ബംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനത്തിരക്കിൽ.
കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച വികസനപദ്ധതികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. മാർച്ച് ഒന്നിനു മാത്രം ഇത്തരത്തിൽ നാല് ഉദ്ഘാടനങ്ങളാണ് നടത്തിയത്.
ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ കാർപാർക്ക്, ഒക്കലിപുരം എട്ടുവരി ഇടനാഴിയുടെ ആദ്യഘട്ടം, എംജി റോഡിലെ ആകാശപ്പാത, നവീകരിച്ച ചർച്ച് സ്ട്രീറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഇവയിൽ കാർപാർക്ക്, ഒക്കലിപുരം ഇടനാഴി എന്നിവയുടെ മുക്കാൽ ശതമാനം പോലും പൂർത്തിയായിട്ടില്ല.
സിദ്ധരാമയ്യ സർക്കാരിന്റെ പ്രധാന വികസനപദ്ധതികളിലൊന്നായ ഒക്കലിപുരം ഇടനാഴിയുടെ 65 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. ഒക്കലിപുരം ജംഗ്ഷനും ഫൗണ്ടൻ സർക്കിളിനുമിടയിലെ 430 മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലവും ഒരു റെയിൽവേ അടിപ്പാതയും പദ്ധതിയിൽ ഉൾപ്പെടുന്നു. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. അതേസമയം, ഫ്രീഡം പാർക്കിലെ കാർപാർക്കിന്റെ 40 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
നവീകരിച്ച ചർച്ച് സ്ട്രീറ്റിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി, ബംഗളൂരു വികസനമന്ത്രി കെ.ജെ. ജോർജ് എന്നിവർ ചേർന്നാണ് നിർവഹിച്ചത്. കഴിഞ്ഞ ബിജെപി സർക്കാർ ബംഗളൂരുവിനെ മാലിന്യനഗരമാക്കിയെന്നും ഇപ്പോൾ കോൺഗ്രസ് സർക്കാർ വികസന പദ്ധതികളിലൂടെ അതിനെ തിരികെ ഉദ്യാനനഗരിയാക്കി മാറ്റിയെന്നും കെ.ജെ. ജോർജ് പറഞ്ഞു. ബിബിഎംപിയുടെ കടബാധ്യത 8,000 കോടി രൂപയിലെത്തിച്ചത് കഴിഞ്ഞ ബിജെപി സർക്കാരിന്റെ പിടിപ്പുകേടാണെന്ന് രാമലിംഗറെഡ്ഡിയും ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തു; മുഖ്യമന്ത്രി ഉദ്ഘാടനത്തിരക്കിൽ
11:56 PM Mar 06, 2018 | Deepika.com