ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമാണ് കുഞ്ചാക്കോ ബോബനെ തേടിയെത്തിയത്. മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിക്കൊപ്പം ഇഞ്ചോടിഞ്ച് മത്സരമാണ് ചാക്കോച്ചനും നടത്തിയത്.
തന്റെ കഥാപാത്രം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും മമ്മൂട്ടിക്കൊപ്പം തന്റെ പേര് കേട്ടത് തന്നെ അവാർഡ് കിട്ടിയതുപോലെയായി എന്നാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.
ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരിച്ചു വന്ന ആളാണ് ഞാൻ. അവാർഡ് എന്നോ സിനിമ എന്നോ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല, ഇപ്പോൾ സിനിമകൾ മാത്രമാണ് സ്വപ്നം.
ഇപ്രാവശ്യത്തെ അവാർഡ് പ്രഖ്യാപനത്തിന്റെ സന്തോഷം എന്താണെന്നു വച്ചാൽ അവാർഡ് ജേതാക്കളിൽ ഭൂരിഭാഗം പേരും വ്യക്തിപരമായും ജോലി സംബന്ധമായും അറിയാവുന്ന ആൾക്കാരാണ്, എന്റെ സുഹൃത്തുക്കളാണ്. ഈ അംഗീകാരങ്ങൾ എനിക്കും കൂടിയുള്ള അംഗീകാരമായാണ് കാണുന്നത്.
കഴിഞ്ഞ വർഷം ഒട്ടനവധി കലാമൂല്യമുള്ള സിനിമകൾ വന്നിട്ടുണ്ട്. മലയാള സിനിമയുടെ മൂല്യം എത്രത്തോളം കൂടിയിട്ടുണ്ടെന്നുള്ളത് നമ്മൾ അന്യഭാഷകളിൽ പോകുമ്പോൾ മനസിലാകും.
സിനിമയുടെ ഒരു സുവർണകാലഘട്ടമായിരുന്ന കഴിഞ്ഞ വർഷം. എന്റെ കഥാപാത്രവും അംഗീകരിക്കുന്നു എന്നുള്ളതിൽ സന്തോഷം. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ന്നാ താൻ കേസ് കൊട്.
സാമൂഹ്യമായും രാഷ്ട്രീയപരമായും ഒരുപാട് പ്രസക്തി ഉള്ള സിനിമയിരുന്നു അത്. ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങൾ സിനിമയെ ഏറ്റെടുത്തു. സിനിമയ്ക്ക് ഒട്ടനവധി അവാർഡുകൾ കിട്ടുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിലും ഒരു കോ പ്രൊഡ്യൂസർ എന്ന നിലയിലും സന്തോഷമുണ്ട്.
അറിഞ്ഞോ അറിയാതെ സിനിമയുടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയായി ചില വിവാദങ്ങൾ ഉണ്ടാകാറുണ്ട്. അതുതന്നെയാണ് ഈ സിനിമയിലും സംഭവിച്ചത്. ഈ സിനിമയിലെ കഥാപാത്രം ചെയ്തതും അവാർഡ് ലഭിക്കണം എന്നു വിചാരിച്ചല്ല.
മമ്മൂക്കയുടെ പേരിനൊപ്പം എന്നു ഞാൻ പറയില്ല, അദ്ദേഹത്തിന്റെ പേരിനോടു ചേർന്ന് എന്റെ പേരു വന്നത് തന്നെ വലിയൊരു അവാർഡ് കിട്ടിയതുപോലെ തന്നെയാണ്. അതാണ് സന്തോഷം.
അലൻസിയർ ചേട്ടനും ആത്മാർഥ സുഹൃത്താണ്. ആർക്കു കിട്ടിയാലും അത് സ്വന്തമായി കിട്ടുന്നതുപോലെയെന്ന് വിശ്വസിക്കുന്ന ആളുകളാണ് ഞങ്ങൾ. കുഞ്ചാക്കോ ബോബൻ പറയുന്നു.