953 മാർച്ച് ഒന്നിന് കരുണാനിധിക്കു രണ്ടാമത്തെ ഭാര്യ ദയാലുഅമ്മാളിൽ പിറന്ന രണ്ടാമത്തെ മകന് അയ്യാദുരൈ എന്നാണ് ആദ്യം പേരിട്ടത്. അയ്യാ എന്നു വിളിക്കപ്പെടുന്ന പെരിയാർ ഇ.വി. രാമസ്വാമിയുടേയും അണ്ണാദുരൈയുടേയും സ്മരണ നിലനിർത്താനാണ് കരുണാനിധി മകന് അയ്യാദുരൈ എന്നു പേരിട്ടത്. കുട്ടി ജനിച്ച് നാലാം നാൾ 1953 മാർച്ച് അഞ്ചിനു റഷ്യൻ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ അന്തരിച്ചു. കമ്യൂണിസ്റ്റ് റഷ്യയേയും ജോസഫ് സ്റ്റാലിനേയും ഏറെ ആദരിച്ചിരുന്ന കരുണാനിധി ജോസഫ് സ്റ്റാലിന്റെ അനുശോചന യോഗത്തിൽ തന്റെ മകന്റെ പേര് സ്റ്റാലിൻ എന്നു മാറ്റുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകൻ ഒരു വിപ്ലവകാരിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.