ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇരകളായ മനുഷ്യർ വീണ്ടും പകച്ചുനിൽക്കുകയാണ്. കേരളത്തിലെ പെരുമഴക്കെടുതികൾ ആരുടെയും കരളലിയിക്കും. കുഞ്ഞുങ്ങളടക്കമുള്ളവരുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും മലയാളികളാകെയും. തോരാമഴ തുടരുന്പോൾ ആശങ്കകളും നിലയ്ക്കാതെ പെയ്തിറങ്ങുകയാണ്. നിറഞ്ഞുകവിയുന്ന ജലസംഭരണികളിലെ വെള്ളം തുറന്നുവിടുന്പോൾ മലയാളികളുടെ നെഞ്ചിലൂടെയാണു മലവെള്ളപ്പാച്ചിൽ പോലെ ഭയം അണപൊട്ടിയൊഴുകുന്നത്.
കലിപൂണ്ട കാലവർഷം ജനജീവിതം താറുമാറാക്കി. മഴയുടെ ശക്തി താത്കാലികമായി കുറഞ്ഞെങ്കിലും നീരൊഴുക്കു തുടരുമെന്നതിനാൽ ഭയപ്പാടുകൾ മായുന്നില്ല. ഏതാനും ദിവസം കൂടി മഴ തുടരുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം കൂടുതൽ ഭീതി പടർത്തുന്നു. ഇടുക്കി, വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിസന്ധിയുടെ സൂചകമാണ്.
99ലെ വെള്ളപ്പൊക്കം
ഇത്ര വലിയ പ്രളയക്കെടുതികൾ കേരളം സമീപവർഷങ്ങളിലൊന്നും കണ്ടതായി പഴമക്കാർക്കു പോലും ഓർമയില്ല. 1924 ജൂലൈയിൽ (മലയാള വർഷം 1099) പെരിയാർ കരകവിഞ്ഞ വലിയ പ്രളയമാണു ചരിത്രത്തിലെ നടുക്കുന്ന ഓർമ. മൂന്നാഴ്ച നീണ്ട പെരുമഴയിൽ അന്ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ മിക്കയിടങ്ങളും മുങ്ങി. ആയിരങ്ങളാണു മരിച്ചത്. അന്നു മരിച്ചവരുടെ കൃത്യമായ കണക്ക് ഇപ്പോഴുമില്ല. നൂറുകണക്കിനു പക്ഷി മൃഗാദികളും ഏക്കർ കണക്കിനു കൃഷിഭൂമിയും നശിച്ചു. സമുദ്രനിരപ്പിൽ നിന്ന്6,000 അടി ഉയരത്തിലുള്ള മൂന്നാർ ടൗണ് പൂർണമായി വെള്ളത്തിനടിയിലായി.
തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിനു ശേഷം ഇത്തരമൊന്ന് ആദ്യമായാണു കേരളം അനുഭവിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ചേർത്തല ടൗണിൽ വരെ വെള്ളം ഉയർന്നിരുന്നതായി കാരണവന്മാർ പറഞ്ഞുകേട്ടുള്ള അറിവാണ്. തൃശൂർ നഗരം ആദ്യമായാണ് അന്ന് വെള്ളത്തിൽ മുങ്ങിയത്. മൂന്നാറിലെ കുണ്ടളവാലി റെയിൽവേ പൂർണമായി ഒലിച്ചുപോയെന്നാണു കേട്ടതെന്നു വയലാർ രവിയും കൂട്ടിച്ചേർത്തു.
കരിന്തിരി മലയും മൂന്നാർ റോഡും 99ലെ പ്രളയത്തിൽ ഒലിച്ചുപോയതു പലരും മറന്നിരിക്കില്ല. എറണാകുളത്തുനിന്ന് മൂന്നാറിലേക്കു പുതിയ റോഡ് അന്നു പകരം നിർമിക്കേണ്ടിവന്നു. ഇന്നത്തെ മൂന്നാർ ടൗണും പ്രളയത്തിനു ശേഷം ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ പുനർനിർമിച്ചതാണ്. തൊണ്ണൂറ്റി ഒൻപതിലേതിനു തുല്യമല്ലെങ്കിലും അതിനു ശേഷം ഇത്ര വലിയ പ്രളയവും മഴക്കെടുതികളും കേരളത്തിന് പരിചയമുള്ളതല്ല.
