ലണ്ടൻ: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറഞ്ഞവളും ആദ്യ സുവിശേഷകയുമായ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതത്താൽ പ്രചോദിതരായി ദൈവത്തെ മഹത്വപ്പെടുത്തി സഭയെ പടുത്തുയർത്തുന്നവരുമായി സഭാമക്കൾ മാറണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന കർദിനാൾ, സെഹിയോൻ യുകെയുടെ ആഭിമുഖ്യത്തിലുള്ള ’രണ്ടാം ശനിയാഴ്ച’ കണ്വൻഷനിൽ വചന സന്ദേശം നൽകുകയായിരുന്നു. എഴുതപ്പെട്ട വചനമായ വി. ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്ന വചനമായ കരുണയുടെ പ്രവർത്തികളും സഭാമക്കളുടെ ജീവിതത്തിലൂടെ പ്രകാശിതമാകണം.
അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം നടന്ന പ്രസ്തുത ശുശ്രൂഷയിൽ രക്ഷയുടെ രഹസ്യം സ്വജീവിതത്തിൽ ഉൾക്കൊണ്ടു ലോകത്തിനു നൽകുകയും, ആ രക്ഷാനുഭവത്തിനു സാക്ഷിയും മധ്യസ്ഥയുമായി മാറുകയും ചെയ്ത പരി. മറിയത്തിന്റെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് വിശ്വാസജീവിതം നയിക്കാൻ നമുക്കു കഴിയണമെന്നും ചരിത്രത്തിലൂടെ ദൈവം നിർവഹിച്ച രക്ഷാകര പ്രവർത്തികളുടെ പ്രഘോഷകരായി സഭാമക്കൾ രൂപപ്പെടണമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. യുകെ യിൽ വർഷങ്ങളായി നിർവഹിക്കുന്ന സുവിശേഷത്തിന്റെ നന്മ
ഇനിയും തുടർന്ന് ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും വലിയ കേന്ദ്രമായി രണ്ടാം ശനിയാഴ്ച കണ്വൻഷൻ മാറട്ടെ എന്ന് കർദ്ദിനാൾ ആശംസിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ, സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ, ഫാ. ജോസ് അഞ്ചാനിക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ, സന്യസ്ഥർ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വലിയ വിശ്വാസിസമൂഹം എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
വരദാനങ്ങളിലൂടെ തിരുസഭയെ പടുത്തുയർത്തുക: മാർ ജോർജ് ആലഞ്ചേരി
05:25 PM Dec 09, 2018 | Deepika.com