തൊണ്ണൂറുകളുടെ മധ്യത്തിൽ ചിരിയുടെ മാന്ത്രികച്ചെപ്പുമായി മലയാളസിനിമയിലെത്തിയ രണ്ടുചെറുപ്പക്കാർ- സിദ്ദിഖും ലാലും. ആ ചെപ്പിൽ നിറയെ മലയാളികളെ വിസ്മയിപ്പിച്ച ഹിറ്റുകളായിരുന്നു. ഓരോ സിനിമയും ബംപർ ഹിറ്റായി പ്രേക്ഷകരെ ഹരം കൊള്ളിച്ച കാലം.
കാലത്തിന്റെ കുത്തൊഴുക്കിൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് വഴിപിരിഞ്ഞെങ്കിലും ഇന്നും അവരൊരുക്കിയ ചിത്രങ്ങളും പിന്നീട് സിദ്ദിഖ് തനിയെ ചെയ്ത സിനിമകളും നിത്യഹരിതങ്ങളായി പ്രേക്ഷകർക്കു മുന്നിലുണ്ട്.
മലയാളസിനിമയുടെ വലിയൊരു വഴിത്തിരിവിന് ചാലകശക്തിയായിനിന്ന കലാകാരനായിരുന്നു സിദ്ദിഖ്. അതുവരെയുണ്ടായിരുന്ന സിനിമാ ഫോർമുലകളെ അടിമുടി മാറ്റുകയായിരുന്നു ഇരുവരും ചേർന്ന്.
ശാന്തനായി ബഹളങ്ങളും അവകാശവാദങ്ങളുമില്ലാതെയായിരുന്നു സിദ്ദിഖ് ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചത്. വളരെ റിയലിസ്റ്റിക്കും എന്നാൽ, തനി സിനിമാറ്റിക്കുമായ അവതരണരീതിയും ചിരിക്കൊപ്പം നിറച്ച സെന്റിമെന്റ്സും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് നവ്യാനുഭവങ്ങളായി.
ഫാസിലിന്റെ പ്രിയശിഷ്യൻ
കൊച്ചിൻ കലാഭവനിലെ സിദ്ദിഖ് എന്ന മിന്നുന്ന മിമിക്രിതാരത്തിൽനിന്ന് മലയാളത്തിലെ ഹിറ്റ് മേക്കർ പദവിയിലേക്ക് വളർന്നതിനു പിന്നിൽ സംവിധാകൻ ഫാസിലിന്റെ സ്വാധീനം ഏറെയായിരുന്നുവെന്ന് സിദ്ദിഖ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എണ്പതുകളിലെ ഫാസിലിന്റെ സൂപ്പർഹിറ്റ് സിനിമകളായ "എന്റെ മാമാട്ടിക്കുട്ടിയമ്മ'യിലും "നോക്കെത്താദൂരത്ത് കണ്ണുംനട്ടി'ലുമൊക്കെ അസിസ്റ്റന്റുമാരായി സിദ്ദിഖ് ലാലുമുണ്ടായിരുന്നു. അവിടെനിന്നാണ് തിരക്കഥയുടെയും സിനിമയുടെയുമൊക്കെ ആദ്യ വ്യാകരണങ്ങൾ സിദ്ദിഖ് പഠിച്ചത്.
ഫാസിലിൽനിന്നു പകർന്നുകിട്ടിയ മറ്റൊരു സ്വഭാവത്തെക്കുറിച്ച് സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. ആരുടെയും കുറ്റം പറയാതിരിക്കുക, പ്രത്യേകിച്ച് ശത്രുക്കളുടെ. അവർ എന്തുംപറഞ്ഞോട്ടെ, നമ്മൾ പ്രതികരിക്കരുത്. ഇതായിരുന്നു ഫാസിലിന്റെ രീതി. ആ നിലപാടുതന്നെയാണ് താൻ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"നാടോടിക്കാറ്റി'ന്റെ പ്രചോദനം
മറ്റൊരു ഹിറ്റ് മേക്കറായ സത്യൻ അന്തിക്കാടും ആദ്യകാലത്ത് സിദ്ദിഖിനു മികച്ച പ്രോത്സാഹനം നല്കി. സത്യന്റെ "നാടോടിക്കാറ്റ്'എന്ന എക്കാലത്തെയും വന്പൻ ഹിറ്റിന് പ്രചോദനമായത് സിദ്ദിഖ് -ലാൽ ടീമായിരുന്നു.