മുട്ടുകുത്തി കുട്ടനാടും
നിരവധിയായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും അടക്കം പ്രകൃതിയുടെ താണ്ഡവങ്ങൾ കണ്ടു മരവിച്ച ഹൈറേഞ്ചുകളിലെ ഇത്തവണത്തെ ദുരിതങ്ങൾക്ക് പ്രത്യാഘാതങ്ങളേറെ. മണ്ണിനോടും മലന്പനിയോടും മലന്പാന്പുകളോടും മല്ലിട്ട പഴയകാല കുടിയേറ്റ കർഷകർ പോലും മഴക്കെടുതികളുടെ രൂക്ഷതയിൽ തളർന്നുപോയി. ജീവിതപ്രയാസങ്ങളോടും പ്രായത്തോടും മല്ലിട്ട് അത്യധ്വാനം ചെയ്തു കുടുംബം പോറ്റിയിരുന്നവർ നാളെ എന്തു ചെയ്യണമെന്ന് അറിയാതെ തരിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കങ്ങളും മടവീഴ്ചകളും പലതു കണ്ട കുട്ടനാടൻ ജനതയും തീരദേശവാസികളും ഇക്കുറി തളർന്നു. താഴ്ന്ന പ്രദേശങ്ങളിലാകെ മാലിന്യങ്ങളും ചെളിയും കലർന്ന വെള്ളം കയറി ദുരിതക്കയങ്ങളിലാണ് സാധാരണക്കാർ. ഉടുതുണിയല്ലാതെ ഒന്നും പലർക്കും ബാക്കിയില്ല. സ്കൂളിലെ പാഠപുസ്തകങ്ങൾ മുതൽ ബിരുദ സർട്ടിഫിക്കറ്റുകൾ വരെ വെള്ളത്തിൽ പോയവർ നിരവധിയാണ്. സർക്കാരിന്റെ ദുരിതാശ്വാസ ക്യാന്പുകളും സന്നദ്ധ സംഘടനകൾ എത്തിക്കുന്ന സഹായങ്ങളും തെല്ലൊരു ആശ്വാസമാകുന്നുവെന്നു മാത്രം.
കേരളത്തിന്റെ അഭിമാനമായ വമ്പൻ ഇടുക്കി ഡാം വരെ നിറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ നില ഉയരുന്പോൾ പ്രാർഥനകളുമായാണു പതിനായിരങ്ങൾ കഴിയുന്നത്. രണ്ടു ഡസനിലേറെ ഡാമുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളവും കിഴക്കൻ പ്രദേശങ്ങളിൽനിന്ന് വീണ്ടും ഒഴുകിയെത്തുന്ന മഴവെള്ളവും വെറും ഭയാശങ്കകളല്ല ഉണർത്തുന്നത്. ഇടിവെട്ടിയവനെ പാന്പു കടിച്ചെന്ന നിലയിലാണ് കുട്ടനാടൻ ജനത.
നരകമായി നഗരങ്ങളും
കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും പുഴയോരങ്ങളിലെ ജനങ്ങളുടെയും തീരവാസികളുടെയുമെല്ലാം ആശങ്കകൾ മാത്രമല്ല, കഷ്ടപ്പാടുകളുടെയും തീവ്രത കൂടുകയാണ്. നഗരവാസികളും പ്രളയക്കെടുതികൾ നേരിട്ടനുഭവിക്കുന്ന നിലയുമുണ്ട്.
മഴക്കെടുതികളുടെ ആഘാതം എത്ര വലുതാകുമെന്നു കണക്കാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും മറ്റു കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എത്തുന്നതോടെ പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൂടുതലെത്തും. പാർലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും ദേശീയ മാധ്യമങ്ങളിലുമെല്ലാം കേരളത്തിലെ മഴക്കെടുതികൾ ചർച്ചയായി. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ അനാവശ്യ പിടിവാശി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ അതുപേക്ഷിച്ച് ഇനിയെങ്കിലും സാധാരണ ജനങ്ങളുടെ ദുരിതം നേരിട്ട് കാണണം.
മന്ത്രിമാരും ഉദ്യോഗസ്ഥരും വിമാനത്തിലും ഹെലികോപ്റ്ററിലും കാറിലും ബോട്ടിലുമൊക്കെയായി കറങ്ങി നടന്ന് എടുക്കുന്ന നഷ്ടങ്ങളുടെ കണക്കുകളിൽ സാധാരണക്കാരുടെ കൊടിയ ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടാകില്ല. പ്രകൃതിക്ഷോഭങ്ങൾക്കു സഹായം നൽകുന്നതിനായുള്ള നിബന്ധനകളിൽ പലതും നഷ്ടങ്ങളെ ലളിതവത്കരിക്കുന്നവയുമാണ്. 2005ൽ പാർലമെന്റ് പാസാക്കിയ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി നിയമത്തിനു ശേഷവും ദുരന്തബാധിത പ്രദേശങ്ങളിൽ മതിയായ പരിരക്ഷ കിട്ടുന്നില്ല.
