99 ശതമാനം വോട്ടെണ്ണക്കഴിഞ്ഞപ്പോൾ എർദോഗൻ 53 ശതമാനം വോട്ട് നേടിയെന്നാണ് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. ഫലം എന്തു തന്നെയായാലും ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. വർഷങ്ങൾക്കിടെ ഏറ്റവും ശക്തമായ വെല്ലുവിളി എർദോഗൻ നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പീപ്പിൾ പാർട്ടി(സിഎച്ച്പി) സ്ഥാനാർത്ഥി മുഹ്റം ഐൻഷിയ്ക്ക് 31 ശതമാനത്തോളം വോട്ടു മാത്രമേ നേടാനായു. അതേ സമയം പാർലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ട് എർദോഗാൻ പാർട്ടിയായ ജസ്റ്റീസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി (എകെ പാർട്ടി) നേടിയതും എർദോഗന് തുണയായി. പ്രധാന പ്രതിപക്ഷമായ സിഎച്ച്പി 32 ശതമാനം വോട്ടിൽ ഒതുങ്ങിപ്പോയി.
തുർക്കിയിലെ 81 മില്യണ്‍ പൗരൻമാരാണ് തെരഞ്ഞെടുപ്പിലെ യഥാർഥ വിജയികളെന്ന് വിജയ പ്രഖ്യാപനത്തിൽ എർദോഗൻ പറഞ്ഞു. പൂർണമായും പ്രസിഡൻഷ്യൽ ഭരണ രീതി കൊണ്ടുവരാൻ എർദോഗൻ നേരത്തെ തന്നെ അധികാരം ഉപയോഗിച്ച് ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഭാവിയിൽ എല്ലാ അധികാരങ്ങളെല്ലാം തന്നെ പ്രസിഡന്റിൽ നിക്ഷിപ്തമാണ്. ഭരണഘടന മാറ്റിയെഴുതിയതിനു ശേഷമുള്ള ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
അഭയാർത്ഥി പ്രശ്നം, ഭരണ അട്ടിമറി തുടങ്ങിയ വിഷയങ്ങളിൽ ജർമനിയുമായി സ്വരചേർച്ച ഇല്ലായ്മ കൊണ്ട് ജർമനിയിൽ താമസിക്കുന്ന ഏതാണ്ടു മുപ്പതു ലക്ഷത്തോളം വരുന്ന തുർക്കികൾ വോട്ട് ചെയ്യാൻ മടിച്ചിരുന്നു. പാർലമെന്റിനു പ്രസിഡന്റിന് ഇംപ്ലീച്ച് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും എർഡോഗന്റെ അനുകൂലികളാണ് പാർലമെന്റിൽ ഭൂരിപക്ഷവും. യൂറോപ്യൻ യൂണിയനിൽ അംഗമാവാൻ കാത്തിരിക്കുന്ന തുർക്കിയ്ക്ക് ജർമനി ഇപ്പോഴും വിലങ്ങു തടിയാണ്.
തുർക്കിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പൗരൻമാരുടെ വോട്ടുകൾ നിർണായകമായി. 15 ലക്ഷം തുർക്കി വോട്ടർമാരാണ് ജർമനിയിൽ മാത്രമുള്ളത്. ബർലിനിലെ തുർക്കി കോണ്‍സുലേറ്റ് അടക്കമുള്ള ഇടങ്ങളിലാണ് പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നത്. കഴിഞ്ഞ വർഷം ജർമനിയിലെ തുർക്കിക്കാരിൽ 63 ശതമാനത്തിന്റെ പിന്തുണ എർദോഗനുണ്ടായിരുന്നത് ഇക്കുറി കുറവു വന്നിരിക്കുന്നു എന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