ബർലിൻ: സ്ത്രീകൾക്ക് വോട്ടവകാശമില്ലാത്തൊരു ജർമനിയോ? വർത്തമാനകാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. എന്നാൽ, അതൊരു യാഥാർഥ്യമായിരുന്നു നൂറു വർഷം മുൻപ്.
1918 നവംബർ 12നാണ് ജർമനിയിൽ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചത്. അതിന്റെ നൂറു വർഷം രാജ്യം ആഘോഷിച്ചു. ക്ലാര സെറ്റ്കിൻ, ഹെഡ്വിഗ് ഡോം, മിന്ന കോവർ, ഹെലൻ ലാംഗെ, അനീറ്റ ഓഗ്സ്പ്രാഗ്, ലൂയി ഓട്ടോപീറ്റേഴ്സ് തുടങ്ങിയവരാണ് അങ്ങനെയൊരു ചരിത്രപരമായ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച പ്രമുഖർ.
1911ൽ അന്താരാഷ്ട്ര വനിതാ ദിനം തുടങ്ങിവച്ച ആളാണ് ക്ലാര സെറ്റ്കിൻ. ജർമനിയിലെ ഏറ്റവും അപകടകാരിയായ ദുർമന്ത്രവാദിനി എന്ന് കൈസർ വില്യം രണ്ടാമൻ ചക്രവർത്തി അവരെ വിശേഷിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കുമായി നടത്തിയ പോരാട്ടങ്ങളായിരുന്നു ഈ വിശേഷണത്തിനു കാരണം.
1902 മുതൽ തന്നെ മിന്ന കോവറെ പോലുള്ള സ്ത്രീകൾ വോട്ടവകാശത്തിനായി സംസാരിച്ചു തുടങ്ങിയിരുന്നു. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ള ആളാണ് ഹെഡ്വിഗ് ഡോം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയിട്ട് നൂറു വർഷം
10:55 PM Nov 13, 2018 | Deepika.com