ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന ഇരുപതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ട്രാഫിക് സിംഗ്നലിനു സമീപമായിരുന്നു സംഭവം. സൈക്കിൾ യാത്രക്കാരും കാൽനട യാത്രക്കാരും സിഗ്നൽ മാറാൻ കാത്തുനിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ കാർ ട്രാഫിക് സിഗ്നൽ തെറ്റിച്ച് പാർലമെന്റ് മന്ദിരത്തിന്റെ ബാരിക്കേഡിൽ ഇടിച്ചു നിൽക്കുകയായിരുന്നു. യുവാവായ ഡ്രൈവറെ ഉടൻ തന്നെ പോലീസ് അറസ്റ്റു ചെയ്തു.
ഭീകരാക്രമണ സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ബ്രിട്ടണില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ട്രക്ക് ഓടിച്ചു കയറ്റി നൂറോളം പേരെ കൊലപ്പെടുത്താന്‍ തയാറാക്കിയ പദ്ധതി പോലീസ് പരാജയപ്പെടുത്തിയിരുന്നു.
2017 മാര്‍ച്ചില്‍ ഖാലിദ് മുഹമ്മദ് എന്ന 52 കാരന് വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിനു സമീപം നാലു പേരെ കൊലപ്പെടുത്തിയ ശേഷം പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം കാർ ഇടിച്ചുകയറ്റി; യുവാവ് അറസ്റ്റിൽ
07:50 PM Aug 14, 2018 | Deepika.com