കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തിൽ മാറ്റ് ഒട്ടും കുറയാതെ മലയാള സിനിമ വിഭാഗവും. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി എട്ടുപുരസ്കാരമാണ് ഇത്തവണ മലയാളം സ്വന്തമാക്കിയത്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും എട്ട് അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിന് ലഭിച്ച 'നായാട്ട്' സംസ്ഥാനപുരസ്കാരത്തിലും തിളങ്ങിയിരുന്നു. സംസ്ഥാനതലത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരംനേടിയ 'ആവാസവ്യൂഹം' ദേശീയതലത്തിലും തിളക്കം ആവര്‍ത്തിച്ചു.
കൃഷാന്ത് സംവിധാനംചെയ്ത ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതിചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് ലഭിച്ചത്.
മേപ്പടിയാനിലൂടെ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം വിഷ്ണുമോഹന് മലയാളത്തിന് എത്തിച്ചു. ചവിട്ട് എന്ന ചിത്രത്തിലൂടെ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരവും കിട്ടി. റഹ്മാന് ബ്രദേഴ്സാണ് 'ചവിട്ട്' എന്ന സിനിമ സംവിധാനം ചെയ്തത്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം 'മൂന്നാം വളവ്' എന്ന മലയാളസിനിമ സ്വന്തമാക്കി.
അതിഥി കൃഷ്ണദാസ് സംവിധാനംചെയ്ത മലയാള ചിത്രം കണ്ടിട്ടുണ്ട് മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം നേടി.
മികച്ച മലയാളം സിനിമയായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.