നടനും എംഎൽയുമായ ഗണേഷ് കുമാറിന് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകി നടൻ വിനായകൻ. വിനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ലൈവിട്ടതിനെ ഗണേഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗണേഷ് കുമാറിനെതിരെ മറുപടിയുമായി വിനായകൻ എത്തിയത്.
വിനോദ് അഴിക്കേരി എന്നയാളുടെ ഫെയ്സ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി. വിനായകൻ അന്തസില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛൻ ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസിലാക്കണമെന്നുമാണ് ഗണേഷ് പ്രതികരിച്ചത്.
എന്നാൽ അച്ഛൻ കള്ളൻ ആണെന്നു പറയുന്നതിനേക്കാൾ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ’ എന്നു തുടങ്ങുന്ന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിനായകന്റെ മറുപടി. മാടമ്പി ഗണേശൻ എന്നാണ് പോസ്റ്റിൽ ഗണേഷിനെ വിശേഷിപ്പിക്കുന്നത്.
അച്ഛൻ കള്ളൻ’ ആണെന്ന് പറയുന്നതിനേക്കാൾ അന്തസുണ്ട് ‘അച്ഛൻ ചത്തു’ എന്ന് പറയുന്നതിൽ. വെറും ഗണേശന് ചുറ്റും മൈക്കും കാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും.
പിന്നെ ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാത്സംഘകേസും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടന്പി ഗണേശാ.
അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും എന്നിങ്ങനെയായിരുന്നു വിനായകൻ പങ്കുവച്ച കുറിപ്പിലെ പരാമർശങ്ങൾ.
ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം.
നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്. ഇങ്ങനെയാണ് വിനായകൻ ഫേസ്ബുക്ക് ലൈവിലെത്തി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചത്.