വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ചു. പ്രളയദുരിതത്തിൽ വേദനിക്കുന്നവരെ പിന്തുണയ്ക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപത്തിന്റെ അവസാനമാണ് മാർപാപ്പ കേരളത്തിലെ ദുരിതം പരാമർശിച്ചത്.
""പ്രിയ സഹോദരങ്ങളേ, കേരളത്തിലെ ജനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ്. മഴ കാരണമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണൊലിപ്പും വൻ ജീവനഷ്ടം വരുത്തിയിട്ടുണ്ട്. ധാരാളംപേരെ കാണാതായിട്ടുണ്ട്. അതിലേറെപ്പേർ ഒറ്റപ്പെട്ട അപകടാവസ്ഥയിൽ കഴിയുന്നുണ്ട്. ആയിരങ്ങളാണ് ക്യാന്പുകളിൽ വസിക്കുന്നത്. പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭീതിദമാണ്. അതിനാൽ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം നൽകണമെന്നും അഭ്യർഥിക്കുന്നു.’’
ദുരന്തങ്ങൾക്കു മധ്യേ വേദനിക്കുന്ന കേരളമക്കളെ മുൻനിരയിൽനിന്നു സഹായിക്കുന്ന സർക്കാരിന്റെയും പ്രാദേശികസഭയുടെയും സന്നദ്ധസംഘടനകളുടെയും കൂടെ താനുമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും കെടുതിയിൽ വേദനിക്കുന്ന സകലർക്കുംവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.
കേരളത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനറുമായി ഏതാനും പേർ വത്തിക്കാൻ ചത്വരത്തിലെ ചടങ്ങിനെത്തിയിരുന്നു. കേരളത്തിനുവേണ്ടി ഒരു നിമിഷം നിശബ്ദപ്രാർഥന നടത്താൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂടിയിരുന്ന ജനങ്ങളോട് ആവശ്യപ്പെട്ടു. വിശ്വാസികളോടൊപ്പം മാർപാപ്പ കേരളത്തിനു വേണ്ടി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലി.
കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മാർ പാപ്പ
07:56 PM Aug 19, 2018 | Deepika.com