കാതിൽ തേൻമഴയായി പെയ്തുകൊണ്ടിരിക്കുന്ന ആ സംഗീതമാധുരിക്ക് ഇന്ന് 60 വയസ്. മലയാളികളുടെ സ്വാകാര്യ അഹങ്കാരമായി മാറിയ കെ.എസ്. ചിത്ര ഇന്ന് 60ന്റെ നിറവിലാണ്. പാടി തീർത്ത പാട്ടുകളോരൊന്നും ആസ്വാദകഹൃദയങ്ങളിൽ തീർത്തത് മനോഹരമായ നിമിഷങ്ങളാണ്.
കെ.എസ്. ചിത്ര ഏവരുടെയും പ്രിയങ്കരിയായി മാറിയത് പാട്ടിലൂടെ മാത്രമല്ല, മറിച്ച് ആ മുഖത്ത് എപ്പോഴുമുള്ള ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും ഭാവങ്ങൾ കൊണ്ടുകൂടിയാണ്.
എല്ലാ തലമുറയിൽ നിന്നുള്ള ഗായകർക്കൊപ്പം പാടാൻ ചിത്രയ്ക്ക് കഴിഞ്ഞു. വിവിധ ഭാഷകളിലായി 25000ലേറെ പാട്ടുകൾ ചിത്ര ഇതിനോടകം പാടികഴിഞ്ഞിരിക്കുന്നു. ഇനിയും അതിലുമേറെ പാടി ആ സുന്ദരശബ്ദം നമുക്കിടിയിൽ മധുരമേകും.
ചിത്രയുടെ അച്ഛൻ എം. കൃഷ്ണൻ നായരാണ് സംഗീതവഴിയിലെ ആദ്യത്തെ തണൽ. തന്റെ ഗാനം ഇന്ന് എല്ലാവരും കേൾക്കുന്നുണ്ടെങ്കിൽ അതിന് ഏറ്റവും വലിയ കാരണഭൂതൻ തന്റെ അച്ഛനാണെന്ന് ചിത്ര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
കവിളിലെ അർബുദം അച്ഛനെ കാർന്നു തിന്നുന്പോഴും തനിക്ക് കൂട്ടായി സ്റ്റുഡിയോയിൽ വന്നിരിക്കുന്ന അച്ഛനാണ് തന്റെ സംഗീതവഴിയുടെ ആത്മാവെന്ന് ചിത്ര എത്രയോ ഇടങ്ങളിൽ പറഞ്ഞിരിക്കുന്നു.
സംഗീതം പഠിച്ച് ഒരു സംഗീത അധ്യാപികയാകുക എന്നതായിരുന്നു ചിത്രയുടെ ആഗ്രഹം. എന്നാൽ ആ ശബ്ദം ഒരു സ്കൂളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് പ്രപഞ്ച സൃഷ്ടാവിന് പോലും ആഗ്രഹം തോന്നിയിരിക്കാം.
1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്. കുമ്മാട്ടി എന്ന ചിത്രത്തിലെ "മുത്തശിക്കഥയിലെ' എന്ന പാട്ടിന് ഹമ്മിംഗ് ആണ് ആദ്യമായി ചിത്ര പാടിയത്. എം.ജി. രാധകൃഷ്ണനാണ് സംഗീതം നൽകിയത്.
അതിന് മുൻപ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചിത്രയുടെ സഹോദരി ബീനയ്ക്ക് കൂട്ടുപോയപ്പോൾ ഒരു ഹമ്മിംഗ് പാടിയതാണ് ആദ്യമായി സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത ചിത്രയുടെ ശബ്ദം.
1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്. ഞാൻ ഏകനാണ് എന്ന സിനിമയിൽ എം.ജി. രാധകൃഷ്ണന്റെ സംഗീതത്തിൽ സത്യൻ അന്തിക്കാട് എഴുതിയ പ്രണയ വസന്തം എന്ന പാട്ടുപാടിയത് ചിത്ര എന്ന ഗായികയുടെ ശബ്ദ മാധുര്യത്തിന് തിളക്കം കൂട്ടി.കെ.ജെ. യേശുദാസിനൊപ്പമുള്ള ചിത്രയുടെ ആദ്യഗാനം.
അതേ ചിത്രത്തിലെ തന്നെ "രജനീ... പറയൂ...പൂനിലാവിന് പരിലാളനത്താല്‍ നൊമ്പരങ്ങള്‍ മായുമോ..."എന്ന ഗാനവും മറ്റൊരു ഹിറ്റായി മാറി. അന്നത്തെ കാലത്തെ ഹിറ്റായി മാറിയ ആ പാട്ടുകളിലൂടെ ചിത്ര സിനിമയിൽ പാടുന്ന കുട്ടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി.
