ജനകീയനായ നേതാവാണ് വിടപറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കടന്നുപോകുന്പോൾ വലിയൊരു വിടവാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ച് നടൻ രമേഷ് പിഷാരടി.
വലിയ വികസന പദ്ധതികൾ നാടിനുവേണ്ടി സമ്മാനിച്ച ജനനായകനായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ തൊട്ടടുത്ത് എപ്പോൾ വേണമെങ്കിലും ഓടിയെത്താൻ നമുക്ക് പറ്റുമായിരുന്നുവെന്നും രമേഷ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം സ്വീകരിക്കാൻ നടൻ കുഞ്ചാക്കോ ബോബനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വേദികളിൽ ഞാൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നത് അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ അത് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം.
ആക്ഷേപഹാസ്യങ്ങൾ പലപ്പോഴും അതിരുവിട്ടതായി നമുക്കുപോലും തോന്നുന്ന സാഹചര്യത്തിലും അതൊക്കെ സഹൃദയത്വത്തോടെ കാണാനും സ്വീകരിക്കാനും ചിരിക്കാനും മനസ് കാണിക്കുന്ന ഒരാളാണ്.
ഞാൻ അദ്ദേഹത്തെ പരിഹസിച്ച് അധികം ചെയ്യാറില്ല. എന്നാലും എല്ലാ കാര്യത്തിനും വലിയ സഹി ഷ്ണുതയും സഹൃദയത്വവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പൊക്കെ വരുമ്പോൾ പല നേതാക്കളും നമ്മുടെ അടുത്തേക്ക് വരുമെങ്കിലും അതിനു ശേഷം നമുക്ക് അവരുടെ അടുത്തേക്ക് എത്താൻ പറ്റാത്ത സാഹചര്യമുണ്ടാകാറുണ്ട്.
പക്ഷേ ഏതൊരു സാധാരണക്കാരനും ഏറ്റവും എളുപ്പത്തിൽ അടുത്തെത്താൻ പറ്റിയിരുന്ന, സാധാരണ ജനങ്ങളുടെ ഇടയിലൂടെ നടന്നിരുന്ന ഒരു മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം.
എംഎൽഎ ആയിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വലിപ്പ ചെറുപ്പമുണ്ടായിരുന്നില്ല. എല്ലാവരെയും ഒരുപോലെ കാണാനും പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും സ്വീകരിക്കാനും പറ്റുന്ന വലിയ മനസിന്റെ ഉടമയായിരുന്നു അദ്ദേഹം.
എപ്പോഴും ആൾക്കൂട്ടത്തിനു ഇടയിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്, എപ്പോഴും ആളുകൾ അദ്ദേഹത്തിന് ചുറ്റും ഉണ്ടാകും. അദ്ദേഹത്തിന്റെ തൊട്ടടുത്ത് എപ്പോ വേണമെങ്കിലും ഓടിയെത്താൻ നമുക്ക് പറ്റുമായിരുന്നു. അത്തരത്തിലുള്ള ജനകീയ നേതാവായിരുന്നു അദ്ദേഹം.
ചാക്കോച്ചന്റെ കുടുംബ സുഹൃത്താണ് അദ്ദേഹം, അങ്ങനെ ചാക്കോച്ചനൊപ്പം അദ്ദേഹത്തെ കാണാൻ വന്നതാണ് ഞാൻ. രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. ആരുടെയും നിലയും വിലയും നോക്കിയല്ല ആളുകളെ സ്വീകരിക്കുന്നത്.
അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി എന്നുപറയുന്നത് തന്നെ ഉദാഹരണം. അദ്ദേഹത്തിനോട് വലിയൊരു സ്നേഹം ആളുകൾക്കുണ്ട്. അൻപതുവർഷത്തിലധികം ഒരേ സ്ഥലത്ത് തോൽവി അറിയാതെ നിൽക്കുക എന്നത് തന്നെ അദ്ദേഹത്തിന് എത്ര തലമുറ വോട്ട് ചെയ്തിട്ടുണ്ട് എത്ര മനുഷ്യർ അദ്ദേഹത്തെ സ്നേഹിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.
വലിയ വലിയ വികസന പദ്ധതികൾ അദ്ദേഹം നടപ്പാക്കി, അന്നൊന്നും സാമൂഹ്യ മാധ്യമങ്ങൾ ഇത്രത്തോളം ഇല്ലാതിരുന്നതുകൊണ്ട് കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ജനകീയമായ വലിയ വികസന പദ്ധതികൾ കൊണ്ടുവന്നിട്ടുള്ള വലിയൊരു ജനനായകനാണ് കടന്നു പോകുന്നതെന്നോർക്കുമ്പോൾ വലിയ ദുഃഖമുണ്ട്. രമേഷ് പിഷാരടി പറയുന്നു.