നിർമിച്ചെടുക്കുന്ന ദുരന്തങ്ങൾ
ഓരോ പ്രകൃതിദുരന്തം നടക്കുന്പോഴും പേരിനു ചില ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി തൃപ്തരാകുന്ന പതിവ് ഇനി പാടില്ല. പ്രകൃതിയുടെ പിണക്കങ്ങൾക്കു കാരണം ശാസ്ത്രജ്ഞർക്കും സാധാരണക്കാർക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ മനുഷ്യന്റെ ആർത്തികൾക്കും മോഹങ്ങൾക്കും ഒരിക്കലും അന്ത്യമില്ലാത്തതിനാൽ ദുരന്തങ്ങളും ആവർത്തിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ മിക്കതും ഉണ്ടാകുന്നതല്ല, മറിച്ച് സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളെ അറിഞ്ഞ് അതിനു തക്കതായ മുൻകരുതലുകളെടുത്താൽ മാത്രമേ പ്രകൃതിജന്യമായ ദുരന്തങ്ങൾ ഒഴിവാക്കാനാകൂ.
തോരാമഴയും ഭൂമികുലുക്കവും ഉരുൾപൊട്ടലും ചുഴലിക്കാറ്റും പോലെയുള്ള പല പ്രതിഭാസങ്ങളും പ്രകൃതിയിലുണ്ട്. പക്ഷേ ആവശ്യങ്ങളും ആർത്തികളും ഒരിക്കലും തീരാത്ത മനുഷ്യരുടെ ഇടപെടലുകളാണ് പ്രകൃതിക്ഷോഭങ്ങളെ വഷളാക്കുന്നത്. അറിഞ്ഞും അറിയാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും വലിയ ദുരന്തത്തിലേക്കാണ് നമ്മെ എത്തിക്കുക. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന കേരളത്തിലെ നദികൾ വേനൽക്കാലത്ത് വറ്റിവരളുന്നത് സൂചന മാത്രമാകില്ല. സർവത്ര വെള്ളത്തിൽ കിടക്കുന്ന കേരളത്തിന് വേനലിൽ കുടിവെള്ളത്തിനു പോലും വഴിയില്ലാത്ത നില കാണാതെ പോകരുത്.
നദികളും പുഴകളും കൈയേറുന്നതും അമിതമായ മണലൂറ്റ് അടക്കമുള്ളവയും പൂർണമായി നിരോധിക്കുക പ്രധാനമാണ്. മലയോരങ്ങളിൽ പെയ്യുന്ന മഴവെള്ളവും ജലസംഭരണികളിലെ അധികജലവും സുഗമമായി ഒഴുകുന്നതിന് വിശാലമായ നദികളും പുഴകളും ആവശ്യമാണ്. നമ്മൾ മറന്നാലും നദികൾ അവയുടെ സ്വാഭാവിക അതിരുകളും വഴികളും കണ്ടെത്തും. നദികളുടെ ഇരുവശങ്ങളും കൈയേറി വലിയ റിസോർട്ടുകളും ഹോട്ടലുകളും വീടുകളും വരെ നിർമിച്ചുകഴിഞ്ഞു. വെള്ളത്തിന്റെ ഗതിയെ തടസപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങളും കൈയേറ്റവും ഒഴിവാക്കാതെ രക്ഷയില്ല.
ഭീഷണിയാകുന്ന ക്വാറികളും
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും കായൽ, തീരദേശ പ്രദേശങ്ങളിലും നടക്കുന്ന വൻകിട നിർമാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ഭാവിയിലേക്ക് നിയന്ത്രിക്കുകയും പ്രധാനമാണ്. ക്വാറി, റിസോർട്ട് മാഫിയകളെ കർശനമായി നേരിടുകയെന്നതാണ് മുഖ്യം. സംസ്ഥാനത്തെങ്ങും വ്യാപകമായ ക്വാറികളാണ് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുന്നത്. കേരളത്തിലെ അനിയന്ത്രിതമായ ക്വാറികൾ വലിയ അപകടമാണെന്ന് കേരളത്തെ അടുത്തറിയുന്ന എ.കെ. ആന്റണി തറപ്പിച്ചു പറഞ്ഞു.
മലയോര പ്രദേശങ്ങളിലെ ക്വാറി മാഫിയയെ നിയന്ത്രിക്കാൻ കർക്കശമായ നടപടികൾക്ക് സർക്കാർ തയാറാകേണ്ട സമയം അതിക്രമിച്ചു. അതോടൊപ്പം സംസ്ഥാനത്താകെ വ്യാപകമായ റിസോർട്ടുകളുടെ നിർമാണത്തിനും കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. മൂന്നാറും വയനാടും പോലുള്ള പ്രകൃതിരമണീയ പ്രദേശങ്ങളിലെ റിസോർട്ടുകൾ പലതും അനധികൃതമാണെന്ന ആരോപണം പാടേ തള്ളാവുന്നതല്ല. കേരളത്തിലെ കായലോരങ്ങളിലും കടൽത്തീരങ്ങളിലും ഉയരുന്ന റിസോർട്ടുകൾക്കും നിയന്ത്രണങ്ങൾ ആവശ്യമാണ്.
