ബർലിൻ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതും അനുബന്ധ പ്രതിഷേധങ്ങളും സംബന്ധിച്ച വാർത്ത ജർമൻ മാധ്യമങ്ങളുൾപ്പടെ യൂറോപ്യൻ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ബിബിസി അടക്കം ലോകം വീക്ഷിക്കുന്ന മാധ്യമങ്ങൾ നേരത്തെ തന്നെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അച്ചടി കൂടാതെ ദൃശ്യമാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളടക്കം ശബരിമലയിൽ ചരിത്രം കുറിക്കപ്പെട്ടു എന്നു റിപ്പോർട്ട് ചെയ്യുന്പോൾ കേരളത്തിലെ തീവ്ര വലതുപക്ഷ വിഭാഗക്കാരും അത്തരം നിലപാടുള്ള മാധ്യമങ്ങളും മാത്രമാണ് സ്ത്രീ പ്രവേശനത്തെ വിമർശിക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ച് ജനുവരി ഒന്നിനു നടത്തിയ വനിതാ മതിലും യൂറോപ്യൻ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പ്രായത്തിന്റെ പേരിൽ വിശ്വാസത്തിന്റെ വ്യക്തിഗതതലങ്ങൾ അളന്നുകുറിയ്ക്കുന്ന സമീപനത്തെയും അത്തരം ആചാരങ്ങളെയും വിമർശിയ്ക്കുന്ന റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. വനിതാ മതിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നും മാധ്യമങ്ങൾ വിലയിരുത്തി.
സ്ത്രീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്താകമാനം ബിജെപി - ആർഎസ്എസ് പ്രവർത്തകർ വ്യാപകമായി അക്രമവും അഴിച്ചുവിടുകയാണ്. വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങും മുൻപു തന്നെ വാഹനങ്ങൾ തടയാനും ആക്രമിക്കാനും തുടങ്ങിയിരുന്നു.
പുതിയ വർഷത്തിൽ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികളും സ്വകാര്യ ബസ് ഉടമകളും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടകൾക്കും വാഹനങ്ങൾക്കുമെതിരെ കാലേകൂട്ടി അക്രമം തുടങ്ങിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ശബരിമല സ്ത്രീ പ്രവേശനം യൂറോപ്യൻ മാധ്യമങ്ങളിലും
10:11 PM Jan 03, 2019 | Deepika.com