മികച്ച മലയാളചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
ഏതൊരു ഫിലിം മേക്കറെയും പോലെ താനും അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും വലിയ സന്തോഷമാണ് ഈ നിമിഷം സമ്മാനിച്ചതെന്നും സംവിധായകൻ റോജിൻ പറയുന്നു.
പുരസ്കാരങ്ങൾ കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം നൽകുമെന്നും ഹോം ഇറങ്ങിയിട്ട് രണ്ടു വർഷമായിട്ടും ആളുകൾ അതിനെകുറിച്ച് സംസാരിക്കുന്നത് തന്നെ ഏറ്റവും വലിയ അംഗീകാരമാണെന്നും റോജിൻ പറഞ്ഞു.
ഹോമിന് അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഹോം ഇറങ്ങിയിട്ട് രണ്ടുവർഷമായി ഇപ്പോഴും ജനങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ദേശീയതലത്തിൽ അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ് അങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്.
ജനങ്ങൾ സിനിമ ഏറ്റെടുക്കുന്നതാണ് വലിയ അവാർഡ്. പിന്നെ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഏതൊരു ഫിലിം മേക്കറും പ്രതീക്ഷിക്കുമല്ലോ അതുപോലെ പ്രതീക്ഷിച്ചിരുന്നു. സിനിമയ്ക്ക് അംഗീകാരം ലഭിക്കുമ്പോൾ അത് സന്തോഷമാണ് കൂടുതൽ നന്നായി ചെയ്യാനുള്ള പ്രചോദനം ലഭിക്കും.
സിനിമ ഏതെങ്കിലും രീതിയിൽ ശ്രദ്ധിക്കപ്പെടണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എവിടെ പോയാലും ഹോമിന്റെ സംവിധായകൻ എന്ന് കേൾക്കുമ്പോൾ അവർക്ക് ആ സിനിമയെപ്പറ്റി കേട്ടിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അവാർഡ്. അത്തരം അവാർഡ് ജനങ്ങൾ തന്നുകഴിഞ്ഞു.
ഇത് അതിനു മുകളിൽ ഒരു അതിമധുരം കിട്ടിയതുപോലെ ആണ്. പുരസ്കാരം വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. റോജിൻ തോമസ് പറയുന്നു.