പാരീസ്: ഫ്രാൻസിനെ ഉലച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വീണ്ടും മുട്ടുമടക്കി. അടിസ്ഥാന വേതനം വർധിപ്പിക്കാനും നികുതി കുറയ്ക്കാനും തീരുമാനിച്ചതായി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. റിക്കാർഡ് ചെയ്ത 13 മിനിട്ടു സന്ദേശം തിങ്കളാഴ്ച ടിവിയിൽ സംപ്രേഷണം ചെയ്യുകയായിരുന്നു.
ഇന്ധനനികുതി കൂട്ടുന്നതിനും ജീവിതച്ചെലവ് വർധിക്കുന്നതിനും എതിരേ നാലാഴ്ചയായി ഫ്രാൻസിൽ വൻ പ്രതിഷേധം നടക്കുകയാണ്. തിളങ്ങുന്ന മഞ്ഞ മേൽക്കുപ്പായം ധരിച്ചു പ്രതിഷേധിച്ചവർ പാരീസിൽ പോലീസുമായി നിരന്തരം ഏറ്റുമുട്ടി. നൂറു കണക്കിനു വാഹനങ്ങളാണു തീവച്ചു നശിപ്പിച്ചത്.
ഇന്ധനനികുതിവർധന പിൻവലിക്കുമെന്ന് നേരത്തേ മക്രോൺ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗജന്യങ്ങൾ അനുവദിക്കാൻ അദ്ദേഹം മുതിർന്നത്.
1498 യൂറോയുടെ മാസവേതനത്തിൽ നൂറു യൂറോയുടെ കൂടി വർധന വരുത്തുമെന്നാണ് മക്രോൺ അറിയിച്ചത്. തൊഴിൽദാതാവിന് അധികച്ചെലവ് ഉണ്ടാകാതെയായിരിക്കും വർധന. ഓവർടൈം ജോലിക്കുള്ള വേതനത്തിന് നികുതി ഒഴിവാക്കി. തൊഴിലാളികൾക്ക് വാർഷിക ബോണസ് നല്കുന്ന തൊഴിൽദാതാവിന് നികുതിയിളവ് നല്കും. മാസം 2000 യൂറോയ്ക്കു താഴെ പെൻഷൻ ലഭിക്കുന്നവർക്കും നികുതി ഇളവ് ഉണ്ടായിരിക്കും.
അതേസമയം, സന്പന്നർക്കുള്ള സ്വത്തുനികുതി പുനഃസ്ഥാപിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം മക്രോൺ പരിഗണിച്ചില്ല. മക്രോൺ 2017ൽ അധികാരത്തിൽ കയറിയപ്പോഴാണ് ഈ നികുതി ഒഴിവാക്കിയത്.
തന്റെ വാക്കുകളാണ് പ്രതിഷേധത്തിനു കാരണമായതെന്ന് മക്രോൺ അംഗീകരിച്ചു. എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചിരിക്കാം. നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടായിക്കാണും. രാജ്യം ചരിത്രനിമിഷത്തെ നേരിടുകയാണെന്നും സാഹചര്യങ്ങൾ മാറ്റാനുള്ള ശ്രമത്തിൽ വൻകിട കന്പനികൾ പങ്കാളികളാകണമെന്നും മക്രോൺ അഭ്യർഥിച്ചു.
എന്നാൽ, മക്രോണിന്റെ വാഗ്ദാനങ്ങൾ തള്ളിയ പ്രക്ഷോഭകർ വരുന്ന ശനിയാഴ്ചയും പാരീസിലും ഇതര നഗരങ്ങളിലും പ്രകടനങ്ങൾക്ക് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം: മക്രോൺ മുട്ടുമടക്കി
03:30 AM Dec 12, 2018 | Deepika.com