കർഷകരല്ല ചൂഷകർ
പ്രകൃതിയിലെ അമിത ചൂഷണങ്ങളും അനാവശ്യവും ഒഴിവാക്കേണ്ടതുമായ ഇടപെടലുകളും അവസാനിപ്പിക്കുകയാണ് പ്രധാനം. ഒപ്പം പരിസ്ഥിതി സംരക്ഷിക്കാനും കഴിയണം. ഇതിനായി വ്യക്തവും കൃത്യവുമായ പദ്ധതികളും പരിപാടികളും ഇനിയെങ്കിലും ആവിഷ്കരിച്ച് നടപ്പാക്കിയേ മതിയാകൂ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരും സ്വന്തമെന്ന പോലെ പരിസ്ഥിതി സംരക്ഷിക്കുന്നവരുമായ കുടിയേറ്റ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ചും പഴിചാരിയും രക്ഷപ്പെടുന്ന കുടിലതന്ത്രം രാഷ്ട്രീയ- ഭരണ നേതൃത്വങ്ങൾ പാടേ ഉപേക്ഷിക്കേണ്ടതുണ്ട്.
പ്രകൃതിയോട് ഇണങ്ങിനിന്ന് അത്യധ്വാനം ചെയ്യുന്ന കർഷകരാണ് രാജ്യത്തിന്റെ ശക്തിയും അഭയവും. കുടിയേറ്റ കർഷകരെയെല്ലാം കൈയേറ്റക്കാരായി ചിത്രീകരിച്ചു വൻകിട മാഫിയകളുടെ വലിയ ചൂഷണങ്ങൾക്കു മറപിടിക്കുന്നവർ കേരളത്തിലുണ്ട്. ഒരു തുണ്ടു ഭൂമിയിൽ പോലും മരങ്ങൾ നട്ടുവളർത്തി മക്കളെപ്പോലെ പരിപാലിക്കുന്ന കർഷകരെ കുറ്റം പറയുന്നതാകട്ടെ പരിസ്ഥിതിയെ പാടെ തകർത്തു മലിനമാക്കിയ നഗരങ്ങളിൽ വസിക്കുന്ന ചില കപട വിദഗ്ധരും.
ഭൂമാതാവിനെയും പ്രകൃതിയുടെ വരദാനങ്ങളെയും സ്നേഹിക്കുന്ന കർഷകന്റെ വിയർപ്പിന്റെ ഫലമാണ് നാം അനുഭവിക്കുന്ന നന്മകൾ. പരിസ്ഥിതിയുടെ സംരക്ഷകരാണ് കർഷകരെന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കുന്ന ചിലരുടെയെങ്കിലും സമീപനം മാറേണ്ടതുണ്ട്. പരിസ്ഥിതിയെ തകർക്കുന്ന യഥാർഥ ചൂഷകരെ തടയാനാകണം ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ പണിപ്പെടേണ്ടത്.
വേണം പരിസ്ഥിതിബന്ധം
ദീർഘവീക്ഷണത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികൾ മാത്രമേ ഇനി കേരളത്തിൽ അനുവദിക്കാൻ കഴിയൂ. വൻകിട വ്യവസായ സംരംഭങ്ങളേക്കാളേറെ ടൂറിസം, ഐടി, കാർഷികം, മത്സ്യബന്ധനം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികൾക്കാകണം മുൻഗണന. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലും വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. പ്രകൃതിയെ മറക്കാതെയുള്ള വികസനമേ ഇനി നമുക്കു വേണ്ടതുള്ളൂ. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ ഭക്ഷണവുമാണു കോണ്ക്രീറ്റ് സൗധങ്ങളെക്കാൾ കേരളത്തിന് ആവശ്യം. ഓരോ പൗരനും പരിസ്ഥിതിയെ പരിലാളിക്കുന്നതിൽ വേണ്ടത്ര അവബോധവും ആത്മാർഥതയും സമർപ്പണവും ഉള്ളവരായി വളർത്തിയെടുക്കാൻ കുടുംബങ്ങളും വിദ്യാലയങ്ങളും സർക്കാരുകളും മുൻകൈയെടുക്കട്ടെ. പ്രകതിയുടെ രോഷമല്ല, അനുഗ്രഹങ്ങളാകട്ടെ വരുംതലമുറയ്ക്കുള്ള സമ്മാനം.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇരകളായ മനുഷ്യർ വീണ്ടും പകച്ചുനിൽക്കുകയാണ്. കേരളത്തിലെ പെരുമഴക്കെടുതികൾ ആരുടെയും കരളലിയിക്കും. കുഞ്ഞുങ്ങളടക്കമുള്ളവരുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും മലയാളികളാകെയും. തോരാമഴ തുടരുന്പോൾ ആശങ്കകളും നിലയ്ക്കാതെ പെയ്തിറങ്ങുകയാണ്. നിറഞ്ഞുകവിയുന്ന ജലസംഭരണികളിലെ വെള്ളം തുറന്നുവിടുന്പോൾ മലയാളികളുടെ നെഞ്ചിലൂടെയാണു മലവെള്ളപ്പാച്ചിൽ പോലെ ഭയം അണപൊട്ടിയൊഴുകുന്നത്.
