ബ്രസൽസ്: ബ്രെക്സിറ്റ് കരാർ പുനർനിർണയിക്കുന്നതിനെ കുറിച്ചുള്ള ആവശ്യം തള്ളിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ പ്രതികരിച്ചു. ബ്രിട്ടന്റെ രാഷ്ട്രീയ സാഹചര്യം മനസിലാക്കിതന്നെയാണ് പ്രധാനമന്ത്രി കരട് കരാർ ഉടന്പടിയിൽ ഒപ്പുവച്ചതെന്ന് ജർമൻ ചാൻസലർ അംഗലാ മെർക്കൽ പറഞ്ഞു.
ബ്രിട്ടനിലെ അനിശ്ചിതത്വം ഒരുതരത്തിലും ഇയുവിനെ ബാധിക്കില്ലെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. നവംബർ 25നു നടക്കുന്ന യൂറോപ്യൻ യൂണിയൻ സമ്മേളനത്തിൽ ബ്രെക്സ്റ്റ് ഉടന്പടി അംഗീകരിച്ചു പൂർത്തിയാക്കപ്പെടും.
585 പേജുള്ള ബ്രെക്സിറ്റ് കരട് ഉടന്പടിയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിനു ശേഷം ബ്രിട്ടനിൽ എതിർപ്പുകൾ പ്രധാനമന്ത്രി തെരേസ മെയ്ക്കേതിരെ ശക്തമാവുകയാണ്. എന്നാൽ ബ്രെക്സിറ്റ് നേതൃത്വം നൽകുന്ന ഉപദേഷ്ടാവ് മിച്ചെൽ ബാർന്യർ കരാറിന്റെ കാര്യത്തിൽ ഇനി ഒരു പൊളിച്ചെഴുത്തില്ലെന്ന്് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടനും ഇയുവിലെ 27 അംഗ രാജ്യങ്ങളും കൂടി അംഗീകരിച്ച കരട് ഉടന്പടിയിൽ കൂടുതൽ ചർച്ചകൾ എന്ന ചോദ്യം ഇനിയും ഉദിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പ്യൻ യൂണിയൻ കൗണ്‍സിൽ തലവൻ ഡൊണാൾഡ് ടസ്കും ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കരട് കരാർ പുനർനിർണയ ആവശ്യം യൂറോപ്യൻ യൂണിയൻ നേതാക്കൾ തള്ളി
11:31 PM Nov 16, 2018 | Deepika.com