ബർലിൻ: ബവേറിയൻ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സിഎസ്യു നേരിട്ട കനത്ത പരാജയവും വലതുപക്ഷ തീവ്രവാദികളായ എഎഫ്ഡി നടത്തിയ മുന്നേറ്റവും ജർമൻ സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ വെല്ലുവിളിക്കുന്നു.
ഭരണസഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ സിഎസ്യുവിന്റെ വോട്ട് വിഹിതത്തിൽ പത്തു ശതമാനം കുറവാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1957 മുതൽ സ്റ്റേറ്റ് ഭരിക്കുന്നത് സിഎസ്യുവാണ്. ഏകദേശം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിൽ നിന്നാണ് 37 ശതമാനത്തിലേക്ക് അവരുടെ വോട്ട് വിഹിതം താഴ്ന്നിരിക്കുന്നത്.
മുന്നണി സർക്കാരിലെ മറ്റൊരു കക്ഷിയായ എസ്പിഡിയുടെ വോട്ട് വിഹിതം പത്തു ശതമാനത്തിലും താഴേക്കു പോയി. ഇതോടെ അവർക്ക് സ്റ്റേറ്റ് പാർലമെന്റിൽ പ്രാതിനിധ്യം പോലും നഷ്ടപ്പെട്ടു കഴിഞ്ഞു.
പതിനെട്ടു ശതമാനം വോട്ടുമായി ഗ്രീൻ പാർട്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡി പത്തു ശതമാനവുമായി ചരിത്രത്തിലാദ്യമായി ബവേറിയൻ പാർലമെന്റിൽ ഇടം നേടുകയും ചെയ്തു.
മെർക്കലും ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫറും തമ്മിൽ വർഷങ്ങളായി തുടരുന്ന അഭിപ്രാ വ്യത്യാസവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ. കുടിയേറ്റ നയത്തിന്റെ കാര്യത്തിൽ ഇരുനേതാക്കളും പലപ്പോഴും പരസ്യമായി ഏറ്റുമുട്ടിയിട്ടുള്ളതുമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബവേറിയൻ ’ദുരന്തം’: ജർമൻ സർക്കാരിൽ പോസ്റ്റ്മോർട്ടം
11:43 PM Oct 16, 2018 | Deepika.com