ബംഗളൂരു: പുതുതായി നിർമിച്ച കോറമംഗല മേരിമാതാ ദേവാലയത്തി്ന്റെ വെഞ്ചരിപ്പ് കർമം ഈമാസം മൂന്നിന് രാവിലെ ഒന്‍പതിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിമധ്യേ കോറമംഗല മേരിമാതാ ദിവ്യകാരുണ്യ കേന്ദ്രത്തിനെ സ്വതന്ത്ര ഇടവകയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം മാർ ആന്റണി കരിയിൽ നടത്തി. ഇതിനോടനുബന്ധിച്ച് ഇടവകയിൽ നിർമിച്ച പുതിയ വൈദികമന്ദിരത്തിൻറെയും മതബോധന വിദ്യാർഥികൾക്കായുള്ള ക്ലാസ് മുറികളുടെയും ആശീർവാദകർമം മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ നിർവഹിച്ചു.
ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള കിഡ്സി മന്ദിരം, ആരാധനാ ചാപ്പൽ, ബാൽക്കണി, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോ എന്നിവയുടെ ആശീർവാദകർമം ധർമാരാം കോളജ് റെക്ടർ ഫാ. ജോർജ് ഇടയാടിയിൽ, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, ധർമാരാം സെൻറ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിൽ സിഎംഐ, കൈനകരി ചാവറ സെൻറർ ഡയറക്ടർ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ എന്നിവർ നടത്തി. കിഡ്സികളുടെ ഉദ്ഘാടനം സുനിത ടോണി ആറാട്ടുകുളവും ലിഫ്റ്റിൻറെ ഉദ്ഘാടനം കെ.എ. ജോസഫും നിർവഹിച്ചു.
തുടർന്ന് 11ന് നടന്ന അനുമോദന സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. എംഎൽഎ ടി. രാമലിംഗറെഡ്ഡി, ധർമാരാം കോളജ് റെക്ടർ ഫാ. ജോർജ് ഇടയാടിയിൽ, സേവാസദൻ പ്രൊവിൻഷ്യൽ ബ്രദർ സൈമണ്‍, ടോണി ആറാട്ടുകുളം, വികാരി ഫാ. സെബാസ്റ്റ്യൻ മുല്ലൂപ്പറന്പിൽ, സഹവികാരി ഫാ. തോമസ് പാറയിൽ എന്നിവർ പ്രസംഗിച്ചു. ദേവാലയനിർമിതിക്ക് സഹായസഹകരണങ്ങൾ നല്കിയ മഹനീയവ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.
കോറമംഗല മേരിമാതാ ദേവാലയകൂദാശയും ഇടവകപ്രഖ്യാപനവും നടന്നു
04:32 PM Jun 11, 2018 | Deepika.com