കലിപൂണ്ട കാലവർഷം ജനജീവിതം താറുമാറാക്കി. മഴയുടെ ശക്തി താത്കാലികമായി കുറഞ്ഞെങ്കിലും നീരൊഴുക്കു തുടരുമെന്നതിനാൽ ഭയപ്പാടുകൾ മായുന്നില്ല. ഏതാനും ദിവസം കൂടി മഴ തുടരുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം കൂടുതൽ ഭീതി പടർത്തുന്നു. ഇടുക്കി, വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിസന്ധിയുടെ സൂചകമാണ്.
99ലെ വെള്ളപ്പൊക്കം
ഇത്ര വലിയ പ്രളയക്കെടുതികൾ കേരളം സമീപവർഷങ്ങളിലൊന്നും കണ്ടതായി പഴമക്കാർക്കു പോലും ഓർമയില്ല. 1924 ജൂലൈയിൽ (മലയാള വർഷം 1099) പെരിയാർ കരകവിഞ്ഞ വലിയ പ്രളയമാണു ചരിത്രത്തിലെ നടുക്കുന്ന ഓർമ. മൂന്നാഴ്ച നീണ്ട പെരുമഴയിൽ അന്ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ മിക്കയിടങ്ങളും മുങ്ങി. ആയിരങ്ങളാണു മരിച്ചത്. അന്നു മരിച്ചവരുടെ കൃത്യമായ കണക്ക് ഇപ്പോഴുമില്ല. നൂറുകണക്കിനു പക്ഷി മൃഗാദികളും ഏക്കർ കണക്കിനു കൃഷിഭൂമിയും നശിച്ചു. സമുദ്രനിരപ്പിൽ നിന്ന്6,000 അടി ഉയരത്തിലുള്ള മൂന്നാർ ടൗണ് പൂർണമായി വെള്ളത്തിനടിയിലായി.
തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിനു ശേഷം ഇത്തരമൊന്ന് ആദ്യമായാണു കേരളം അനുഭവിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ചേർത്തല ടൗണിൽ വരെ വെള്ളം ഉയർന്നിരുന്നതായി കാരണവന്മാർ പറഞ്ഞുകേട്ടുള്ള അറിവാണ്. തൃശൂർ നഗരം ആദ്യമായാണ് അന്ന് വെള്ളത്തിൽ മുങ്ങിയത്. മൂന്നാറിലെ കുണ്ടളവാലി റെയിൽവേ പൂർണമായി ഒലിച്ചുപോയെന്നാണു കേട്ടതെന്നു വയലാർ രവിയും കൂട്ടിച്ചേർത്തു.
കരിന്തിരി മലയും മൂന്നാർ റോഡും 99ലെ പ്രളയത്തിൽ ഒലിച്ചുപോയതു പലരും മറന്നിരിക്കില്ല. എറണാകുളത്തുനിന്ന് മൂന്നാറിലേക്കു പുതിയ റോഡ് അന്നു പകരം നിർമിക്കേണ്ടിവന്നു. ഇന്നത്തെ മൂന്നാർ ടൗണും പ്രളയത്തിനു ശേഷം ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ പുനർനിർമിച്ചതാണ്. തൊണ്ണൂറ്റി ഒൻപതിലേതിനു തുല്യമല്ലെങ്കിലും അതിനു ശേഷം ഇത്ര വലിയ പ്രളയവും മഴക്കെടുതികളും കേരളത്തിന് പരിചയമുള്ളതല്ല.
