ഒസ്ലോ: നോർവേ പല കാര്യങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയാണ്. ശുചിത്വത്തിന്റെ കാര്യത്തിലായാലും ജീവിതത്തിന്റെ കാര്യത്തിലായാലും എല്ലാം അവരുടേതായ ഒരു പ്രത്യേകത എപ്പോഴും പുതുമയുണർത്തുന്നു. അടുത്തിടെ സമുദ്രം ശുചിയാക്കാനുള്ള നടപടിയ്ക്ക് നോർവേ പ്രധാനമന്ത്രി എർന സോൾബർഗ് ബൃഹത്തായ പദ്ധതിയ്ക്ക് അനുവാദം നൽകിയിരുന്നു.
മിച്ചം വരുന്ന ഭക്ഷണം ചവറ്റുകൊട്ടയിൽ കളയുന്ന രീതിയ്ക്കാണ് നോർവേക്കാർ ഇപ്പോൾ വ്യതസ്തമാവുന്നത്. വസന്തകാലത്തിൽ യൂറോപ്പിലെ മിക്ക വീടുകളിലും സ്വന്തമായി എന്തെങ്കിലുമൊക്ക കൃഷി ചെയ്യുക പതിവാണ്. പ്രത്യേകിച്ച് പച്ചക്കറി, പഴവർഗങ്ങൾ സ്വന്തം ആവശ്യം കഴിഞ്ഞ് മിച്ചം വരാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നോർവേക്കാരുടെ രീതിയാവട്ടെ വേസ്റ്റ് കൊട്ടയിൽ തള്ളാതെ ആവശ്യക്കാർക്കായി നൽകുകയാണ് ചെയ്യുന്നത്.
അവരത് ശുചിയോടെ പ്രത്യേകം കവറിലാക്കി അവരുടെ വീടിനു മുന്നിലെ ഗേറ്റിലോ, വേലിയിലോ, മതിലുകളിലോ സുരക്ഷിതമായി ഉറപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കായി വയ്ക്കും. ഇത് ആവശ്യമുള്ളവർ അനുവാദം കൂടാതെ തന്നെ എടുത്തുകൊണ്ടുപോയി ഉപയോഗിക്കുന്ന രീതി ഇവിടെയുള്ളവർ ഒരു കുറച്ചിലായി കാണുന്നില്ല എന്നതും ഒരു സവിശേഷതയാണ്. യൂറോപ്പിലെ മിക്ക റസ്റ്ററന്റുകളിലും ഭക്ഷണം കഴിക്കാനെത്തുന്നവർ ഓർഡർ ചെയ്യുന്ന ഭക്ഷണം മിച്ചം വന്നാൽ റസ്റ്ററന്റുകാർ പിഴയീടാക്കുന്ന രീതി നിലവിലുണ്ട്.
ജർമനിയിലാണെങ്കിൽ ആപ്പിൾ സീസണിൽ ആപ്പിൾ മരത്തിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ആപ്പിൾ ശേഖരിച്ചു വച്ചാൽ നിശ്ചിത കാലയളവിനുള്ളിൽ ചില കന്പനിക്കാർ വന്നു കൊണ്ടുപോകാറുണ്ട്. കന്പനികൾ കൊണ്ടുപോകുന്ന ആപ്പിൾ ചില കെമിക്കലുകൾ ഉണ്ടാക്കാനാണ് ഉപയോഗിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഭക്ഷണ കാര്യത്തിൽ നോർവേയിലെ വേറിട്ട നടപടി ലോകം ശ്രദ്ധിയ്ക്കുന്നു
11:02 PM Nov 12, 2018 | Deepika.com