പാവങ്ങളുടെ കണ്ണുനീരിന് വിലനൽകി, കാണാത്തവരുടെയും അറിയാത്തവരുടെയും ഹൃദയസ്പന്ദനങ്ങളേറ്റുവാങ്ങി ജീവകാരുണ്യപ്രവർത്തനങ്ങളിൽ നാദിർഷയും ഭാര്യ മുംതാസും സജീവമായിട്ട് 16 വർഷമായി.
കണ്ണൂർ തലശേരി പാനൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ ആരിഫ ദന്പതികളുടെ മൂന്നാമനായി ജനിച്ച നാദിർഷ അനുഭവിച്ചറിഞ്ഞ സാന്ത്വനത്തിൻറെ ഹൃദയസ്പന്ദനത്തിൽ നിന്നാണ് കഴിഞ്ഞവർഷം നാട്ടിലാരംഭിച്ച ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ. അത് കേരളത്തിലെ 10 ജില്ലകളിലേക്കും കോഓർഡിനേറ്റർമാരിലൂടെ വ്യാപിപ്പിച്ചെങ്കിലും തൻറെ പ്രവർത്തന മേഖല ബംഗളൂരുവിലാണെന്ന് നാദിർഷയും കുടുംബവും തിരിച്ചറിഞ്ഞു. അങ്ങനെയാണ് അദ്ദേഹം ജയനഗർ തൻറെ കർമമണ്ഡലമാക്കിയത്.
നാട്ടിൽ നിന്ന് കോഓർഡിനേറ്റർമാർ മുഖേന ബംഗളൂരുവിൽ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ടവർക്കും ബംഗളൂരുവിൽ നിംഹാൻസ്, വിക്ടോറിയ തുടങ്ങിയ സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലും ശസ്ത്രക്രിയ, അപകടചികിത്സ തുടങ്ങിയവയ്ക്കു വരുന്ന നിരവധിയാളുകൾക്കും വ്യത്യസ്തമായ രീതിയിൽ സേവനം ചെയ്യാനാകുന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് ഇദ്ദേഹത്തിന്. അതും അവർക്ക് അർഹതപ്പെട്ട സർക്കാരിൻറെ സൗജന്യ ചികിത്സാപദ്ധതികൾ ലഭ്യമാക്കുന്നതിലൂടെ.
ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായപ്പോൾ അപരിചിതരിൽ നിന്നു ലഭിച്ച പരിചരണമാണ് നാദിർഷായ്ക്ക് ഈ ശുശ്രൂഷയ്ക്കു വേണ്ട ആവേശം നല്കിയത്. തക്കസമയത്ത് പരിചരണം ലഭിക്കുകയാണ് ഓരോ രോഗിക്കും ആവശ്യമായത്, നമ്മുടെ ചുറ്റുപാടും കണ്ണോടിച്ചാൽ അശരണരായവർക്ക് ഏറെ സഹായമാകുവാനാകുമെന്ന് അനുഭവം തന്നെ പഠിപ്പിച്ചതായി ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ബംഗളൂരു നിംഹാൻസിൽ ചികിത്സയ്ക്കു വന്ന ഒരമ്മ മോൾക്കും ഭർത്താവിനും ഭക്ഷണം വാങ്ങി നല്കിയശേഷം കാശില്ലാതെ, വിശപ്പോടെ നോക്കി നിന്ന കാഴ്ച നാദിർഷായെയും മുംതാസിനെയും കണ്ണീരണിയിച്ചിരുന്നു. വേദനിക്കുന്നവർക്ക് എന്നും അത്താണിയാകുവാനും ഇത് പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം ഓർക്കുന്നു. താനനുഭവിച്ച ഒറ്റപ്പെടലുകളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് ഈ ഉദ്യമത്തിനുള്ള ഉത്സാഹം ലഭിച്ചതെന്ന് നാദിർഷാ പറയുന്നു.
ഓരോ പരീക്ഷണങ്ങളിലൂടെ ജീവിതത്തിൻറെ വെല്ലുവിളികൾ നേരിടാൻ കൈവരിക്കുന്ന അവസരങ്ങൾ നല്കിയത് ദൈവം ആരെയും ഒരിക്കലും കൈവിടാറില്ല എന്ന പാഠമാണ്. താൻ ഈ ലോകത്തിലേക്കു വന്നതിനും ലഭിച്ച ആരോഗ്യത്തിനും ഒരുനാൾ കണക്കുപറയേണ്ടിവരുമെന്ന തിരിച്ചറിവാണ് ഓരോരുത്തരെയും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് മാടിവിളിക്കുന്ന പ്രചോദനം. അത് മറ്റുള്ളവരെ കാണിക്കാനാകരുത്, മറിച്ച് ദൈവത്തോടുള്ള പ്രതിനന്ദിയാകണമെന്ന് നാദിർഷ പറയുന്നു. ചിലയാളുകളിൽ നിന്ന് വല്ലപ്പോഴും ലഭിച്ച തിക്താനുഭവങ്ങൾ ഓരിക്കലും തളർത്തുകയില്ലെന്ന മനോഭാവമാണ് ഇരുവർക്കുമുള്ളത്.
കണ്ണൂരിലെ ആശുപത്രിയിൽ തൻറെ സഹായത്താൽ ഒരു രോഗിക്ക് ഹൃദയവാൽവ് മാറ്റിവയ്ക്കാനായത് ചാരിതാർഥ്യത്തോടെയാണ് നാദിർഷാ ഓർമിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ശുശ്രൂഷകൾക്കും ഏറെ പ്രോത്സാഹനമാകുന്നത് ഒപ്പം തുണയായുള്ള മുംതാസും മക്കൾ യാസിനും മുഹമ്മദ് ഹാദിയുമാണ്.
തന്റെ നിസ്വാർഥസേവനങ്ങൾക്കുള്ള അംഗീകാരമായി 2016 ലെ ഒഎൻവി സ്മാരക ഫൗണ്ടേഷൻറെ ജീവൻപരിരക്ഷാ പുരസ്കാരവും 2017ലെ കർണാടക പോലീസ് മാഗസിൻറെ മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള അംഗീകാരവും നാദിർഷായെ തേടിയെത്തി. ഇനി ജീവന്റെ പുസ്തക പുരസ്കാരത്തിനായി മരണംവരെ പോരാടാനുള്ള ഉദ്യമത്തിലാണ് ഈ കുടുംബം. നാദിർഷായുടെ സേവനം ആവശ്യമുള്ളവർക്ക് 9731123367 എന്ന നന്പരിൽ ബന്ധപ്പെടാം.
പ്രഫ. സെബാസ്റ്റ്യൻ കോതനല്ലൂർ
ജീവകാരുണ്യത്തിന്റെ ഹൃദയസ്പന്ദനം
02:38 AM Apr 30, 2018 | Deepika.com