ബംഗളൂരു: വാഹനങ്ങൾ ഗതാഗതനിയമം ലംഘിച്ചാൽ ഉടമയ്ക്കു പകരം ഡ്രൈവർക്കെതിരേ നടപടിയെടുക്കാൻ ഗതാഗതവകുപ്പ് ഒരുങ്ങുന്നു. പ്രത്യേക മൊബൈൽ ആപ്പ് വഴിയാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. ഇതുവഴി നഗരത്തിലെ വിവിധ ആർടി ഓഫീസുകളിൽ നിന്നുള്ള ലൈസൻസ് നമ്പരുകൾ ട്രാഫിക് പോലീസ് ശേഖരിക്കും.
ഗതാഗതലംഘനം നടത്തിയ ഡ്രൈവറുടെ വിവരങ്ങൾ ആപ്പ് ഡേറ്റാബേസിൽ ഉൾപ്പെടുത്തും. ഇതോടെ ഗതാഗതലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ഉടമയ്ക്കു പകരം ഡ്രൈവർ തന്നെയായിരിക്കും പിഴയടയ്ക്കേണ്ടിവരിക. ഒന്നിൽ കൂടുതൽ തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കുക. അതേസമയം, പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെടുന്നവർക്കെതിരേ നടപടിയെടുക്കുന്നത് വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കിയായിരിക്കും. വാഹനത്തിന്റെ ഇൻഷ്വറൻസ്, പെർമിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ഉടമയ്ക്കെതിരേയാകും നടപടിയെടുക്കുന്നത്.
നിയമം ലംഘിച്ചാൽ ഇനി ഉടമയല്ല; ഡ്രൈവർ കുടുങ്ങും
08:39 PM Feb 02, 2018 | Deepika.com