അന്തരിച്ച മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നടൻ സിദ്ദീഖ്.
അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഒരു അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും അതിനായി തന്നേക്കാൾ നേരത്തെ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് അദ്ദേഹം എത്തിയ ഓർമയാണ് സിദ്ദീഖ് പങ്കുവച്ചത്.
പലതരത്തിലുള്ള ആരോപണങ്ങൾ കേൾക്കുന്പോഴും എങ്ങനെയാണ് അതിനെ നേരിടുന്നതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം തന്നെ അത്ഭുതപ്പെടുത്തിയെന്നും സിദ്ദീഖ് പറയുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിആർ ഡിപ്പാർട്മെന്റിന് വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു.
ഞാൻ അദ്ദേഹത്തോട് ചോദിച്ചു "ആരാണ് നേതാവ്? ഒരു നേതാവിനെ എങ്ങനെ നിർവചിക്കാം?" അതിനുത്തരമായി അദ്ദേഹം പറഞ്ഞത്, ഒരു പ്രശ്നം ഉണ്ടാക്കാൻ ആർക്കും സാധിക്കും, ആ പ്രശ്നത്തെ വഷളാക്കാനും സാധിക്കും, പക്ഷേ ആ പ്രശ്നം പരിഹരിക്കുന്ന ആളാണ് നേതാവ്.
അത്തരത്തിൽ എത്രയോ പ്രശ്നങ്ങൾ പരിഹരിച്ച ആളാണ് അദ്ദേഹം. അന്ന് എട്ടുമണിക്ക് ഇന്റർവ്യൂവിനു എത്താൻ പറഞ്ഞപ്പോൾ അദ്ദേഹത്തിനെ കാത്തിരുത്തി ബുദ്ധിമുട്ടിക്കരുതല്ലോ എന്നുകരുതി ഞാൻ ഏഴരയ്ക്ക് തന്നെ എത്തി. പക്ഷേ അദ്ദേഹം എന്നേക്കാൾ മുൻപേ വന്നിരിപ്പുണ്ടായിരുന്നു.
അദ്ദേഹത്തെ കണ്ടു ഞാൻ വൈകിയതിന് ക്ഷമ പറഞ്ഞു. അദ്ദേഹം പറഞ്ഞത്, ‘അത് സാരമില്ല ഞാൻ ആലപ്പുഴയിലെ ഒരുപരിപാടി കഴിഞ്ഞു വരുന്ന വഴിയാണ് വീട്ടിൽ പോയി കിടന്നാൽ ചിലപ്പോൾ ഉറങ്ങിപോകും അതുകൊണ്ടു ഉറങ്ങിയില്ല നേരെ ഇങ്ങോട്ടേക്ക് വന്നു’എന്നാണ്.
അന്ന് യാത്രാക്ഷീണം ഉണ്ടായിട്ടുപോലും മണിക്കൂറുകളോളം ഇരുന്നു വളരെ ദീർഘമായി ഒരു മറയും ഇല്ലാതെ സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടും പലപ്പോഴും ആരോപണങ്ങൾ കേൾക്കുമ്പോൾ എന്ത് തോന്നും.
അദ്ദേഹം പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി, ""നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്ത് ആരോപണം വന്നാലും അത് നമ്മെ ഭയപ്പെടുത്തില്ല''എന്നാണ് അദ്ദേഹം പറഞ്ഞത്.
ജനസമ്പർക്ക പരിപാടിയുടെ ആശയം എവിടെനിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ചില ദിവസങ്ങളിൽ രാത്രി കിടക്കുമ്പോൾ ഉറക്കം വരാറില്ല അപ്പോൾ ഫയലുകൾ എടുത്തു നോക്കും. ജനങ്ങൾ അയച്ച കത്തുകൾ അതിൽ ഉണ്ടാകും. അത് വായിച്ചു നോക്കുമ്പോഴാണ് എനിക്കോ നിങ്ങൾക്കോ സ്വപ്നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഉണ്ടെന്നു മനസിലാകുന്നത്.
ഓരോ ആളുകളും നേരിടുന്ന പ്രശ്നങ്ങൾ അത്രക്ക് വലുതാണ്. അപ്പോഴാണ് ഇതെല്ലം നേരിട്ട് കേൾക്കണം ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കണം എന്നൊരു ആശയം മനസ്സിലുദിച്ചത്.’’
മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി വഴി ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം നൽകിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനും മലയാളികൾക്കും എല്ലാം തീരാനഷ്ടം തന്നെയാണ്.
ഇനിയും വളർന്നുവരുന്ന നേതാക്കൾക്ക് ഒരു പാഠപുസ്തകമാണ് അദ്ദേഹം. സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം വളരെ അനുകൂലമായ നിലപാടാണ് അദ്ദേഹം എടുത്തിരുന്നത്. അദ്ദേഹത്തെ ചിരിച്ചല്ലാതെ കണ്ടിട്ടില്ല.
എതിർകക്ഷികൾക്ക് പോലും ഏറെ ബഹുമാനമുള്ള നേതാവാണ് അദ്ദേഹം. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാരും ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. ഇനി അങ്ങനെയൊരു നേതാവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിദ്ദീഖ് പറഞ്ഞു.