മുട്ടുകുത്തി കുട്ടനാടും
നിരവധിയായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും അടക്കം പ്രകൃതിയുടെ താണ്ഡവങ്ങൾ കണ്ടു മരവിച്ച ഹൈറേഞ്ചുകളിലെ ഇത്തവണത്തെ ദുരിതങ്ങൾക്ക് പ്രത്യാഘാതങ്ങളേറെ. മണ്ണിനോടും മലന്പനിയോടും മലന്പാന്പുകളോടും മല്ലിട്ട പഴയകാല കുടിയേറ്റ കർഷകർ പോലും മഴക്കെടുതികളുടെ രൂക്ഷതയിൽ തളർന്നുപോയി. ജീവിതപ്രയാസങ്ങളോടും പ്രായത്തോടും മല്ലിട്ട് അത്യധ്വാനം ചെയ്തു കുടുംബം പോറ്റിയിരുന്നവർ നാളെ എന്തു ചെയ്യണമെന്ന് അറിയാതെ തരിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കങ്ങളും മടവീഴ്ചകളും പലതു കണ്ട കുട്ടനാടൻ ജനതയും തീരദേശവാസികളും ഇക്കുറി തളർന്നു. താഴ്ന്ന പ്രദേശങ്ങളിലാകെ മാലിന്യങ്ങളും ചെളിയും കലർന്ന വെള്ളം കയറി ദുരിതക്കയങ്ങളിലാണ് സാധാരണക്കാർ. ഉടുതുണിയല്ലാതെ ഒന്നും പലർക്കും ബാക്കിയില്ല. സ്കൂളിലെ പാഠപുസ്തകങ്ങൾ മുതൽ ബിരുദ സർട്ടിഫിക്കറ്റുകൾ വരെ വെള്ളത്തിൽ പോയവർ നിരവധിയാണ്. സർക്കാരിന്റെ ദുരിതാശ്വാസ ക്യാന്പുകളും സന്നദ്ധ സംഘടനകൾ എത്തിക്കുന്ന സഹായങ്ങളും തെല്ലൊരു ആശ്വാസമാകുന്നുവെന്നു മാത്രം.
കേരളത്തിന്റെ അഭിമാനമായ വമ്പൻ ഇടുക്കി ഡാം വരെ നിറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ നില ഉയരുന്പോൾ പ്രാർഥനകളുമായാണു പതിനായിരങ്ങൾ കഴിയുന്നത്. രണ്ടു ഡസനിലേറെ ഡാമുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളവും കിഴക്കൻ പ്രദേശങ്ങളിൽനിന്ന് വീണ്ടും ഒഴുകിയെത്തുന്ന മഴവെള്ളവും വെറും ഭയാശങ്കകളല്ല ഉണർത്തുന്നത്. ഇടിവെട്ടിയവനെ പാന്പു കടിച്ചെന്ന നിലയിലാണ് കുട്ടനാടൻ ജനത.
നരകമായി നഗരങ്ങളും
കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും പുഴയോരങ്ങളിലെ ജനങ്ങളുടെയും തീരവാസികളുടെയുമെല്ലാം ആശങ്കകൾ മാത്രമല്ല, കഷ്ടപ്പാടുകളുടെയും തീവ്രത കൂടുകയാണ്. നഗരവാസികളും പ്രളയക്കെടുതികൾ നേരിട്ടനുഭവിക്കുന്ന നിലയുമുണ്ട്.
മഴക്കെടുതികളുടെ ആഘാതം എത്ര വലുതാകുമെന്നു കണക്കാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും മറ്റു കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എത്തുന്നതോടെ പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൂടുതലെത്തും. പാർലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും ദേശീയ മാധ്യമങ്ങളിലുമെല്ലാം കേരളത്തിലെ മഴക്കെടുതികൾ ചർച്ചയായി. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ അനാവശ്യ പിടിവാശി കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ അതുപേക്ഷിച്ച് ഇനിയെങ്കിലും സാധാരണ ജനങ്ങളുടെ ദുരിതം നേരിട്ട് കാണണം.
മന്ത്രിമാരും ഉദ്യോഗസ്ഥരും വിമാനത്തിലും ഹെലികോപ്റ്ററിലും കാറിലും ബോട്ടിലുമൊക്കെയായി കറങ്ങി നടന്ന് എടുക്കുന്ന നഷ്ടങ്ങളുടെ കണക്കുകളിൽ സാധാരണക്കാരുടെ കൊടിയ ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടാകില്ല. പ്രകൃതിക്ഷോഭങ്ങൾക്കു സഹായം നൽകുന്നതിനായുള്ള നിബന്ധനകളിൽ പലതും നഷ്ടങ്ങളെ ലളിതവത്കരിക്കുന്നവയുമാണ്. 2005ൽ പാർലമെന്റ് പാസാക്കിയ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി നിയമത്തിനു ശേഷവും ദുരന്തബാധിത പ്രദേശങ്ങളിൽ മതിയായ പരിരക്ഷ കിട്ടുന്നില്ല.
