ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാർമ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടർന്നു നടപ്പുവർഷത്തെ പ്രസുദേന്തി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം കൊടിയും വഹിച്ചു മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകന്പടിയിൽ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചൻ കൊടിയേറ്റിയത്. യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിർഭരമായി. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063,Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിനോടനുബന്ധിച്ചു തികച്ചും കേരളത്തനിമയിൽ പള്ളിയിലെ അൾത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവർണ തോരണങ്ങളാൽ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വർണപ്പൊലിമയുള്ള ബാനറുകളും നിരത്തിയത് കേരളത്തിലെ സീറോ മലബാർ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കുന്നു.
ജൂലൈ 8 ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികൾ. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ കൊളോണ്‍ അതിരൂപതാ സഹായമെത്രാൻ ഡൊമിനിക്കുസ് ഷ്വാഡെർലാപ്പിനു പുറമെ നിരവധി വൈദികർ സഹകാർമ്മികരായിരിയ്ക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിയ്ക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികൾക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് സ്പോണ്സർ ചെയ്ത ഫ്രാങ്ക്ഫർട്ടിൽ നിന്നും കൊച്ചിയ്ക്കുള്ള (എയർഇന്ത്യ) എയർ ടിക്കറ്റാണ് (ടു ആന്റ് ഫ്രോ)ലോട്ടറിയുടെ ഒന്നാം സമ്മാനം.
ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇൻഡ്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങൾ കമ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനെട്ടു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. കമ്യൂണിറ്റി ചാപ്ലെയിനായി സേവനം ചെയ്യുന്നു.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. പാലാ, പൂഞ്ഞാർ സ്വദേശി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടമാണ് ഈ വർഷത്തെ പ്രസുദേന്തി. ഭാര്യ ട്രീസ. ബ്ളസൻ, ജോസണ്‍, സെറിൻ എന്നിവർ മക്കളാണ്. തിരുനാളിലേയ്ക്കും തിരുക്കർമ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.
ലുക്കേമിയ ബാധിച്ച് ചികിൽസയിൽ ഇരിയ്ക്കുന്ന 30 വയസ്സുകാരിയും രണ്ടു മാസം പ്രായമുള്ള ഒരു കുട്ടിയുടെ മാതാവുമായ മലയാളി യുവതി ബോണ്‍ മാരോ ചികിൽസയ്ക്കായി സ്റ്റെം സെൽ തേടുന്നതിന്റെ ഭാഗമായി യോജിച്ച കോശം കണ്ടെത്തുന്നതിന് പെരുനാൾ ദിനമായ ഞായറാഴ്ച പെരുനാൾ സ്ഥലത്ത് ഒരു ക്യാന്പ് സംഘടിപ്പിച്ചിരിയ്ക്കുന്നു. 17 നും 55 നും ഇടയിൽ പ്രായമുള്ള യുവതിയുവാക്കൾ ഈ ക്യാന്പിൽ പങ്കെടുത്ത് ഒരു ജീവൻ രക്ഷിക്കാൻ അണിചേരാൻ ഇൻഡ്യൻ സമൂഹം താൽപ്പര്യപ്പെടുന്നു.(Info website: www.dkms.de, 0221 5904183/0049 173 2609098).
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