ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ പാർലമെന്റിൽ വോട്ടിനിടാതെ യൂറോപ്യൻ യൂണിയനുമായി വീണ്ടും ചർച്ചയ്ക്കു വയ്ക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമത്തിന് കനത്ത തിരിച്ചടി. കരാർ ഇനിയും ചർച്ച ചെയ്യാനാവില്ലെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിനു പിന്നാലെ ഇതര യൂറോപ്യൻ നേതാക്കളും പ്രഖ്യാപിച്ചു.
കരാർ വീണ്ടും ചർച്ചയ്ക്കു വയ്ക്കാൻ യാതൊരു നിർവാഹവുമില്ലെന്നാണ് ജർമൻ ചാൻസലർ അംഗല മെർക്കൽ തെരേസ മേയോടു നേരിട്ടു തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം. ഇക്കാര്യം ജർമൻ എംപിമാരെയും മെർക്കൽ ഒൗപചാരികമായി അറിയിച്ചു.
യൂറോപ്യൻ യൂണിയനുമായി മാത്രമേ ബ്രെക്സിറ്റ് പിൻമാറ്റ കരാർ ഒപ്പിടാൻ സാധിക്കൂ. ഏതെങ്കിലും അംഗരാജ്യവുമായി പ്രത്യേകം സാധിക്കില്ലെന്നും മെർക്കൽ വിശദമാക്കി.
മൂന്നു യൂറോപ്യൻ രാജ്യ തലസ്ഥാനങ്ങളിലെത്തിയാണ് മേയ് ഈ വിഷയം നേരിട്ടു ചർച്ച ചെയ്തത്. വടക്കൻ അയർലൻഡ് അതിർത്തി സംബന്ധിച്ച വിഷയത്തിലാണ് പ്രധാനമായും ഇളവ് ആവശ്യപ്പെടുന്നത്. എന്നാൽ, ആരും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
അതേസമയം, ഐറിഷ് അതിർത്തി വിഷയം രമ്യമായി പരിഹരിക്കാൻ യൂറോപ്യൻ നേതാക്കൾ ഒരുമിച്ചു നിൽക്കുമെന്നും മെർക്കൽ ഉറപ്പു നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് പിൻമാറ്റ കരാർ വീണ്ടും ചർച്ച ചെയ്യാൻ യാതൊരു നിർവാഹവുമില്ല: മെർക്കൽ
12:46 AM Dec 13, 2018 | Deepika.com