ബർലിൻ: സിഡിയു പാർട്ടി നേതൃത്വം ഒഴിയുമെന്ന അംഗല മെർക്കലിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സിഎസ്യു നേതൃത്വം ഒഴിയുന്നതായി ഹോഴ്സ്റ്റ് സീഹോഫറുടെയും പ്രഖ്യാപനം. രണ്ടു അതികായർ ഒരുമിച്ച് അരങ്ങൊഴിയുന്നത് ജർമൻ രാഷ്ട്രീയത്തിൽ ബാക്കി വയ്ക്കാൻ പോകുന്നത് കനത്ത വിടവാണ്.
നിലവിൽ ജർമൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സീഹോഫർ പാർട്ടി അധ്യക്ഷ പദവിയിൽ ഈ ടേം അവസാനിച്ച ശേഷം തുടരുന്നില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ് പാർലമെന്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടപ്പോൾ തന്നെ അറുപത്തൊന്‍പതുകാരൻ നേതൃത്വം ഒഴിയുമെന്ന സൂചനകൾ വന്നിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം ഇടയ്ക്കു വച്ചു ഉപേക്ഷിക്കില്ലെന്നും സീഹോഫർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ അടുത്ത വർഷം ആദ്യം ചേരുന്ന പ്രത്യേക പാർട്ടി കോണ്‍ഫറൻസ് തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ടേം അവസാനിക്കും വരെ താൻ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2008 മുതൽ 2018 ജനുവരി വരെ സിഎസ്യു ചീഫും ബവേറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും യിരുന്നു സീഹോഫർ. 1992 മുതൽ 1998 വരെ ഹെൽമുട്ട് കോൾ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സിഎസ്യു ചീഫ് സീഹോഫർ പടിയിറങ്ങുന്നു
10:08 PM Nov 13, 2018 | Deepika.com