ബംഗളൂരു: മാണ്ഡ്യരൂപതയിലെ മതാധ്യാപകരുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ. രൂപതയുടെ മതബോധന അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ആന്റണി കരിയിൽ. വിശ്വാസ പരിശലനത്തിനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും മാതാപിതാക്കൾ നല്കുന്ന സേവനങ്ങൾ ഏറ്റം പ്രശംസീയനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ച രൂപതാ വികാരി ജനറാൾ റവ. ഡോ മാത്യു കോയിക്കര സിഎംഐയെ ചടങ്ങിൽ മാർ ആന്റണി കരിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സമ്മേളനത്തിൽ രൂപതാ ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ, കമ്മീഷൻ അംഗങ്ങളായ ഫാ. ജോർജ് മൈലാടൂർ എന്നിവർ പ്രസംഗിച്ചു. രൂപതാ ബൈബിൾ ക്വിസ്, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതസ്ഥാന കരസ്ഥമാക്കിയവർ, ലോഗോസ് ക്വിസ് വിജയികൾ, അധ്യാപക സർവീസ് അവാർഡ് ജേതാക്കൾ എന്നിവരെ ആദരിച്ചു. മതാധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ രൂപതാ കമ്മീഷൻ അംഗവും മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ഇടവകയിലെ മതാധ്യാപകനുമായ ജോസ് വേങ്ങത്തടത്തിനെ മാർ ആന്റണി കരിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. രൂപതാ മാസ് കമ്മ്യൂണിക്കേഷൻ പാരിഷ് ബുള്ളറ്റിന് ഏർപ്പെടുത്തിയ അവാർഡുകളും സഭയിൽ വിതരണം ചെയ്തു. സമ്മേളനത്തിന് കമ്മീഷൻ അംഗങ്ങളായ സിസ്റ്റർ സോളി, ജോസ് വേങ്ങത്തടം, മാത്യു മാളിയേക്കൽ, ജെയ്സണ് തടത്തിൽ, ജോസഫ്, ജോമി ഏബ്രഹാം എന്നിവർ നേതൃത്വം നല്കി.
മതാധ്യാപകരുടെ പ്രവർത്തനങ്ങൾ മഹത്തരം: മാർ ആന്റണി കരിയിൽ
10:56 PM Jun 07, 2018 | Deepika.com