ലണ്ടൻ: ബ്രെക്സിറ്റ് പിൻമാറ്റ കരാർ സംബന്ധിച്ച് പാർലമെന്റിൽ നടത്താനിരുന്ന വോട്ടെടുപ്പ് പ്രധാനമന്ത്രി തെരേസ മേയ് ഉപേക്ഷിച്ചു. യൂറോപ്യൻ യൂണിയനുമായി വീണ്ടും ചർച്ച നടത്തി പുതിയ കരാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
എന്നാൽ, ഇതല്ലാതെ മറ്റൊരു കരാർ ബ്രിട്ടനു നൽകാൻ സാധിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിലും നല്ലൊരു കരാർ ബ്രിട്ടനു കിട്ടില്ലെന്നാണ് പ്രധാനമന്ത്രിയും വാദിച്ചിരുന്നത്.
വടക്കൻ അയർലൻഡ് അതിർത്തി സംബന്ധിച്ച് യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് കൂടുതൽ അനുകൂലമായൊരു നിലപാട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തെരേസ മേയ് വ്യക്തമാക്കി.
എന്നാൽ, ബ്രിട്ടന്റെ പിൻമാറ്റ കരാറിനു മേൽ വീണ്ടും ചർച്ച നടത്താൻ മറ്റ് 27 അംഗരാജ്യങ്ങളും തയാറല്ലെന്നാണ് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പ്രതികരിച്ചത്.
പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിർപ്പുകൾ നേരിട്ട സാഹചര്യത്തിലാണ് കരാർ വോട്ടെടുപ്പിൽനിന്ന് പിൻവലിക്കാൻ പ്രധാനമന്ത്രി നിർബന്ധിതയായത്. പുതിയ കരാറല്ലെങ്കിൽ, നിലവിലുള്ള കരാറിൽ ഭേദഗതി എങ്കിലും സാധ്യമാക്കിയെടുക്കാനായിരിക്കും യൂറോപ്യൻ യൂണിയനിൽ ശ്രമിക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് കരാർ: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി
03:18 AM Dec 12, 2018 | Deepika.com