ലണ്ടൻ: സ്കോട്ലൻഡിലെ ബെൻ നെവീസ്, ഇംഗ്ലണ്ടിലെ സ്കൈഫൽ പൈക്ക്, വെയിൽസിലെ സ്നോഡോണിയ തുടങ്ങിയ മൂന്നു കൊടുമുടികൾ 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയ അതിരന്പുഴ സ്വദേശിയും ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനുമായ സാബു ചുണ്ടക്കാട്ടിൽ ശ്രദ്ധേയനായി.
മൂന്നു മലനിരകൾ കയറി ഇറങ്ങുന്ന യുകെയിലെ നാഷണൽ ത്രീ പീക്ക് ചലഞ്ച് ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ ക്കുള്ള മാർഗമാക്കി മാറ്റിയും മാതൃകയായി. സാബുവിനൊപ്പം മറ്റുസുഹൃത്തുക്കളും ചേർന്നതോടെ മൊത്തം 20 ലക്ഷത്തോളം രൂപ ഇവർ സമാഹരിച്ചുകഴിഞ്ഞു. ഈ തുക അട്ടപ്പാടിയിലെയും, ഇടമലക്കുടിയിലെയും, അന്പൂരിയിലെയും പാവപ്പെട്ട ആദിവാസികൾക്ക് ഭക്ഷണവും, വസ്ത്രവും വാങ്ങി നൽകുന്നതിനായി വിനിയോഗിക്കുമെന്ന് സാബു ചുണ്ടക്കാട്ടിൽ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ത്രീ പീക്ക് ചലഞ്ച് പൂർത്തിയായത്. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലുള്ള സ്കോട്ലൻഡിലെ ഫോർട്ട് വില്യംസിന് അടുത്തുള്ള ബെൻ നെവീസ് മലനിരയാണ് ത്രീ പീക്ക് ചലഞ്ചിലെ ഏറ്റവും സാഹസികത ഏറിയത്. വൈള്ളിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് മലകയറ്റം ആരംഭിച്ചത്.
കൊടും വേനലിലും ഈ മലമുകൾ മഞ്ഞിൽ കുളിച്ചു നിൽക്കുകയായിരുന്നുവെന്നു സാബു പറയുന്നു. ഉയരത്തിലേക്ക് എത്തുന്പോൾ ശക്തമായ കാറ്റും തണുപ്പും വർധിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തരണം ചെയ്താണ് സാബുവും സംഘവും ഈ കൊടുമുടി കയറ്റം പൂർത്തിയാക്കിയത്. ബെൻ നെവീസ് മലനിര മാത്രം കയറുവാൻ അഞ്ചു മണിക്കൂറും തിരികെ ഇറങ്ങാൻ മൂന്നു മണിക്കൂറും വേണം.ദുർഘടമായ ചെറുവഴിച്ചാലുകളിലൂടെ സഞ്ചരിച്ചുവേണം മലമുകളിൽ എത്തുവാൻ. മലയിറക്കമായിരുന്നു അതിലും ദുഷ്കരം.
രാത്രി വൈകി മലയിറങ്ങിയ ശേഷം റോഡുമാർഗം 428 കിലോമീറ്റർ സഞ്ചരിച്ചാണ് രണ്ടാമത്തെ മലനിര ആയ സ്കൈഫൽ പൈക്കിൽ എത്തിയത്. സമുദ്ര നിരപ്പിൽ നിന്നും 3208 അടി ഉയരത്തിലുള്ള ഈ കൊടുമുടി രാത്രിയുടെ അവസാന യാമങ്ങളിലാണ് കയറി ഇറങ്ങിയത്. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മൂന്ന് മലനിരകളും കയറി ഇറങ്ങേണ്ടതിനാലാണ് രാത്രി ഏറെ വൈകിയും മല കയറേണ്ടി വന്നത്. സ്കൈഫാൽ പൈക്കിൽ മലകയറുന്നതിനു മൂന്നു മണിക്കൂറും ഇറങ്ങുന്നതിന് രണ്ടു മണിക്കൂറുമാണ് വേണ്ടി വരിക.
ഇവിടെ നിന്നും 340 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാണ് വെയിൽസിലെ സ്നോഡോണിയയിൽ എത്തിച്ചേർന്നത്. സമുദ്ര നിരപ്പിൽ നിന്നും 3600 അടിഉയരത്തിലുള്ള ഈ മലനിരയിൽ കയറി ഇറങ്ങിയത് ശനിയാഴ്ച വൈകുന്നേരം നാലോടെയാണ്. ഇതോടെയാണ് ത്രീ പീക്ക് ചലഞ്ച് പൂർത്തിയായത്.
മലകയറ്റത്തിനുള്ള സമയവും യാത്രയ്ക്കായി വേണ്ടിവരുന്ന സമയവും ഉൾപ്പെടെ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്നതാണ് ത്രീ പീക്ക് ചലഞ്ച് . 2100 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചും 11,217 അടിയുള്ള മൂന്നു കൊടുമുടികളിലുമായി കയറി ഇറങ്ങിയുമാണ് സാബു ചുണ്ടക്കാട്ടിൽ സാഹസിക യാത്ര പൂർത്തിയാക്കിയത്. സാഹസികതയെ ഏറെ സ്നേഹിക്കുന്ന സാബു കഴിഞ്ഞ വർഷം ചാരിറ്റിക്ക് വേണ്ടി നടത്തിയ ആകാശചാട്ടം ഏറെ ജന ശ്രദ്ധ ആകർഷിച്ചിരുന്നു.
യുകെയിലെ മാഞ്ചസ്റ്ററിൽ ആണ് സാബു കുടുംബസമേതം താമസിക്കുന്നത്. നഴ്സായ സ്മിതയാണ് ഭാര്യ. നോയൽ, എഡ്വിൻ എന്നിവർ മക്കളാണ്.
24 മണിക്കൂർകൊണ്ട് മൂന്നു കൊടുമുടികൾ കീഴടക്കിയ പ്രവാസി മലയാളി
09:19 PM Jul 23, 2018 | Deepika.com