ചിത്ര പാടിയ ആദ്യത്തെ അഞ്ച് ചിത്രങ്ങളിലും എം.ജി. രാധകൃഷ്ണനായിരുന്നു സംഗീതസംവിധായകൻ. പിന്നീട് കെ.എസ് ചിത്ര എന്ന ഗായികയുടെ ജനനമായിരുന്നു. പാടുന്ന എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറുന്നു.
1983ൽ ചിത്രയുടെ ശബ്ദത്തില്‍ പുത്തിറങ്ങിയ തൈമണിക്കുഞ്ഞുതെന്നല്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി (ചിത്രം: എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, ഗാനരചന: ബിച്ചു തിരുമല, സംഗീതം: ജെറി അമല്‍ദേവ്) എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടി.
പുരസ്കാരനിറവിലെ ചിത്രഗീതങ്ങൾ
പിന്നീട് മലയാളത്തിലെ തിരക്കേറിയ ഗായികയായി ചിത്ര മാറി. 1985ൽ മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് ചിത്രയെ തേടിയെത്തി. "ഒരേശ്വരം ഒരേ നിറം" ( എന്റെ കാണക്കുയിൽ ), "പൂമാനമേ" ( നിറക്കൂട്ട് ), "ആയിരം കണ്ണുമായി" ( നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ) എന്നീ ഗാനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ചിത്രയെ തേടിയെത്തി. തുടർച്ചയായി പത്ത് കൊല്ലം ആ അവാർഡ് കെ.എസ്. ചിത്ര എന്ന ഗായികയ്ക്കുള്ളതായിരുന്നു. ഇതുവരെ 16 സംസ്ഥാന അവാർഡുകളാണ് ചിത്ര സ്വന്തമാക്കിയിരിക്കുന്നത്.
1986ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം. അത്ഭുതപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. കാരണം, ചിത്ര എന്ന ഗായിക അത്രത്തോളം മധുരമുള്ള ഗായിക ആയിരുന്നു. സിന്ധുഭൈരവി എന്ന തമിഴ്ചിത്രത്തിലെ "പാടറിയേന്‍ പടിപ്പറിയേന്‍' എന്ന ഇളയരാജ ഗാനത്തിലൂടെയായിരുന്നു ആ നേട്ടം ചിത്രയിലേക്കെത്തിയത്.
പിന്നീട് 1996 ല്‍ എ.ആര്. റഹ്മാന്റെ സംഗീതത്തിലൊരുങ്ങിയ മാനാ മധുരൈ മാമർക്ക് ( ചിത്രം: മിന്‍സാര കനവ്), 2004 ല്‍ ഒവ്വൊരു പൂക്കളുമേ (ചിത്രം: ഓട്ടോഗ്രാഫ്, സംഗീതം: ഭരദ്വാജ്) എന്നീ തമിഴ്ഗാനങ്ങളിലൂടെയും ദേശീയപുരസ്കാരം നേടാന്‍ ചിത്രയ്ക്ക് സാധിച്ചു.
കൂടാതെ 1997 ല്‍ അനുമാലിക്കിന്റെ ഈണത്തില്‍ വിരാസത് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി ആലപിച്ച "പായലേം ചുന്‍ മുന്‍' എന്ന ഗാനവും അവർക്ക് ദേശീയപുരസ്കാരം നേടിക്കൊടുത്തു.
ഇളയരാജയ്ക്ക് പ്രിയപ്പെട്ടവൾ; തമിഴിലെ കോകിലം
തമിഴ് സിനിമകള്‍ക്കായി രണ്ടായിരത്തിലേറെ ഗാനങ്ങള്‍ ചിത്ര ഇതുവരെ ആലപിച്ചുകഴിഞ്ഞു.ഇളയരാജയാണ് ചിത്രയെ തമിഴിൽ പരിചയപ്പെടുത്തിയത്.
സിന്ധുഭൈരവിയിലെ ഞാനൊരു ചിന്ത്, പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനമാണ് ആദ്യമായി ഇളയരാജയുടെ സംഗീതത്തിൽ പാടിയത്. ഇതിലെ പാടറിയേൻ എന്ന ഗാനത്തിന് ആദ്യ ദേശീയ അവാർഡ് ലഭിച്ചു. 1985ൽ ഇളയരാജയ്ക്ക് വേണ്ടി പതിനൊന്ന് ചിത്രങ്ങളില്‍ പാട്ടുപാടി.
