തമിഴ് സിനിമകളിൽ അന്യഭാഷ താരങ്ങൾ വേണ്ടെന്ന ഫെഫ്സി(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ)യുടെ നിലപാടിൽ വിശദീകരണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ.
പ്രചരിക്കുന്ന വാർത്തകളൊന്നും ശരിയല്ലെന്നും ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന പ്രവണതയാണ് ഫെഫ്സി ചോദ്യം ചെയ്തതെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ ഫെഫ്സിയോട് ഫെഫ്ക ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ചെന്നൈയിൽ ഫെഫ്സി നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാവുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
സാങ്കേതിക കാര്യങ്ങളില്‍ അവിടെയുള്ളവർക്കു കൂടി മുൻഗണന കൊടുക്കണമെന്നാണ് അവർ പറയുന്നത്. ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തില്‍ പുറത്തുനിന്നും കൊണ്ടു വരുന്നത് തമിഴ് നാട്ടിലെ അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു.
ഇത് മുൻനിർത്തിയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ ഇത്തരത്തിലൊരു നിലപാട് എടുത്തത്. ഈ ഫെഡറേഷൻ മാത്രമല്ല മറ്റേത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഇതേ ചെയ്യൂ.
കേരളത്തില്‍ തന്നെ ഇവിടെയുള്ള തൊഴിലാളികളെ മാറ്റിനിര്‍ത്തി പുറത്തുനിന്നുള്ളവർക്ക് ജോലി കൊടുത്താൽ എന്താകും സ്ഥിതി.
ബാറ്റ പരമാവധി കുറച്ച് ഒരു തുക പറഞ്ഞാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യൂണിറ്റുകളെ തമിഴ് നാട്ടിൽ കൊണ്ടുവരുന്നത്.
കേരളത്തിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ഇത്തരം ഒരു പ്രവണതയുണ്ടായാൽ നമുക്കത് അംഗീകരിക്കാൻ കഴിയുകയില്ല. അതേ നിലപാടാണ് ഫെഫ്സി സ്വീകരിച്ചത്. ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.