മോസ്കോ: പതിനൊന്നു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 35 മണിക്കൂറിനു ശേഷം രക്ഷപെടുത്തി. തീപ്പിടിത്തത്തിൽ തകർന്ന കെട്ടിടത്തിൽ ആരും ജീവനോടെ ശേഷിക്കുന്നില്ലെന്ന പ്രതീക്ഷയില്ലാതിരിക്കുന്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്.
റഷ്യയിലെ മാഗ്നിറ്റോഗോർസ്ക് നഗരത്തിൽ തീപ്പിടിത്തത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽനിന്നാണ് കുഞ്ഞിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വാതകച്ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിലും തീപ്പിടിത്തത്തിലും കെട്ടിടസമുച്ചയം തകർന്നത്. നാലുപേർ മരിക്കുകയും എഴുപതിലേറെപ്പേരെ കാണാതാകുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിലിലാണ് കുഞ്ഞിന്റെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ കാതിലെത്തിയത്. മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് അവനെ പുറത്തെടുക്കാനായത്. നൂറുകണക്കിനുപേർ അവന്റെ വരവിനായി പുറത്ത് തടിച്ചുകൂടിയിരുന്നു.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശൈത്യത്തിൽ കുഞ്ഞിന് ഗുരുതര ശരീരവീക്കം ബാധിച്ചിട്ടുണ്ടെന്നും തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അവൻ സുഖംപ്രാപിച്ചുവെന്ന വാർത്ത കേൾക്കാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ മാഗ്നിറ്റോഗോർക്സ് വാസികൾ. കുഞ്ഞിന്റെ അമ്മയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
35 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു
10:26 PM Jan 02, 2019 | Deepika.com