എ.ആര്. റഹ്മാന്, എം.എസ്.വിശ്വനാഥന്, കീരവാണി, ഗംഗൈ അമരന്, ഹംസലേഖ, എസ്.പി. വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി.
റഹ്മാനൊപ്പം ബോളിവുഡിലെ കെഹനാ ഹി ക്യാ; ഹിറ്റുകളുടെ രാഞ്ജി
1985 ല്‍ എസ്.പി. വെങ്കിടേഷാണ് ചിത്രയെ ബോളിവുഡിലേക്ക് കൂട്ടിയത്. എന്നാല്‍ ആദ്യഹിന്ദിഗാനങ്ങള് റിലീസായില്ല. പിന്നീട് 1991ല്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് ചിത്ര ഹിന്ദി സിനിമയിലേക്കെത്തുന്നത്.
ഏകദേശം 200 ഓളം ഗാനങ്ങള്‍ ചിത്ര ഹിന്ദിയിൽ പാടി. 1995 ല്‍ എ.ആര്. റഹ്മാന്റെ സംഗീതത്തില്‍ ബോംബെ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച കെഹനാ ഹി ക്യാ എന്ന ഗാനം ചിത്രയുടെ ഏറ്റവും വലിയ ബോളിവുഡ്ഹിറ്റായി.
1997 ല്‍ വിരാസത് എന്ന സിനിമയിലെ പായലേം ചുന്‍ മുന്‍ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും നേടി. ഹിന്ദിഗാനം പാടി ദക്ഷിണേന്ത്യയില്‍ നിന്നൊരു ഗായിക ദേശീയ പുരസ്കാരം നേടുന്നത് ആദ്യമായിരുന്നു. ഇപ്പോഴും ആ നേട്ടം ചിത്രയ്ക്ക് മാത്രം സ്വന്തമാണ്.
എം.ജി.രാധകൃഷ്ണൻ മുതൽ സുഷിൻ ശ്യാം വരെ
ഹിറ്റ് ഗാനങ്ങളുടെ കൂട്ട്കെട്ട് വളർന്നു. ചിത്ര എന്ന ഗായികയ്ക്കായി സംഗീത സംവിധായകർ കാത്തിരുന്നു. എം.ജി. രാധകൃഷ്ണൻ മുതൽ സുഷിന് ശ്യാം വരെയുള്ള സംഗീതസംവിധായകരുടെ ഹിറ്റ് ഗാനങ്ങൾക്ക് ചിത്ര ശബ്ദമായി മാറി. അഴകാർന്ന ആ മധുരശബ്ദം ഓരോ വീടുകളും ഓരോ ആസ്വാദകരിലും മുഴങ്ങികേട്ടു. സ്വരമാധുരിയിൽ അലിഞ്ഞില്ലാതെയായി.
രാജ്യത്തിന്റെ ആദരം
മികച്ച പിന്നണി ഗായികയ്ക്കുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം 11 തവണ ചിത്രയ്ക്ക് ലഭിച്ചു. നാല് തവണ തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരിന്റെയും ഓരോ തവണ ഒഡിഷ സര്‍ക്കാരിന്റെയും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്ര കരസ്ഥമാക്കി.
പദ്മഭൂഷണും (2021) പദ്മശ്രീയും (2005) നല്കി രാജ്യം അതുല്യ ഗായികയെ ആദരിച്ചു. ഹൗസ് ഓഫ് കോമണ്‍സില്‍വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത ചിത്രയാണ്. സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നല്കി വരുന്ന രാഷ്ട്രപതി അവാര്‍ഡ് 2018 ല്‍ ചിത്രയ്ക്ക് ലഭിച്ചു.
കരുതലായി ഭർത്താവ്; തീരവേദന നൽകി മകളുടെ മരണം
ചിത്ര എന്ന ഗായിക പൂർണമാകുന്നത് അച്ഛനും ഭർത്താവും കൂടിചേരുന്പോഴാണെന്നും ചിത്ര പലയിടത്തും പറഞ്ഞിട്ടുണ്ട്. അച്ഛൻ എന്ന നിഴൽ ജീവിതത്തിൽ നിന്നും മാഞ്ഞപ്പോൾ തന്റെ കൈപിടിച്ചത് ഭർത്താവായിരുന്നു എന്ന് എപ്പോഴും ചിത്ര പറയുമായിരുന്നു.
