തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി 720 കോടി രൂപയുടെ സഹായവുമായി ജർമനി. പ്രളയത്തേയും കാലാവസ്ഥ വ്യതിയാനങ്ങളെയും ചെറുക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളും നിർമിച്ച് അടിസ്ഥാന ഗതാഗത സൗകര്യം സൃഷ്ടിക്കുകയാണ് സഹായത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയിലെ ജർമൻ അംബാസഡർ മാർട്ടിൻ നൈ അറിയിച്ചു. ഇതിനുപുറമേ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി 940 കോടി രൂപ വായ്പയും കേരളത്തിനു നൽകും. ജർമൻ വികസന ബാങ്കായ കഐഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.
ഉർജമേഖലയിലും കേരളത്തിനായി ജർമനി പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. കാരപ്പുഴ, മലന്പുഴ എന്നിവിടങ്ങളിലെ ജലസംഭരണികളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക. ഇതോടൊപ്പം മേൽക്കൂര സൗരോർജ പദ്ധതികൾക്കും ജർമനി സഹായം നൽകും.
കേരളത്തിൽ മണ്ണിന്റെ ഗുണം നഷ്ടപ്പെട്ട പ്രദേശങ്ങളിലെ നീർവീഴ്ച വികസനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുമുള്ള പദ്ധതിക്ക് കെഎഫ്ഡബ്ല്യു സഹായം നൽകും. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിക്കായി 40 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
കേരളത്തിന്റെ പുനർനിർമാണത്തിനായി 720 കോടിയുടെ സഹായവുമായി ജർമനി
11:46 PM Dec 07, 2018 | Deepika.com