ബംഗളൂരു: സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനായി സർക്കാർ ആരംഭിച്ച ഇന്ദിര കാൻറീനുകളിൽ ഇനി കൂടുതൽ വിഭവങ്ങൾ ലഭിക്കും. ഉച്ചഭക്ഷണത്തിന്റെ കൂടെ പായസം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, പത്തു രൂപയ്ക്ക് 250 ഗ്രാം റാഗി മുദ്ദെയും ചീരക്കറിയും ലഭിക്കും. പ്രഭാതഭക്ഷണത്തിൽ പാലക് ഇഡ്ഡലി, അച്ചാർ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷിമന്ത്രി കൃഷ്ണബൈരെഗൗഡയുടെ നിർദേശ പ്രകാരമാണ് കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്താൻ ബിബിഎംപി തീരുമാനിച്ചത്.
നിലവിൽ നാലു കാൻറീനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റാഗി മുദ്ദെ നല്കുന്നുണ്ട്. ഇതിനു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് എല്ലാ കാൻറീനുകളിലും മുദ്ദെ നല്കാൻ തീരുമാനിച്ചത്. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സഹായത്തോടെ വികസിപ്പിച്ചെടുത്ത യന്ത്രത്തിലാണ് റാഗി മുദ്ദെ ഉണ്ടാക്കുന്നത്. മണിക്കൂറിൽ 250 മുദ്ദെ ഉണ്ടാക്കാൻ കഴിയുന്നതാണ് യന്ത്രം. നിലവിൽ ഇന്ദിര കാൻറീനിന്റെ ബൈട്രായനപുരയിലെ അടുക്കളയിൽ മുദ്ദെ യന്ത്രമുണ്ട്.
ഇന്ദിര കാൻറീനിൽ ഇനി പായസവും റാഗി മുദ്ദെയും
09:20 PM Mar 02, 2018 | Deepika.com