ചിത്രയുടെ പിതാവ് കൃഷ്ണൻ നായർ സംഗീത ജ്ഞാനിയും അധ്യാപകനുമായിരുന്നു. മാതാവ് ശാന്തകുമാരിയും അധ്യാപികയായിരുന്നു. ചിത്രയുടെ മൂത്ത സഹോദരി കെ.എസ്. ബീനയും ഇളയ സഹോദരൻ മഹേഷും സംഗീതഅഭിരുചിയുള്ളവരായിരുന്നു.
തന്നെക്കാൾ നന്നായി ചേച്ചി ബീന പാടുമെന്ന് ചിത്ര പറഞ്ഞിട്ടുണ്ട്. അച്ഛന് അർബുദം പിടിപ്പെട്ട് രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴും തനിക്കൊപ്പം റിക്കാർഡിംഗിന് അദ്ദേഹം എത്തുമായിരുന്നു എന്ന് ചിത്ര പറയുന്നു.
എന്നാൽ ആ തണൽ ഇല്ലാതാകുന്നതിന് മുന്നേ തന്നെ ഒരാൾക്ക് കൈപിടിച്ച് കൊടുക്കണമെന്ന ആഗ്രഹം പിതാവിനുണ്ടായിരുന്നു. അങ്ങനെ അലിൻഡ് എന്ന സ്ഥാപനത്തിലെ എൻജിനീയറായ വിജയ് ശങ്കറുമായി ചിത്രയുടെ വിവാഹം ഉറപ്പിക്കുന്നു.
വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാണ് ചിത്രയുടെ അച്ഛൻ മരിക്കുന്നത്. തുടർന്ന് താങ്ങായും തണലായും ചിത്രയുടെ സംഗീതവഴിയിൽ വിജയൻ ചേട്ടൻ എന്ന് അവർ വിളിക്കുന്ന വിജയ് ശങ്കർ എത്തുന്നു. സ്വന്തം ജോലി ഉപേക്ഷിച്ച് പിന്നീട് ചിത്രയ്ക്കൊപ്പം.
1987ൽ വിവാഹിതരായ കെ.എസ്. ചിത്രയ്ക്കും വിജയ് ശങ്കറിനും ഏറെ കാത്തിരിപ്പിന് ശേഷമാണ് മകൾ നന്ദന ഉണ്ടായത്. എന്നാൽ 2011ൽ ദുബായിലെ നീന്തൽ കുളത്തിൽവച്ച് നന്ദന മരണപ്പെടുകയായിരുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ട മാനസിക ആഘാതത്തിൽ നിന്നും വിമുക്തയാകാൻ ചിത്രയ്ക്ക് ഏറെ നാൾ വേണ്ടി വന്നു. ഒടുവിൽ എം.ജി. ശ്രീകുമാർ ഇടപെട്ടാണ് ചിത്ര സംഗീത ലോകത്തേക്ക് തിരിച്ചെത്തിയത്.
നിറചിരിയുടെ കരുതലിന്, ശബ്ദമാധുര്യത്തിന്, ദീപികയുടെ 60-ാം പിറന്നാളാംശംസകൾ
മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി പീലിയേഴും നീട്ടിവന്ന ആ സ്വരരാഗത്തിന്, പുലർകാല സുന്ദര സ്വപ്നങ്ങളിൽ ഒപ്പമെത്തിയ വാനമ്പാടിക്ക്, ചീരപ്പൂവുകൾക്കുമ്മ കൊടുത്തും കാർമുകിൽ വർണന്റെ ചുണ്ടിലെ ശബ്ദമായി മാറിയതിനും, അനുപമ സ്നേഹ ചൈതന്യമായി, ലോകമെന്പാടും പാട്ടായി മാറിയ കെ.എസ്. ചിത്രയ്ക്ക് ജൻമദിനാശംസകൾ...
ആ വാനന്പാടിയുടെ ശബ്ദം തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കുന്നു എന്നിടത്താണ് ആ ശബ്ദസൗന്ദര്യത്തിന്റെ മഹാത്മ്യം. ആ ചിത്രഗീതം കേൾക്കാതെ ഒരു ദിനം പോലും കഴിയുന്നില്ല. ലോകത്തിന്റെ കോണിൽ എവിടെയെങ്കിലും ഒരിടം ചിത്രയുടെ ശബ്ദത്തിൽ അലിയുന്നുണ്ടാകും.