പാവങ്ങൾക്കൊപ്പം വിരുന്നിൽ പങ്കെടുത്ത് മാർപാപ്പ ലോകദരിദ്രദിനം ആചരിച്ചു

07:30 PM Nov 20, 2018 | Deepika.com
വത്തിക്കാൻസിറ്റി: പാവങ്ങൾക്കൊപ്പം വിരുന്നിൽ പങ്കെടുത്ത് മാർപാപ്പ ലോകദരിദ്രദിനം ആചരിച്ചു. നവംബർ 18 ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടത്തിയ ഉച്ചഭക്ഷണ വിരുന്നിൽ ക്ഷണിയ്ക്കപ്പെട്ട 1500 ദരിദ്രർക്കൊപ്പമിരുന്നാണ് മാർപാപ്പ ഭക്ഷണം കഴിച്ചത്.

രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കായിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു ഉച്ചവിരുന്ന്. ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിൽ ന്ധദരിദ്രരുടെ നിലവിളി ശക്തമാവുന്നുണ്ടെങ്കിലും ലോകം ശ്രദ്ധിക്കുന്നില്ലെന്നും അതു സന്പന്നരുടെ ശബ്ദത്തിൽ മുങ്ങിപ്പോവുകയാണെന്നും പാപ്പാ പറഞ്ഞു. വിശ്വാസികളായ നമ്മുടെ പ്രവർത്തികളിലൂടെ നാം തന്നെ ദരിദ്രരെ ഒറ്റപ്പെടുത്തുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പാവപ്പെട്ടവരുടെ പ്രതികരണം കൂടുതൽ ശക്തവുമാവുന്നു പക്ഷെ ശ്രവിയ്ക്കാൻ ആർക്കും കാതുകളില്ല. കുറച്ചുപേർ കൂടുതൽ സന്പന്നതയിലേയ്ക്കി കയറുന്നു. എന്നാൽ ദരിദ്രർ ദരിദ്രരായി തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിനു മാറ്റം വരണം - മാർപ്പാപ്പ പറഞ്ഞു.

ദരിദ്രരുടെയും അനാഥരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നഅപ്പസ്തോലിക് മൂവ്മെന്‍റ് ഓഫ ദ ബ്ളൈൻഡ് (MAC) എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു പാപ്പാ.

തുടർന്നു ഷ്രൈൻ ഓഫ് ലേഡിയിലെ യൂത്ത്ടീമിന്‍റെ സംഗീത പരിപാടിയും അരങ്ങേറി. ലസ്സാനിയ, ചിക്കൻ മോർസൽ, ഉരുളക്കിഴങ്ങ് എന്നീ വിഭവങ്ങൾക്കു പുറമെ ഡസേർട്ടായി ടിറമിസുവും ആയിരുന്നു വിരുന്നിന് തയാറാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