ബർലിൻ: ജർമനിയുടെ ലോവർ സാക്സണി സംസ്ഥാനത്തിലെ എംസ്ലാൻഡ് ജില്ലയിലെ മൂർബ്രാന്റ് പ്രദേശം ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. ജർമനിയിലെ സൈനിക മേഖലയായ 714 അധികം ഹെക്ടർ സ്ഥലം കഴിഞ്ഞ രണ്ടാഴ്ചയുണ്ടായ തീപിടുത്തത്തിൽ കത്തിയെരിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇവിടം ദുരന്ത മേഖലയായി പ്രഖ്യാപിച്ചത്. ജർമൻ സൈന്യത്തിന്റെ പരീക്ഷണ പ്രദേശമാണ് (ടെസ്റ്റ് സൈറ്റ്) മൂർബ്രാന്റ്. ഏതാണ്ട് 1000 ഫുട്ബോൾ ഫീൽഡുകളേക്കാൾ വലിയ പ്രദേശമാണ് തീപിടുത്തിൽ കത്തിയമർന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ടെക്നിക്കൽ റിലീഫ് ഓർഗനൈസേഷന്റെ ടാസ്ക് ഫോഴ്സ് സർവസന്നാഹങ്ങളോടും കൂടിയ ആയിരത്തോളം ഫയർഫോഴ്സ് അംഗങ്ങളും രക്ഷാഭടന്മാരും സംഭവസ്ഥലത്ത് അഹോരാത്രം പണിയെടുക്കുന്നുണ്ടെങ്കിലും ഇതുവരെയായി തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. അന്തരീക്ഷ മുഴുവൻ പുകപടല മുഖരിതമാണ്. സമീപ പ്രദേശങ്ങളിലെ തദ്ദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. കൂടുതൾ ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും ജില്ലാ ഭരണാധികാരി റെയിൻഹാർഡ് വിന്റർ പറഞ്ഞു.
ജർമൻ സൈന്യത്തിന്റെ പോരാട്ട വേദി, മിസൈൽ പരീക്ഷണം, അഗ്നിശമനസേനയുടെ മോക് ഡ്രിൽ തുടങ്ങിയവയ്ക്ക് ഉപയോഗിയ്ക്കുന്ന സ്ഥലമാണ് മൂർബ്രാന്റ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ സൈനിക മേഖലയിൽ തീപിടുത്തം
10:36 PM Sep 21, 2018 | Deepika.com