ബംഗളൂരു: ബാനസവാഡി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രി കെ.ജെ. ജോർജിനും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും നിവേദനം നല്കി. ബാനസവാഡി സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സർവീസുകൾ ആരംഭിക്കുക, റെയിൽവേ സ്റ്റേഷൻ മുതൽ പ്രധാനപാത വരെ വഴിവിളക്കുകൾ സ്ഥാപിക്കുക, സുരക്ഷയ്ക്കായി സ്റ്റേഷനിൽ പോലീസ് എയ്ഡ്പോസ്റ്റും ഹൊയ്സാല സർവീസും ഏർപ്പെടുത്തുക, സ്റ്റേഷനിൽ പ്രീപെയ്ഡ് ടാക്സി കൗണ്ടർ തുടങ്ങുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുണ്ടായിരുന്നത്.
നിവേദനം സ്വീകരിച്ച മന്ത്രി ബാനസവാഡിയിൽ നിന്ന് മജെസ്റ്റിക് വരെ സർവീസ് നടത്താൻ ബിഎംടിസിക്ക് നിർദേശം നല്കി. സ്റ്റേഷനിൽ നിന്ന് പ്രധാന പാത വരെ വഴിവിളക്കുകൾ സ്ഥാപിക്കാൻ വൈദ്യുതവിതരണ കമ്പനിയായ ബെസ്കോമിനും നിർദേശം നല്കിയിട്ടുണ്ട്. ഇതേത്തുടർന്ന് വിളക്കുകൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയായിവരികയാണ്.
നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയോടും ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണയോടും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബിഎംടിസി സർവീസിന്റെ കാര്യത്തിൽ നടപടികൾ സ്വീകരിച്ചതായി എച്ച്.എം. രേവണ്ണ അറിയിച്ചു.
കർണാടക പ്രവാസി കോൺഗ്രസിനു വേണ്ടി വിനു തോമസ്, അലക്സ് ജോസഫ്, ജിജോ വർഗീസ്, രാജൻ ജേക്കബ്, ഡോ. ബെൻസൺ, ജയ്സൺ ലൂക്കോസ്, എൻ. വത്സൻ, വി.എൽ. ജോസഫ്, സത്യൻ പുത്തൂർ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
ബാനസവാഡിയിൽ സൗകര്യമൊരുക്കാൻ മന്ത്രിയുടെ നിർദേശം
01:19 AM Jan 18, 2018 | Deepika.com