നിർമിച്ചെടുക്കുന്ന ദുരന്തങ്ങൾ
ഓരോ പ്രകൃതിദുരന്തം നടക്കുന്പോഴും പേരിനു ചില ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി തൃപ്തരാകുന്ന പതിവ് ഇനി പാടില്ല. പ്രകൃതിയുടെ പിണക്കങ്ങൾക്കു കാരണം ശാസ്ത്രജ്ഞർക്കും സാധാരണക്കാർക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ മനുഷ്യന്റെ ആർത്തികൾക്കും മോഹങ്ങൾക്കും ഒരിക്കലും അന്ത്യമില്ലാത്തതിനാൽ ദുരന്തങ്ങളും ആവർത്തിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ മിക്കതും ഉണ്ടാകുന്നതല്ല, മറിച്ച് സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളെ അറിഞ്ഞ് അതിനു തക്കതായ മുൻകരുതലുകളെടുത്താൽ മാത്രമേ പ്രകൃതിജന്യമായ ദുരന്തങ്ങൾ ഒഴിവാക്കാനാകൂ.
തോരാമഴയും ഭൂമികുലുക്കവും ഉരുൾപൊട്ടലും ചുഴലിക്കാറ്റും പോലെയുള്ള പല പ്രതിഭാസങ്ങളും പ്രകൃതിയിലുണ്ട്. പക്ഷേ ആവശ്യങ്ങളും ആർത്തികളും ഒരിക്കലും തീരാത്ത മനുഷ്യരുടെ ഇടപെടലുകളാണ് പ്രകൃതിക്ഷോഭങ്ങളെ വഷളാക്കുന്നത്. അറിഞ്ഞും അറിയാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും വലിയ ദുരന്തത്തിലേക്കാണ് നമ്മെ എത്തിക്കുക. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന കേരളത്തിലെ നദികൾ വേനൽക്കാലത്ത് വറ്റിവരളുന്നത് സൂചന മാത്രമാകില്ല. സർവത്ര വെള്ളത്തിൽ കിടക്കുന്ന കേരളത്തിന് വേനലിൽ കുടിവെള്ളത്തിനു പോലും വഴിയില്ലാത്ത നില കാണാതെ പോകരുത്.
നദികളും പുഴകളും കൈയേറുന്നതും അമിതമായ മണലൂറ്റ് അടക്കമുള്ളവയും പൂർണമായി നിരോധിക്കുക പ്രധാനമാണ്. മലയോരങ്ങളിൽ പെയ്യുന്ന മഴവെള്ളവും ജലസംഭരണികളിലെ അധികജലവും സുഗമമായി ഒഴുകുന്നതിന് വിശാലമായ നദികളും പുഴകളും ആവശ്യമാണ്. നമ്മൾ മറന്നാലും നദികൾ അവയുടെ സ്വാഭാവിക അതിരുകളും വഴികളും കണ്ടെത്തും. നദികളുടെ ഇരുവശങ്ങളും കൈയേറി വലിയ റിസോർട്ടുകളും ഹോട്ടലുകളും വീടുകളും വരെ നിർമിച്ചുകഴിഞ്ഞു. വെള്ളത്തിന്റെ ഗതിയെ തടസപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങളും കൈയേറ്റവും ഒഴിവാക്കാതെ രക്ഷയില്ല.
ഭീഷണിയാകുന്ന ക്വാറികളും
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും കായൽ, തീരദേശ പ്രദേശങ്ങളിലും നടക്കുന്ന വൻകിട നിർമാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ഭാവിയിലേക്ക് നിയന്ത്രിക്കുകയും പ്രധാനമാണ്. ക്വാറി, റിസോർട്ട് മാഫിയകളെ കർശനമായി നേരിടുകയെന്നതാണ് മുഖ്യം. സംസ്ഥാനത്തെങ്ങും വ്യാപകമായ ക്വാറികളാണ് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുന്നത്. കേരളത്തിലെ അനിയന്ത്രിതമായ ക്വാറികൾ വലിയ അപകടമാണെന്ന് കേരളത്തെ അടുത്തറിയുന്ന എ.കെ. ആന്റണി തറപ്പിച്ചു പറഞ്ഞു.
മലയോര പ്രദേശങ്ങളിലെ ക്വാറി മാഫിയയെ നിയന്ത്രിക്കാൻ കർക്കശമായ നടപടികൾക്ക് സർക്കാർ തയാറാകേണ്ട സമയം അതിക്രമിച്ചു. അതോടൊപ്പം സംസ്ഥാനത്താകെ വ്യാപകമായ റിസോർട്ടുകളുടെ നിർമാണത്തിനും കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. മൂന്നാറും വയനാടും പോലുള്ള പ്രകൃതിരമണീയ പ്രദേശങ്ങളിലെ റിസോർട്ടുകൾ പലതും അനധികൃതമാണെന്ന ആരോപണം പാടേ തള്ളാവുന്നതല്ല. കേരളത്തിലെ കായലോരങ്ങളിലും കടൽത്തീരങ്ങളിലും ഉയരുന്ന റിസോർട്ടുകൾക്കും നിയന്ത്രണങ്ങൾ ആവശ്യമാണ്.
