ബംഗളൂരു: കലാസിപാളയ ബാറിലെ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ അനധികൃത ബാറുകൾക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. നഗരത്തിൽ കോർപറേഷന്റെ ലൈസൻസ് ഇല്ലാതെ 110 ബാറുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ഇവയിൽ 78 ബാറുകളും പ്രവർത്തിക്കുന്നത് ബൊമ്മനഹള്ളിയിലാണ്.
അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന ബാറുകൾക്ക് പൂട്ടാനുള്ള നോട്ടീസ് നല്കിയതായും അമ്പതോളം ബാറുകൾ അടച്ചുപൂട്ടിയതായും ബിബിഎംപി അറിയിച്ചു. വിവിധ കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ പ്രവർത്തിക്കുന്ന ബാറുകളടക്കമുള്ളവയ്ക്കാണ് മുന്നറിയിപ്പ് നല്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് മട്ടുപ്പാവുകളിൽ ബാറുകൾ പ്രവർത്തിക്കുന്നതെന്നാണ് കോർപറേഷൻ കണ്ടെത്തിയത്. മിക്കവയ്ക്കും കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ പ്രവർത്തിക്കാൻ മാത്രമാണ് അനുമതി. എന്നാൽ ഇവർ ലൈസൻസ് ഇല്ലാതെ പ്രവർത്തനം മട്ടുപ്പാവിലേക്ക് വ്യാപിപ്പിക്കുകയാണെന്നും കോർപറേഷൻ കണ്ടെത്തി. ബാറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇവർ ആഴ്ചയിൽ രണ്ടുതവണ ബാറുകളിൽ പരിശോധന നടത്തും.
കലാസിപാളയിലെ കൈലാഷ് ബാറിലുണ്ടായ തീ പിടിത്തത്തിൽ അഞ്ചു ജീവനക്കാർ മരിച്ചിരുന്നു. ബാറിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് മരിച്ചത്.
ഈ സംഭവത്തിനു ശേഷം ബാറുകളിലെ ജീവനക്കാർക്ക് പ്രത്യേകം താമസസൗകര്യം ഒരുക്കണമെന്ന് ബാറുടമകൾക്ക് നിർദേശം നല്കി.
അനധികൃത ബാറുകൾക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ
11:25 PM Jan 16, 2018 | Deepika.com