2022ലെ ചലച്ചിത്രപുരസ്കാരങ്ങൾ ആർക്കൊക്കെ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മികച്ച നടൻ ആരെന്നറിയുന്നതിനുള്ള ആകാംഷയിലാണ് ആരാധകർ.
കടുത്ത പോരാട്ടവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് ആദ്യനിരയിലുള്ളത്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപർവം തുടങ്ങിയ നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പട്ടികയിലുള്ളത്.
ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഒപ്പത്തിനൊപ്പമുണ്ട്.
തൊട്ടുപിന്നാലെ ജന ഗണ മന എന്ന ചിത്രത്തിലെ അഭിനയമികവിന് പൃഥ്വിരാജും മത്സരത്തിനുണ്ട്. മലയൻകുഞ്ഞ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും അദൃശ്യജാലകം എന്ന ചിത്രത്തിലെ അഭിനയത്തിന് ടൊവീനോയും മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണനയിലുണ്ട്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ദർശന രാജേന്ദ്രനും അറിയിപ്പിലൂടെ ദിവ്യ പ്രഭയുമാണ് നടിമാരുടെ പട്ടികയിൽ മുന്നിൽ. അപ്പൻ ചിത്രത്തിലെ അസാധ്യ അഭിനയമികവിന് അലൻസിയർ, സൗദി വെള്ളക്കയിലെ പ്രകടനത്തിലൂടെ ദേവി വർമ എന്നിവരെയും അഭിനയ മികവിന് പരിഗണിച്ചേക്കുമെന്നാണ് സൂചന.
തല്ലുമാല, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങൾ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമാകാനുള്ള കടുത്ത പോരാട്ടത്തിലാണ്. ലിജോ ജോസ് പെല്ലിശേരി, ഡോ. ബിജു(അദൃശ്യ ജാലകങ്ങൾ), ഖാലിദ് റഹ്മാൻ(തല്ലുമാല) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാര പട്ടികയിൽ മുൻപന്തിയിലുള്ളത്.
മത്സരത്തിനായി സമർപ്പിക്കപ്പെട്ട 156 ചിത്രങ്ങളിൽ നിന്ന് രണ്ട് ഉപസമിതികൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചത് ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയർമാനായ അന്തിമ ജൂറിയാണ്.
ഉപസമിതികളിലെ ചെയർമാൻമാർക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.