വിയന്ന: പോലീസിനെതിരായ പരാതികൾ വെളിച്ചം കാണുന്നില്ല. സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഓസ്ട്രിയൻ സെന്റർ ഫോർ ലോ എൻഫോഴ്സ്മെന്റ് സയൻസ് (ALES) നിയമമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉൾക്കൊള്ളുന്നു.
ആലസ് നടത്തിയ പഠനത്തിൽ സാൾസ് ബുർഗ് സംസ്ഥാനത്തിൽ 233 കേസുകൾ അന്വേഷണ ഘട്ടത്തിൽ തന്നെ അവസാനിപ്പിച്ചു. വിയന്നയിലാകട്ടെ 1285 പരാതികളിൽ നടപടികൾക്ക് ശേഷം ഏഴുകേസുകളിൽ മാത്രമാണ് പ്രോസിക്യൂഷൻ നടപടികൾ നേരിട്ടത്. ആ കേസുകൾ ആദ്യഘട്ടത്തിൽ തന്നെ അവസാനിപ്പിക്കുകയും ചെയ്തു.
മുൻ നിയമമന്ത്രി വോൾഫ് ഗാംഗിന്റെ കാലത്ത് സമർപ്പിച്ച കമ്മീഷന്റെ പഠന റിപ്പോർട്ടിൽ നീതിന്യായ വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ട വഴികൾ എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ( വോൾഫ് ഗാംഗ് ബ്രാൻഡ് സ്റ്റെറ്റർ 2013 മുതൽ 2017 വരെ ഓസ്ട്രിയൻ നിയമനീതിന്യായ വകുപ്പ് മന്ത്രിയും 2017ൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ) .
വിയന്നയിൽ 1518 കേസുകളിലും സാൾസ്ബുർഗിൽ 814 കേസുകളിലുമായി 1428 ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കായി 2012-15 കാലയളവിൽ നിർദ്ദേശിച്ചിരുന്നു.
എന്നാൽ മന്ത്രാലയം ഈ ആരോപണങ്ങൾ നിഷേധിക്കുന്നു. വിശ്വസനീയമല്ലാത്ത മാർഗങ്ങളിലൂടെയുള്ള പഠന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെയെടുക്കുന്ന നടപടികൾ സേനയുടെ മനോവീര്യം തകർക്കുമെന്ന് മന്ത്രാലയത്തിന്റെ സെക്രട്ടറി ക്രിസ്റ്റ്യാൻ പിൽസസേക്ക് ചൂണ്ടിക്കാട്ടുന്നു.
2017ൽ ഒൻപത് പ്രോസിക്യൂഷൻ കേസുകൾ കോടതിയിൽ വിചാരണ നടത്തിയെന്നും അതിൽ ഏഴെണ്ണത്തിൽ ശിക്ഷ വിധിച്ചുവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും 18നും 34നുമിടയിൽ പ്രായമുള്ളവരാണ്. ഇതിൽ 5 ശതമാനം പേർ പ്രത്യേക സുരക്ഷാ വിഭാഗമായ വേഗായിലും കോബ്രായിലും ജോലി ചെയ്യുന്നവരുമാണ്.
പരാതിക്കാരിൽ മൂന്നിലൊന്ന് 50 വയസിന് മുകളിലുള്ളവരും 60 ശതമാനം പേരും യൂറോപ്യൻ യൂണിയനിലുള്ളവരും പത്ത് ശതമാനം പേർ ആഫ്രിക്കക്കാരും എഴുപത് ശതമാനം പേർ മദ്യപാനികളുമാണ്. ഇവരുടെ പരാതികളിൽ ബാലപ്രയോഗവും അതിലൂടെ പരിക്കുകൾ ഉണ്ടായതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പരാതികളിൽപെടുന്നു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഓസ്ട്രിയയിൽ പോലീസിനെതിരായ മനുഷ്യാവകാശ പരാതികൾ വെളിച്ചം കണ്ടില്ല
10:11 PM Nov 19, 2018 | Deepika.com