കർഷകരല്ല ചൂഷകർ
പ്രകൃതിയിലെ അമിത ചൂഷണങ്ങളും അനാവശ്യവും ഒഴിവാക്കേണ്ടതുമായ ഇടപെടലുകളും അവസാനിപ്പിക്കുകയാണ് പ്രധാനം. ഒപ്പം പരിസ്ഥിതി സംരക്ഷിക്കാനും കഴിയണം. ഇതിനായി വ്യക്തവും കൃത്യവുമായ പദ്ധതികളും പരിപാടികളും ഇനിയെങ്കിലും ആവിഷ്കരിച്ച് നടപ്പാക്കിയേ മതിയാകൂ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരും സ്വന്തമെന്ന പോലെ പരിസ്ഥിതി സംരക്ഷിക്കുന്നവരുമായ കുടിയേറ്റ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ചും പഴിചാരിയും രക്ഷപ്പെടുന്ന കുടിലതന്ത്രം രാഷ്ട്രീയ- ഭരണ നേതൃത്വങ്ങൾ പാടേ ഉപേക്ഷിക്കേണ്ടതുണ്ട്.
പ്രകൃതിയോട് ഇണങ്ങിനിന്ന് അത്യധ്വാനം ചെയ്യുന്ന കർഷകരാണ് രാജ്യത്തിന്റെ ശക്തിയും അഭയവും. കുടിയേറ്റ കർഷകരെയെല്ലാം കൈയേറ്റക്കാരായി ചിത്രീകരിച്ചു വൻകിട മാഫിയകളുടെ വലിയ ചൂഷണങ്ങൾക്കു മറപിടിക്കുന്നവർ കേരളത്തിലുണ്ട്. ഒരു തുണ്ടു ഭൂമിയിൽ പോലും മരങ്ങൾ നട്ടുവളർത്തി മക്കളെപ്പോലെ പരിപാലിക്കുന്ന കർഷകരെ കുറ്റം പറയുന്നതാകട്ടെ പരിസ്ഥിതിയെ പാടെ തകർത്തു മലിനമാക്കിയ നഗരങ്ങളിൽ വസിക്കുന്ന ചില കപട വിദഗ്ധരും.
ഭൂമാതാവിനെയും പ്രകൃതിയുടെ വരദാനങ്ങളെയും സ്നേഹിക്കുന്ന കർഷകന്റെ വിയർപ്പിന്റെ ഫലമാണ് നാം അനുഭവിക്കുന്ന നന്മകൾ. പരിസ്ഥിതിയുടെ സംരക്ഷകരാണ് കർഷകരെന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കുന്ന ചിലരുടെയെങ്കിലും സമീപനം മാറേണ്ടതുണ്ട്. പരിസ്ഥിതിയെ തകർക്കുന്ന യഥാർഥ ചൂഷകരെ തടയാനാകണം ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ പണിപ്പെടേണ്ടത്.
വേണം പരിസ്ഥിതിബന്ധം
ദീർഘവീക്ഷണത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികൾ മാത്രമേ ഇനി കേരളത്തിൽ അനുവദിക്കാൻ കഴിയൂ. വൻകിട വ്യവസായ സംരംഭങ്ങളേക്കാളേറെ ടൂറിസം, ഐടി, കാർഷികം, മത്സ്യബന്ധനം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികൾക്കാകണം മുൻഗണന. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലും വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. പ്രകൃതിയെ മറക്കാതെയുള്ള വികസനമേ ഇനി നമുക്കു വേണ്ടതുള്ളൂ. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ ഭക്ഷണവുമാണു കോണ്ക്രീറ്റ് സൗധങ്ങളെക്കാൾ കേരളത്തിന് ആവശ്യം. ഓരോ പൗരനും പരിസ്ഥിതിയെ പരിലാളിക്കുന്നതിൽ വേണ്ടത്ര അവബോധവും ആത്മാർഥതയും സമർപ്പണവും ഉള്ളവരായി വളർത്തിയെടുക്കാൻ കുടുംബങ്ങളും വിദ്യാലയങ്ങളും സർക്കാരുകളും മുൻകൈയെടുക്കട്ടെ. പ്രകതിയുടെ രോഷമല്ല, അനുഗ്രഹങ്ങളാകട്ടെ വരുംതലമുറയ്ക്കുള്ള സമ്മാനം.