വത്തിക്കാൻസിറ്റി: സിപിഎം സെക്രറ്റേറിയറ്റ് അംഗവും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മുൻ എംപിയുമായ പി.രാജീവ് ഫ്രാൻസിസ് മാർപാപ്പായുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 19ന് ബുധനാഴ്ച രാവിലെ പാപ്പായുടെ വിശിഷ്ടാതിഥികൾക്കുള്ള പ്രത്യേക പരിപാടിയിലാണ് രാജീവിന് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.
പാപ്പായുടെ പതിവുപോലെയുള്ള സന്ദർശനത്തിൽ സെന്റ് പീറ്റേഴ്സ് സ്കയറിൽ വിശ്വാസികളെ നേരിട്ടു ആശീർവദിച്ച ശേഷം വിശിഷ്ടാതിഥികൾക്കുള്ള വേദിയുടെ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരുന്ന രാജീവിന് ഫ്രാൻസിസ് പാപ്പായുമായി അടുത്തു കാണാനും മൂന്നു മിനിറ്റ് നേരിട്ടു സംസാരിക്കുവാനും സാധിച്ചു എന്ന് മുൻ എംപി പറഞ്ഞു. സൗഹൃദ സംഭാഷണത്തിനിടയിൽ പാപ്പായെ കേരളത്തിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിയ്ക്കുന്ന കേരളത്തിനെകുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം തദവസരത്തിൽ പാപ്പാ പങ്കുവയ്ക്കുകയും ചെയ്തു.
ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഫ്രാൻസിലെ ന്ധലെ ഹ്യുമാനിറ്റെന്ധ എന്ന ദിനപത്രത്തിന്റെ ക്ഷണം സ്വീകരിച്ചാണ് പി.രാജീവ് കഴിഞ്ഞ ദിവസം ഫ്രാൻസിലെത്തിയത്. 200 രാജ്യങ്ങളിൽ നിന്നായി 10,000 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പി.രാജീവിന് വേദിയിൽ പ്രസംഗിയ്ക്കാനും കേരളത്തെപ്പറ്റി വിഷയം അവതരിപ്പിയ്ക്കാനും അവസരം ലഭിച്ചിരുന്നു.
സമ്മേളന ശേഷം വത്തിക്കാനിലെത്തിയ പി.രാജീവിനെ ഇന്ത്യൻ എക്സ്ക്ലുസീവിന്റെ മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവർത്തകനുമായ ഡോ. ജോസ് വട്ടക്കോട്ടായിൽ സ്വീകരിച്ചു. സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ ആതിഥേയത്വം സ്വീകരിച്ച പി. രാജീവ് വത്തിക്കാനിൽ നിന്നും വെള്ളിയാഴ്ച കേരളത്തിലേയ്ക്ക് മടങ്ങി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുൻ എംപി പി.രാജീവ് മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി
10:31 PM Sep 21, 2018 | Deepika.com