ജോലി തേടി നടന്ന രണ്ടു ചെറുപ്പക്കാരുടെ നർമത്തിൽ പൊതിഞ്ഞ കഥ ഇരുവരും സത്യൻഅന്തിക്കാടിനോട് പറയുകയും അതു പിന്നീട് കുറെയധികം മാറ്റങ്ങൾ വരുത്തി സത്യനും ശ്രീനിവാസനും സിനിമയാക്കുകയുമായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "പപ്പൻ പ്രിയപ്പെട്ട പപ്പൻ'എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും സിദ്ദിഖ് -ലാലാണ്.
കാലത്തിനു മുന്പേ പിറന്ന സിനിമയെന്നു വിശേഷിപ്പിക്കാം ഈ ചിത്രത്തെ. അക്കാലത്ത് എല്ലാ അർഥത്തിലും ഒരുപരീക്ഷണ ചിത്രമായിരുന്നു അത്.
സിദ്ദിഖ് -ലാൽ/ ബ്രാൻഡ് നെയിം
എക്കാലത്തും താരാധിപത്യത്തിലായിരുന്ന മലയാളസിനിമയിൽ സിദ്ദിഖ് -ലാൽ എന്ന പേരിന് ഏതൊരു സൂപ്പർതാരത്തെയുംകാൾ വിലയുണ്ടായിരുന്ന കാലം. ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച് ഏറെക്കാലം ഈ താരമൂല്യം നിലനിറുത്താൻ ഇവർക്കായി. വഴിപിരിഞ്ഞെങ്കിലും താരമൂല്യത്തിന് ഒരു കുറവും സംഭവിച്ചില്ല.
ആദ്യചിത്രമായ "റാംജിറാവ് സ്പീക്കിംഗ് 'മുതൽ ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല വരെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിലെ ഓരോ സീനും മലയാളികൾക്ക് ഇന്നും കാണാപ്പാഠമാണ്.
തട്ടുപൊളിപ്പൻ ഹാസ്യത്തിനും ദ്വയാർഥങ്ങൾക്കുമപ്പുറം അന്തസുള്ള ഹാസ്യവും മനുഷ്യബന്ധങ്ങളുമെല്ലാം വരച്ചുകാട്ടിയ ചിത്രങ്ങളായിരുന്നു അതെല്ലാം.
ഞെട്ടിച്ച വഴിപിരിയൽ
മികച്ച ഹിറ്റുകൾ നിർമിച്ചുകൊണ്ടിരിക്കെ സിദ്ദിഖും ലാലും വേർപിരിയുന്നു എന്ന വാർത്ത പ്രേക്ഷകർ ഞെട്ടലോടെയാണ് കേട്ടത്. സിദ്ദിഖ്-ലാൽ സിനിമകളെ നെഞ്ചിലേറ്റിയവർക്ക് അതാദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
അതു സംബന്ധിച്ച് അക്കാലത്ത് ഒട്ടേറെ ഗോസിപ്പുകൾ ഉണ്ടായെങ്കിലും ഇരുവരും ചേർന്ന് വളരെ സൗഹാർദപരമായ എടുത്ത തീരുമാനമായിരുന്നു അത്. ഈഗോ ക്ലാഷോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും അതിനു പിന്നിലുണ്ടായിരുന്നില്ല.
ഓരോരുത്തരും അവരുടെ മേഖലയിൽ തനിയെ പറക്കുക എന്ന ഉദ്ദേശ്യം മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാബൂളിവാല ആയിരുന്നു ഇവർ ഒരുമിച്ചൊരുക്കിയ അവസാന ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം 2016ൽ ലാൽ സംവിധാനം ചെയ്ത "കിംഗ് ലയർ' എന്ന ചിത്രത്തിന്റെ തിരക്കഥാകാരനായി അദ്ദേഹം എത്തി.
ഒറ്റയാൻ ഹിറ്റുകൾ
ലാലുമായി പിരിഞ്ഞ് സിദ്ദിഖ് എന്ന ക്രെഡിറ്റ് ലൈനിൽ ആദ്യമായി ഒരുക്കിയ സിനിമ "ഹിറ്റ്ലർ' ആയിരുന്നു. ലാൽ നിർമിച്ച ഈ ചിത്രം മെഗാഹിറ്റായി മാറി.
മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നായി മാറാനും "ഹിറ്റ്ലർ'ക്കു കഴിഞ്ഞു. തുടർന്ന് ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ബോഡിഗാർഡ്, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ ചിത്രങ്ങൾ.
ദിലീപ് നായകനായ ബോഡിഗാർഡ് ഹിന്ദിയിൽ സൽമാൻഖാനെയും തമിഴിൽ വിജയിനെയും നായകരാക്കി വൻ വിജയം നേടിയെടുത്തതും കരിയറിലെ മികച്ച നേട്ടമായി.
സിനിമയുടെ പകിട്ടില്ലാതെ...
സിനിമയുടെ ഗ്ലാമറോ പകിട്ടോ ഒരുകാലത്തും സിദ്ദിഖിനെ ഭ്രമിപ്പിച്ചിട്ടില്ല. കൂട്ടുകാരൻ ലാൽ അഭിനയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ എന്തുകൊണ്ട് സിദ്ദിഖിനും അഭിനയിച്ചുകൂടാ എന്നു പലരും ചോദിച്ചപ്പോൾ തന്റെ വഴി രചനയും സംവിധാനവുമൊക്കെയാണെന്ന തീരുമാനത്തിലായിരുന്നു സിദ്ദിഖ്.
മാത്രമല്ല ലാലിലെ നടന് നന്നായി തിളങ്ങാൻ സാധിക്കുമെന്നു പറഞ്ഞ് അദ്ദേഹത്തെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അഭിനയിക്കുന്നതിനേക്കാൾ മറ്റുള്ളവരെ അഭിനയിപ്പിക്കുന്നതാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. എന്നും അണിയറയിൽ നിൽക്കാൻ ആഗ്രഹിച്ച സിദ്ദിഖ് വിദേശത്തും നാട്ടിലുമായി നടന്ന ഒട്ടേറെ സ്റ്റേജ്ഷോകളുടെ അമരക്കാരനായിരുന്നു.
താരനിശകൾ കൃത്യമായ അച്ചടക്കത്തോടെയും കാണികളെ പിടി ച്ചിരുത്തുന്ന രീതിയിലും സിദ്ദിഖ് ഒരുക്കി.
സിനിമ ചിരിമ മിമിക്രിക്കാർക്കുവേണ്ടി...
സിനിമയുടെ ഔന്നത്യത്തിൽ വിരാജിക്കുന്പോഴും മിമിക്രി രംഗത്തോട് സിദ്ദിഖിന് എന്നും ബഹുമാനമായിരുന്നു. മിമിക്രിക്കാരോടുള്ള അവഹേളനത്തെ അദ്ദേഹം എതിർത്തിരുന്നു.
മിമിക്രി കലാകാരന്മാരെ സംഘടിപ്പിച്ച് അവർക്കായി ഒരു ഫണ്ട് കണ്ടെത്താൻ സിനിമ ചിരിമ എന്ന ചാനൽ പ്രോഗ്രാമിന്റെ മുഖ്യപങ്കാളിയായി.
മിമിക്രി കലാകാരന്മാർ നേരിട്ട ദുരിതകഥകൾ ജനങ്ങൾക്കു മുന്നിലെത്തിക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമായിരുന്നു.
സിദ്ദിഖ്-ലാൽ സിനിമകൾ
റാംജിറാവ് സ്പീക്കിംഗ്
ഇൻ ഹരിഹർ നഗർ
ഗോഡ്ഫാദർ
വിയറ്റ്നാം കോളനി
കാബൂളിവാല
സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകൾ
ഹിറ്റ്ലർ
ഫ്രണ്ട്സ്
ക്രോണിക് ബാച്ച്ലർ
ബോഡിഗാർഡ്
ലേഡീസ് ആൻഡ് ജന്റിൽമാൻ
ഭാസ്ക്കർ ദ റാസ്ക്കൽ
ഫുക്രി
ബിഗ്ബ്രദർ
സിദ്ദിഖ്-ലാൽ തിരക്കഥയൊരുക്കിയ ചിത്രങ്ങൾ
പപ്പന് പ്രിയപ്പെട്ട പപ്പൻ
മക്കൾ മാഹാത്മ്യം
മാന്നാർ മത്തായി സ്പീക്കിംഗ്
കിംഗ് ലയർ
ഹിന്ദി
ബോഡി ഗാർഡ്
തമിഴ്
എങ്കൾ അണ്ണ
സാധു മിരണ്ടാൽ
കാവലൻ
തെലുങ്ക്
മാരോ